Monday, February 27, 2012

മോണോറെയിലിന് ശ്രീധരന്റെ പച്ചക്കൊടി

കോഴിക്കോട് നഗരത്തിലെ ഗതാഗതസംവിധാനത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്ന മോണോ റെയില്‍ പദ്ധതിക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്റെ പച്ചക്കൊടി. കൊങ്കണ്‍ റെയില്‍വേയും ഡല്‍ഹി മെട്രോ റെയില്‍ പദ്ധതിയും വിജയകരമാക്കി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ശ്രീധരന്‍ ഞായറാഴ്ച പദ്ധതി പ്രദേശത്ത് എത്തി വിശദമായ പരിശോധന നടത്തി. മോണോ റെയിലിനായി വില്‍ബര്‍ സ്മിത്ത് അസോസിയേറ്റ്സ് ഉണ്ടാക്കിയ സാധ്യതാ റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് പരിശോധനക്കുശേഷം അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് മുതല്‍ രാമനാട്ടുകര വരെയുള്ള പദ്ധതിപ്രദേശമാണ് ശ്രീധരനും റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചത്.

പദ്ധതിക്ക് മൂന്നു ഘട്ടമാണുള്ളത്. ഇതില്‍ മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയുള്ളതാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെയും മൂന്നാംഘട്ടത്തില്‍ രാമനാട്ടുകര മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെയുമാണ് നിര്‍മിക്കുക. റോഡിന്റെ മധ്യഭാഗത്തുകൂടി തൂണുകളില്‍ കൂടി നിര്‍മിക്കുന്ന മേല്‍പ്പാലത്തിലൂടെയാണ് ട്രെയിന്‍ ഓടുക. അതിനാല്‍ ഭൂമി പുതുതായി അക്വയര്‍ ചെയ്യേണ്ട. മെട്രോ റെയിലുമായി താരതമ്യം ചെയ്യുമ്പോള്‍ നിര്‍മാണച്ചെലവും കുറവാണ്. മെഡിക്കല്‍ കോളേജില്‍നിന്ന് മാവൂരിലേക്ക് പോകുന്ന സ്ഥലത്താണ് ഡിപ്പോയ്ക്ക് സ്ഥലം നിര്‍ദേശിച്ചിരുന്നത്. കൂടുതല്‍ ട്രെയിനുകള്‍ എത്തുന്നതോടെ ഈ സ്ഥലം മതിയാകാതെ വരുമെന്നും കൂടുതല്‍ അനുയോജ്യം ചെസ്റ്റ് ഹോസ്പിറ്റലില്‍നിന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലേക്ക് പോകുന്ന റോഡിന് മുകള്‍ഭാഗത്തെ സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ്, ചേവായൂര്‍ , തൊണ്ടയാട്, കോട്ടൂളി, മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, മാനാഞ്ചിറ, പാളയം, ലിങ്ക് റോഡ്, പന്നിയങ്കര, കല്ലായ്, വട്ടക്കിണര്‍ , മീഞ്ചന്ത തുടങ്ങിയ ആദ്യഘട്ടത്തിലെ 13 സ്റ്റേഷനുകളും രാമനാട്ടുകരയും അദ്ദേഹം പരിശോധിച്ചു.
മാനാഞ്ചിറയിലെ നിര്‍ദിഷ്ട സ്റ്റേഷന്‍ ബിഇഎം സ്കൂള്‍ ഭാഗത്തുനിന്ന് മാനാഞ്ചിറ സ്ക്വയറിലേക്ക് മാറ്റും. നിര്‍മിക്കാന്‍ പോകുന്ന തൊണ്ടയാട് മേല്‍പ്പാലം, അരയിടത്ത് മേല്‍പ്പാലം എന്നിവിടങ്ങളില്‍ സമാന്തരമായി പാളം നിര്‍മിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. പാളയം മുതല്‍ മീഞ്ചന്ത വരെയുള്ള റോഡ് വികസിപ്പിക്കുന്നതിന് അനുസരിച്ച് ഇപ്പോഴത്തെ അലൈന്‍മെന്റില്‍ മാറ്റും വരുത്താനും നിര്‍ദേശിച്ചു. മോണോ റെയില്‍ സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ശ്രീധരനുമായി ചര്‍ച്ച നടത്തുന്നുണ്ട്. രാവിലെ 7.30ന് ഗസ്റ്റ്ഹൗസിലാണ് ചര്‍ച്ച. ഇതിനുശേഷമേ പദ്ധതി സംബന്ധിച്ചും അതില്‍ ഇ ശ്രീധരന്‍ ഉപദേഷ്ടാവായി ഉണ്ടാകുമോ എന്നതിനെക്കുറിച്ചും പറയാനാകൂ. പദ്ധതി യാഥാര്‍ഥ്യമാകാന്‍ വൈകരുതെന്ന അഭിപ്രായമാണ് ശ്രീധരനുള്ളത്. ഏതാനും ദിവസംമുമ്പ് മോണോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ഡല്‍ഹിയില്‍ മന്ത്രി ഇബ്രാഹിംകുഞ്ഞുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പദ്ധതിപ്രദേശം കാണാന്‍ ശ്രീധരന്‍ തയ്യാറായത്. മന്ത്രി എം കെ മുനീര്‍ , കലക്ടര്‍ പി ബി സലീം, റോഡ്ഫണ്ട് ബോര്‍ഡ് സിഇഒ പി സി ഹരികേശ്, ജനറല്‍ മാനേജര്‍ സുദര്‍ശന്‍പിള്ള എന്നിവരും അദ്ദേഹത്തിന്റെ കൂടെ പദ്ധതി സ്ഥലം സന്ദര്‍ശിച്ചു. റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്.

deshabhimani 270212

1 comment:

  1. കോഴിക്കോട് നഗരത്തിലെ ഗതാഗതസംവിധാനത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്ന മോണോ റെയില്‍ പദ്ധതിക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്റെ പച്ചക്കൊടി. കൊങ്കണ്‍ റെയില്‍വേയും ഡല്‍ഹി മെട്രോ റെയില്‍ പദ്ധതിയും വിജയകരമാക്കി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ശ്രീധരന്‍ ഞായറാഴ്ച പദ്ധതി പ്രദേശത്ത് എത്തി വിശദമായ പരിശോധന നടത്തി. മോണോ റെയിലിനായി വില്‍ബര്‍ സ്മിത്ത് അസോസിയേറ്റ്സ് ഉണ്ടാക്കിയ സാധ്യതാ റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് പരിശോധനക്കുശേഷം അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് മുതല്‍ രാമനാട്ടുകര വരെയുള്ള പദ്ധതിപ്രദേശമാണ് ശ്രീധരനും റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചത്.

    ReplyDelete