Monday, February 27, 2012

ജനസമ്പര്‍ക്ക മാമാങ്കം വാഴത്തോപ്പ് മോഡലും കട്ടപ്പനയിലെ സദാചാര സംരക്ഷണവും

രാജഭരണകാലത്ത് പൊന്നുതമ്പ്രാക്കള്‍ മുഖം കാണിക്കാന്‍ നാട്ടിലിറങ്ങുന്ന ചടങ്ങിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഇടുക്കിയിലെ ജനസമ്പര്‍ക്കം. അധികാരമേറ്റ് ഒന്‍പതുമാസമായിട്ടും ജില്ലാഭരണകൂടം ഒരു ചുക്കും ചെയ്തില്ലെന്ന വിളംബരംകൂടിയായി ഒരു ചെറിയ ഗ്രാമത്തില്‍ ഒഴുകിയെത്തിയ ജനസഞ്ചയം. വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ ഇക്കാലയളവില്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഈ വഴിപാട് ഒഴിവാക്കാമായിരുന്നു.

ദാരിദ്ര്യരേഖയ്ക്ക് താഴെ മുണ്ടുടുക്കുന്ന പതിനായിരങ്ങളെ സഹായിക്കുകയായിരുന്നു ജനസമ്പര്‍ക്കംകൊണ്ട് ലക്ഷ്യമിട്ടത്. എംപിക്കും സ്ഥലം എംഎല്‍എയ്ക്കും ഇക്കൂട്ടത്തില്‍ എന്തെങ്കിലും സേവിക്കാനാകുമെന്ന ചിന്തയും ചെറിതായിരുന്നില്ല. എന്തായാലും സഹായം കൊടുത്തതിനേക്കാള്‍ കോടികളാണ് പരിപാടി കൊഴുപ്പിച്ചതിന് മുടക്കിയത്. 20 ലക്ഷത്തിലധികം മുടക്ക് മുതലുള്ള സ്റ്റേജ് ചെറിയ ഉദാഹരണം മാത്രം. എന്തെങ്കിലും സഹായം സ്വപ്നംകണ്ട് വിദൂരങ്ങളില്‍നിന്നെത്തിയ പാവങ്ങള്‍ ഒരു രാവും പകലും മഞ്ഞും വെയിലും തണിപ്പുമേറ്റ് കാല്‍ കുഴയുകയും തലകറങ്ങി വീഴുകയും ചെയ്തപ്പോഴാണ് എംപി ഇടപെട്ട് പ്രധാന വെളിപാട് പുറത്തുവന്നത്. ചികിത്സാ സഹായം ഒഴികെ മറ്റെല്ലാ സഹായങ്ങളും അവരവരുടെ വില്ലേജ് ഓഫീസുകളില്‍ ചെന്നാല്‍ മതി, നിങ്ങളുടെ മുഖം നോക്കി തരാന്‍ ഉദ്യോഗസ്ഥരുണ്ടാകും, ബഹളം വയ്ക്കാതെ പിരിഞ്ഞുപോകണം. എന്നാല്‍ പിന്നെ ഞങ്ങളെ ഇത്രയും ക്ലേശിപ്പിച്ചതെന്തിനാണെന്നുമുള്ള പച്ച മലയാളം പറഞ്ഞാണ് പതിനായിരങ്ങള്‍ പിരിഞ്ഞത്.

ജില്ലാ ആസ്ഥാനം കണ്ട ഏറ്റവും വലിയ ജനനിരയാണ് വാഴത്തോപ്പില്‍ രൂപപ്പെട്ടത്. രോഗികളെയും വഹിച്ചുള്ള ആംബുലന്‍സിന്റെയും മറ്റ് രോഗികളുടെയും നീണ്ട നിര രാവിലെ മുതല്‍ തുടങ്ങി. ഉച്ചയോടെ മറ്റൊരു വലിയ ക്യൂ കാന്റീനില്‍നിന്നും രൂപപ്പെട്ട് ചെറുതോണി ടൗണ്‍വരെ നീണ്ടു. ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും നിരയായിരുന്നു മറ്റൊന്ന്. കാന്റീനില്‍നിന്നും ഭക്ഷണം വാങ്ങാനുള്ള അവരുടെ തിരക്കും ചെറുതോണിയെ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിച്ചു. ഇതുകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത് മെഡിക്കല്‍ സ്റ്റോറുകളിലായിരുന്നു. മരുന്നുവാങ്ങാനായിരുന്നില്ല, ക്രയിപ് ബാന്‍ഡേജുവാങ്ങാന്‍ . രണ്ടുമീറ്റര്‍മുതല്‍ നാല് മീറ്റര്‍ വരെ നീളത്തില്‍ ബാന്‍ഡേഡ് വാങ്ങി കൈയിലും കാലിലും കെട്ടിവച്ച് പോയവര്‍ നൂറുകണക്കിനാണ്. വാഹനത്തില്‍ വരുന്ന രോഗികളെയാണ് മുഖ്യമന്ത്രി ആദ്യം കാണുന്നതെന്ന കാര്യം പിടികിട്ടിയ പുതിയ രോഗികള്‍ ചെറുതോണിയിലേക്കാണ് പാഞ്ഞത്. അവിടെനിന്നും ഓട്ടോയും ജീപ്പുമൊക്കെ പിടിച്ച് നേരെ ജനസമ്പര്‍ക്ക ഹാളിലേക്കെത്തിയ ചില വിരുതന്മാര്‍ കാര്യം സാധിച്ചു.

