Tuesday, February 28, 2012

വികസനത്തിന് ചെയ്തത് സുധാകരന്‍ തെളിയിക്കണം: പി ജയരാജന്‍

തലശേരി: ലോക്സഭാംഗമെന്ന നിലയില്‍ മൂന്നു വര്‍ഷമായിട്ടും ഒരു വികസനപ്രവര്‍ത്തനവും നടപ്പാക്കാനാവാത്ത കെ സുധാകരന്‍ നിവേദനത്തിന്റെ കോപ്പി പ്രദര്‍ശിപ്പിച്ച് കബളിപ്പിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രഭരണം കൈയാളുന്ന കോണ്‍ഗ്രസിന്റെ പ്രതിനിധിയായിട്ടും മലബാറിന്റെയോ ജില്ലയുടെയോ പൊതുവികസനത്തിന് ഒന്നുംചെയ്യാന്‍ എംപിക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി, കത്തയച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനത്തില്‍ വിളിച്ചുപറയുന്ന സുധാകരന്‍ ജനങ്ങളെ വഞ്ചിക്കുകയാണ്്. ജില്ലയുടെ വികസനത്തിനായി ചെയ്ത ഒരു കാര്യമെങ്കിലും തെളിയിക്കാന്‍ സുധാകരനെ വെല്ലുവിളിക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അതിവേഗത്തിലാണ് സ്ഥലമെടുത്തത്. വിമാനത്താവളത്തിനായി ഏറെ പരിശ്രമിച്ച ക്യാപ്റ്റന്‍ സി പി കൃഷ്ണന്‍നായര്‍ , നടപടി മരവിച്ചതായാണ് വെളിപ്പെടുത്തിയത്. വനം-പരിസ്ഥിതി മന്ത്രാലയം എതിര്‍ത്തെന്ന് പറഞ്ഞ് തലശേരി-മൈസൂരു പാതയുടെ കാര്യത്തില്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. രാഷ്ട്രീയ തീരുമാനമെടുക്കാന്‍ സമ്മര്‍ദംചെലുത്തുന്നതിന് പകരം തങ്ങളുടെ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ച് മാറിനില്‍ക്കുകയാണ് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരന്‍ എംപിയും. ലോക്സഭയില്‍ പങ്കെടുക്കാത്ത ഒരാള്‍ക്ക് നാടിന്റെ വികസനത്തിന് എങ്ങനെ ഇടപെടാനാവുമെന്നും ജയരാജന്‍ ചോദിച്ചു. മലബാറിന്റെ വികസനപിന്നോക്കാവസ്ഥ പരിഹരിക്കാനും പദ്ധതികള്‍ നേടിയെടുക്കാനും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ജയരാജന്‍ പറഞ്ഞു.

സമാധാനയോഗത്തിനു ശേഷവും മുസ്ലിംലീഗിലെ തീവ്രവാദികള്‍ ഏകപക്ഷീയ അക്രമം തുടരുകയാണ്. സംഘപരിവാര്‍ ശൈലിയിലാണ് ഇവരുടെ ആക്രമണവും. എന്തൊക്കെ പ്രകോപനമുണ്ടായാലും സമാധാനത്തിനായി സിപിഐ എം നിലകൊള്ളും. ജില്ലാ പൊലീസ് മേധാവിതന്നെ ലീഗാണ് അക്രമം ആരംഭിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അക്രമം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിക്കുന്നത്. സമാധാനയോഗത്തിന് ശേഷവും തുടരുന്ന ഏകപക്ഷീയ അക്രമം ഇതിന്റെ തെളിവാണ്. മാട്ടൂലില്‍ പൊലീസിനെയടക്കം ആക്രമിച്ചു. വയനാടുനിന്ന് ക്രമസമാധാനപാലനത്തിനെത്തിയ പൊലീസുകാരന്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അക്രമത്തിനെതിരെ മുസ്ലിംലീഗിലെ സമാധാനകാംക്ഷികള്‍ ഉള്‍പ്പെടെ രംഗത്തുവരണമെന്നും പി ജയരാജന്‍ അഭ്യര്‍ഥിച്ചു.

