Monday, February 27, 2012

ലോകബാങ്കിലെ യുഎസ് ആധിപത്യത്തിനെതിരെ ബ്രിക്സ്

ലോകബാങ്കിന്റെ തലപ്പത്ത് അമേരിക്കയുടെ ആധിപത്യത്തിന് വെല്ലുവിളി ഉയരുന്നു. ജൂണില്‍ സ്ഥാനമൊഴിയുന്ന ബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് സോലികിന്റെ പിന്‍ഗാമിയായി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ച് ബ്രിക്സ് രാജ്യങ്ങള്‍ ആലോചിക്കുകയാണ്.

രണ്ടാം ലോകയുദ്ധാനന്തരം ലോകബാങ്ക് സ്ഥാപിതമായതുമുതല്‍ അമേരിക്കക്കാരാണ് അമരത്ത്. അന്താരാരഷ്ട നാണയനിധിയുടെ (ഐഎംഎഫ്) മേധാവി യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധിയുമാണ്. ഈ പരമ്പരാഗത പരിപാടി അവസാനിപ്പിക്കേണ്ട സമയമായെന്നാണ് മറ്റ് രാജ്യങ്ങളുടെ പൊതുവികാരം. ജി 20 മന്ത്രിതല ഉച്ചകോടിക്കിടെ ചേര്‍ന്ന ബ്രസീല്‍ , റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക കൂട്ടുകെട്ടായ "ബ്രിക്സി"ന്റെ യോഗം ലോകബാങ്കിന്റെ തലപ്പത്തേക്ക് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം ചര്‍ച്ചചെയ്തു. മാര്‍ച്ച് 23നകം സ്ഥാനാര്‍ഥികളുടെ പേര് നിര്‍ദേശിക്കണം. യോഗ്യതയുടെ അടിസ്ഥാനത്തിലാകണം ലോകബാങ്ക് മേധാവിയെ നിശ്ചയിക്കേണ്ടതെന്നും ദേശീയതയാകരുത് അതിന് മാനദണ്ഡമെന്നും ബ്രിക്സ് യോഗത്തില്‍ പങ്കെടുത്ത ബ്രസീല്‍ ധനമന്ത്രി ഗ്വിഡോ മന്റേഗ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സന്ദേശം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാനുള്ള ലക്ഷ്യത്തോടെയാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബ്രിക്സ് ആലോചിക്കുന്നത്. പരമ്പരാഗത കീഴ്വഴക്കങ്ങള്‍ ലംഘിക്കാനുള്ള സമയമായെന്നും അമേരിക്കയും യൂറോപ്പും സുപ്രധാന സാമ്പത്തികപദവികള്‍ വഹിക്കുന്നത് അവസാനിപ്പിക്കാന്‍ സമവായത്തിലെത്തണമെന്നും ദക്ഷിണാഫ്രിക്കന്‍ ധനമന്ത്രി പ്രവിണ്‍ ഗോര്‍ധന്‍ വ്യക്തമാക്കി. ബജറ്റ് തയ്യാറാക്കുന്ന തിരക്കിലായതിനാല്‍ ഇന്ത്യയില്‍നിന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ജി 20 മന്ത്രിതലയോഗത്തിന് എത്തിയില്ല

deshabhimani 270212

1 comment:

  1. ലോകബാങ്കിന്റെ തലപ്പത്ത് അമേരിക്കയുടെ ആധിപത്യത്തിന് വെല്ലുവിളി ഉയരുന്നു. ജൂണില്‍ സ്ഥാനമൊഴിയുന്ന ബാങ്ക് പ്രസിഡന്റ് റോബര്‍ട്ട് സോലികിന്റെ പിന്‍ഗാമിയായി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ച് ബ്രിക്സ് രാജ്യങ്ങള്‍ ആലോചിക്കുകയാണ്.

    ReplyDelete