ക്രമീകരണങ്ങള്‍ പാളുകയും തിരക്ക് വര്‍ധിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയും ആശങ്കയിലായി. സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കിയതിന്റ അടിയില്‍ 2000 രൂപയും പട്ടയത്തിനുള്ള അപേക്ഷയില്‍ 3000 രൂപയും അനുവദിച്ചതായി മുഖ്യമന്ത്രി എഴുതി. പൂപ്പാറയില്‍നിന്ന് ആയിരം രൂപ ഓട്ടോക്കൂലി കൊടുത്ത് രണ്ടുപേരുടെ ചെലവും വഹിച്ചെത്തിയ രോഗിക്ക് 600 രൂപ കിട്ടി. ജനസമ്പര്‍ക്കാത്തില്‍ രാഷ്ട്രീയമില്ലെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞ മുഖ്യമന്ത്രി പി ടി തോമസിനും റോഷി അഗസ്റ്റിനും അപേക്ഷകരെ കാണാനും തുക അനുവദിക്കാനും അധികാരം നല്‍കി. സഹായം നല്‍കുന്നിടത്ത് അകമ്പടിയായി നിന്നത് എംപിയായിരുന്നു. അപേക്ഷകര്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ എംപി ഇടപെട്ട് ഇഷ്ടക്കാര്‍ക്ക് തോന്നിയപോലെ തുക എഴുതിയതും ജനസമ്പര്‍ക്കത്തിലെ പ്രത്യേകതയായി.

*
നാട്ടിലെ പെലീസും കട്ടപ്പന സ്റ്റേഷനിലെ പൊലീസും ചേര്‍ന്ന് കട്ടപ്പനമേഖലയിലെ സദാചാരം സംരക്ഷിക്കുന്ന ഭഗീരത യത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കര്‍മോത്സുകതയും ശുഷ്കാന്തിയും കൂടിയപ്പോള്‍ ഒരു പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടെ ജീവന്‍തന്നെ കെടുത്താനായി. കട്ടപ്പന സുവര്‍ണഗിരിയിലാണ് ഒരുസംഘം സദാചാരത്തിന്റെ പഞ്ചായത്തിലെ മൊത്തം ചുമതല ഏറ്റെടുത്തത്. പാതിരാത്രിപോയിട്ട് അത്രവൈകാതെ സൂര്യനുദിച്ചാല്‍ ഇവരുടെ തനിസ്വരൂപം വ്യക്തമാകുമെന്നും സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കൈയും കാലും വച്ചവരാണിവരെന്നും ജനം അടക്കം പറയുന്നുണ്ട്. കമിതാക്കളായാലും ബന്ധുക്കളായാലും വീട്ടില്‍കയറിയാല്‍ ഇവര്‍ കതക് വെളിയില്‍നിന്നും കുറ്റിയിട്ടോ അല്ലാതെയോ പൊലീസിനെ വിളിച്ചുവരുത്തി അപമാനിക്കും. പെണ്‍കുട്ടി കേണപേക്ഷിച്ചിട്ടും ഇവര്‍ക്ക് അനുകമ്പയുണ്ടായില്ല. ഒടുവില്‍ പെണ്‍കുട്ടി സ്വയം ജീവനൊടുക്കുകയായിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയെട്ടേ എന്നത് നിര്‍ബന്ധമാക്കിയാല്‍ ഇവര്‍ താഴെയിടുന്ന കല്ലുകള്‍കൊണ്ട് നാട്ടിലെല്ലാം കോട്ടകള്‍ കെട്ടാനാവും. മാസങ്ങള്‍ക്ക്മുമ്പ് കട്ടപ്പന ബസ്സ്റ്റാന്‍ഡില്‍ സാമൂഹ്യ വിരുദ്ധര്‍ പരസ്യമായി അനാശാസ്യം നടത്തിയതിനെതിരെ ചിലര്‍ കട്ടപ്പന പൊലീസില്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസുകാര്‍ എത്തി അവര്‍ക്കാവശ്യമായ പോത്സാഹനം ചെയ്യുകയായിരുന്നു. ഈ പൊലീസാണ് ഇവിടെ സദാചാരത്തിന്റ കാവല്‍ക്കാരായത്.

deshabhimani 270212

1 comment:

  1. രാജഭരണകാലത്ത് പൊന്നുതമ്പ്രാക്കള്‍ മുഖം കാണിക്കാന്‍ നാട്ടിലിറങ്ങുന്ന ചടങ്ങിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഇടുക്കിയിലെ ജനസമ്പര്‍ക്കം. അധികാരമേറ്റ് ഒന്‍പതുമാസമായിട്ടും ജില്ലാഭരണകൂടം ഒരു ചുക്കും ചെയ്തില്ലെന്ന വിളംബരംകൂടിയായി ഒരു ചെറിയ ഗ്രാമത്തില്‍ ഒഴുകിയെത്തിയ ജനസഞ്ചയം. വില്ലേജ് ഓഫീസിലോ താലൂക്ക് ഓഫീസിലോ ഇക്കാലയളവില്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഈ വഴിപാട് ഒഴിവാക്കാമായിരുന്നു.

    ReplyDelete