റെയില്‍ വികസനം: എംപിയുടെ നിലപാട് തട്ടിപ്പ്

കണ്ണൂര്‍ : പലതവണ യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷനുകളും കേന്ദ്ര റെയില്‍വേമന്ത്രിയടക്കമുള്ളവരുടെ മുന്നില്‍ ഉന്നയിച്ച കാര്യങ്ങള്‍ സ്വന്തം പേരിലാക്കാനുള്ള എംപിയുടെ നീക്കം പരിഹാസ്യമാവുന്നു. റെയില്‍വേ ബജറ്റിന്റെ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. റെയില്‍വേ ഈ വര്‍ഷം പരിഗണിക്കാന്‍ സാധ്യതയുളള കാര്യങ്ങള്‍ തന്റെ ഇടപെടല്‍ കാരണമാണ് നടപ്പായത് എന്ന് വരുത്താനുള്ള വ്യഗ്രതയാണ് കെ സുധാകരന്‍ എംപി വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമായത്.

സുധാകരന്‍ നിര്‍ദേശിച്ചുവെന്ന് പറയുന്ന പദ്ധതികളില്‍ ഭൂരിപക്ഷവും നേരത്തെതന്നെ റെയില്‍വേ അംഗീകരിച്ചതാണ്. തലശേരി -മൈസുരു പാത സര്‍വേക്ക് കഴിഞ്ഞ ബജറ്റ് അംഗീകാരം നല്‍കിയിരുന്നു. അത് നടപ്പാക്കാനാണ് എംപി ഇടപെടേണ്ടത്. കണ്ണൂര്‍ -മട്ടന്നൂര്‍ റെയില്‍പാത സര്‍വേയുടെ ഒന്നാംഘട്ടവും പൂര്‍ത്തിയായി. കണ്ണൂര്‍ റെയില്‍വേസ്റ്റേഷന്‍ പിറ്റ് ലൈന്‍ , നാലാം നമ്പര്‍ പ്ലാറ്റ്ഫോറം എന്നിവയൊക്കെ നേരത്തെ അനുവദിച്ചതാണ്. ഫണ്ടില്ലെന്ന കാരണത്താലാണ് പ്രവൃത്തി നീളുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സന്ദര്‍ശിച്ച റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍ പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷൊര്‍ണൂര്‍ മംഗളൂരു പാത ഇരട്ടിപ്പിക്കലും അന്തിമഘട്ടത്തിലാണ്. കോഴിക്കോട് എലത്തൂര്‍ ഭാഗത്തും നേത്രാവതി പാലത്തിനടുത്തുമാണ് പണി ബാക്കിയുള്ളത്. ഇത് രണ്ടും ഒരുമാസത്തിനകം പൂര്‍ത്തിയാവുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. റെയില്‍വേ ഓവര്‍ബ്രിഡ്ജും റെയില്‍വേസ്റ്റേഷന്‍ വികസനങ്ങളും നിരവധിതവണ റെയില്‍വേ അധികൃതരുടെ മുന്നില്‍ ഉന്നയിച്ചതാണ്. താന്‍ കൊണ്ടുവരുന്ന പദ്ധതികള്‍ മറ്റുള്ളവര്‍ തട്ടിയെടുക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്ന് പറയുന്ന എംപിയാണ് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിരന്തരമായി നടത്തുന്ന സമ്മര്‍ദങ്ങളുടെ ഫലം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.

deshabhimani 280212

1 comment:

  1. ലോക്സഭാംഗമെന്ന നിലയില്‍ മൂന്നു വര്‍ഷമായിട്ടും ഒരു വികസനപ്രവര്‍ത്തനവും നടപ്പാക്കാനാവാത്ത കെ സുധാകരന്‍ നിവേദനത്തിന്റെ കോപ്പി പ്രദര്‍ശിപ്പിച്ച് കബളിപ്പിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    കേന്ദ്രഭരണം കൈയാളുന്ന കോണ്‍ഗ്രസിന്റെ പ്രതിനിധിയായിട്ടും മലബാറിന്റെയോ ജില്ലയുടെയോ പൊതുവികസനത്തിന് ഒന്നുംചെയ്യാന്‍ എംപിക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി, കത്തയച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനത്തില്‍ വിളിച്ചുപറയുന്ന സുധാകരന്‍ ജനങ്ങളെ വഞ്ചിക്കുകയാണ്്.

    ReplyDelete