Saturday, February 18, 2012

പെട്രോളിയം കമ്പനികളുടെ ടോളും ജനങ്ങളുടെ ചെലവില്‍

ടോള്‍ പ്ലാസയിലേക്ക് യുവജനമാര്‍ച്ച്

പാലിയേക്കര: മണ്ണുത്തി- ഇടപ്പിള്ളി ദേശീയപാതയിലെ അന്യായമായ ടോള്‍പിരിവിനെതിരെ ടോള്‍പ്ലാസയിലേക്ക് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവജനമാര്‍ച്ച് നടത്തി. ഒല്ലൂര്‍ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ തലോര്‍ സെന്ററില്‍നിന്ന് ആരംഭിച്ച പ്രകടനം ടോള്‍ പ്ലാസക്ക് സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റിയംഗം കെ വി സജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ എം വാസുദേവന്‍ അധ്യക്ഷനായി. എന്‍ എന്‍ ദിവാകരന്‍ , ടി എസ് ബൈജു, എന്നിവര്‍ സംസാരിച്ചു. പി എസ് ഗിരീഷ് സ്വാഗതവും ഇ എന്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. സമീപപഞ്ചായത്തുകളെ ടോളില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടും സര്‍വീസ് റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുമാണ് പ്രതിഷേധം നടന്നത്.

പെട്രോളിയം കമ്പനികളുടെ ടോളും ജനങ്ങളുടെ ചെലവില്‍

തൃശൂര്‍ : പെട്രോളിയം കമ്പനികള്‍ ടോള്‍ അടയ്ക്കുന്നതിന്റെ ഭാരവും ജനങ്ങളുടെ തലയില്‍ . പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടി വിലവര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പെട്രോളിയം കമ്പനികള്‍ , ടോളിന്റെ പേരില്‍ വില കൂട്ടാനുള്ള തീരുമാനം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി മാറി. പാല്യേക്കരയില്‍ ടോള്‍പിരിവ് ആരംഭിച്ചതിനു പിന്നാലെ ഭാരത് പെട്രോളിയം കമ്പനി ലിറ്ററിന് അഞ്ചുപൈസ കൂട്ടി. വിലവര്‍ധന വെള്ളിയാഴ്ചമുതല്‍ നിലവില്‍ വന്നു. വിലവര്‍ധിപ്പിച്ച നടപടി സംസ്ഥാന സര്‍ക്കാരിന്റെ അറിവില്ലാതെയും ജനങ്ങള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെയുമാണ് നടപ്പാക്കിയത്.

പാല്യേക്കര ടോള്‍പ്ലാസ കടന്നുവരുന്ന തൃശൂര്‍ , പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പെട്രോള്‍ പമ്പുകളിലാണ് വില വര്‍ധിപ്പിച്ചത്. ഇവിടങ്ങളിലേക്ക് വരുന്ന ടാങ്കര്‍ ലോറികള്‍ക്ക് ടോള്‍ അടയ്ക്കേണ്ടി വരുന്നതിന്റെ പേരിലാണ് വില കൂട്ടാനുള്ള നടപടി. ഭാരത് പെട്രോളിയത്തിനു പിന്നാലെ മറ്റു കമ്പനികളും വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. 12,000 ലിറ്റര്‍ ഇന്ധനവുമായി വരുന്ന ഒരു ടാങ്കര്‍ ലോറി 300 രൂപയാണ് ടോള്‍ അടയ്ക്കുന്നത്. എന്നാല്‍ , ഒരു ലിറ്ററിന് അഞ്ചുപൈസ കൂട്ടിയാല്‍ കമ്പനികള്‍ക്ക് ഒരു ടാങ്കര്‍ ലോറിയില്‍നിന്ന് 600 രൂപ ലഭിക്കും. ടോള്‍ പ്ലാസ കടന്നുവരുന്ന ടാങ്കര്‍ ലോറികള്‍ക്ക് പമ്പുകള്‍ ഒരു തവണ 300 രൂപയാണ് നല്‍കുക. 20 തവണ വന്നുപോയാല്‍ 6,000 രൂപ പമ്പുകാര്‍ നല്‍കണം. ഈ തുകയുടെ ബില്ല് ഓയില്‍കമ്പനികള്‍ക്ക് നല്‍കിയാല്‍ കമ്പനി ഒരു മാസത്തെ തുക പമ്പുകള്‍ക്ക് തിരിച്ചുനല്‍കും. ഈ തുക ഈടാക്കാനാണ് ഓയില്‍കമ്പനികള്‍ വിലകൂട്ടിയത്. എന്നാല്‍ , വില വര്‍ധനയിലൂടെ കമ്പനിക്ക് 12,000 രൂപയാണ് ലഭിക്കുന്നത്. 6,000 രൂപ ലാഭം.

ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍നിന്ന് പെട്രോളിയം കമ്പനികള്‍ പിന്മാറണമെന്ന് കേരള സംസ്ഥാന പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കമലാക്ഷന്‍ പറഞ്ഞു. ഇക്കാര്യവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളടെ ശ്രദ്ധയില്‍പെടുത്താനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ജനദ്രോഹകരമായ നടപടിയില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ പമ്പുടമകള്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 180212

1 comment:

  1. പെട്രോളിയം കമ്പനികള്‍ ടോള്‍ അടയ്ക്കുന്നതിന്റെ ഭാരവും ജനങ്ങളുടെ തലയില്‍ . പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടി വിലവര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പെട്രോളിയം കമ്പനികള്‍ , ടോളിന്റെ പേരില്‍ വില കൂട്ടാനുള്ള തീരുമാനം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി മാറി. പാല്യേക്കരയില്‍ ടോള്‍പിരിവ് ആരംഭിച്ചതിനു പിന്നാലെ ഭാരത് പെട്രോളിയം കമ്പനി ലിറ്ററിന് അഞ്ചുപൈസ കൂട്ടി. വിലവര്‍ധന വെള്ളിയാഴ്ചമുതല്‍ നിലവില്‍ വന്നു. വിലവര്‍ധിപ്പിച്ച നടപടി സംസ്ഥാന സര്‍ക്കാരിന്റെ അറിവില്ലാതെയും ജനങ്ങള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെയുമാണ് നടപ്പാക്കിയത്.

    ReplyDelete