Saturday, February 18, 2012

മൊഴിയെടുത്തത് മാണിയില്‍നിന്നും കുഞ്ഞാലിക്കുട്ടിയില്‍നിന്നും

പാമൊലിന്‍ കേസിന്റെ തുടരന്വേഷണത്തില്‍ പുതിയതായി മൊഴിയെടുത്തത് മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും മാണിയും അടക്കം നാലുപേരില്‍നിന്ന് മാത്രം. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലെ പതിനാലാം പേജിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് ഇടപാടില്‍ പങ്കില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയും മാണിയും വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന് നല്‍കിയ മൊഴി. ഇടപാട് നടന്ന 1991ലും ഇരുവരും മന്ത്രിമാരായിരുന്നു. ഇതോടെ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുന്നോടിയായി അരങ്ങേറിയ വന്‍ ഗൂഢാലോചന വെളിച്ചത്തായി. മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മൊഴി അടിസ്ഥാനമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് വ്യക്തം.

മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മാണിയില്‍നിന്നും കുഞ്ഞാലിക്കുട്ടിയില്‍നിന്നും മൊഴിയെടുത്തത്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സമാനമായ വിധത്തില്‍ മൂന്നു പേരുടെയും മൊഴി രേഖപ്പെടുത്തി. മന്ത്രിമാരില്‍നിന്ന് മൊഴിയെടുത്തത് എവിടെവച്ചാണെന്ന് തുടരന്വേഷണ റിപ്പോര്‍ട്ടിലില്ല. മുന്‍ ധനസെക്രട്ടറി മോഹന്‍കുമാര്‍ , പുരാരേഖാ വകുപ്പ് ഡയറക്ടര്‍ ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ മൊഴിയാണ് ഇതിനുപുറമേ രേഖപ്പെടുത്തിയത്. ഇവരുടെ മൊഴിയും ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാണ്. രണ്ടാം പ്രതി ടി എച്ച് മുസ്തഫ, നാലാം പ്രതി സഖറിയാ മാത്യു എന്നിവരില്‍നിന്ന് വീണ്ടും മൊഴി എടുത്തെങ്കിലും അത് മുന്‍പ് നല്‍കിയതിനു വിരുദ്ധമാണ്. പാമൊലിന്‍ ഇറക്കുമതി ഫയല്‍ മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിക്കാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നുവെന്നാണ് മുസ്തഫയുടെ വെളിപ്പെടുത്തല്‍ . സഖറിയാ മാത്യുവിന്റെ മൊഴിയും വിജിലന്‍സ് വളച്ചൊടിച്ചു. ഫയല്‍ ധനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടില്ലെന്നാണ് സഖറിയാ മാത്യു പറഞ്ഞിരിക്കുന്നത്. ക്രമക്കേടില്‍ ധനമന്ത്രിക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന്, അതേക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നാണ് മറുപടി. മുസ്തഫ ഫയല്‍ കണ്ടശേഷം നേരേ മുഖ്യമന്ത്രികരുണാകരന് നല്‍കിയെന്നും അതിനു ശേഷമാണ് ഉമ്മന്‍ചാണ്ടി കണ്ടതെന്നുമാണ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ 23-ാം സാക്ഷി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി നല്‍കിയ മൊഴിക്ക് വിരുദ്ധമാണിത്. മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള ഇനമായി അവതരിപ്പിക്കാന്‍ ഭക്ഷ്യമന്ത്രി ഫയല്‍ തന്റെ പക്കല്‍ തന്നതായും അത് മന്ത്രിസഭയില്‍ വച്ചുവെന്നുമാണ് ഉമ്മന്‍ചാണ്ടി നേരത്തെ വെളിപ്പെടുത്തിയത്.

മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചതോടെ നയപരമായ തീരുമാനമായെന്നാണ് വിജിലന്‍സിന്റെ പുതിയ നിഗമനം. പാമൊലിന്‍ ഇറക്കുമതി നയപരമായ തീരുമാനമാണെന്ന് കരുണാകരന്‍പോലും അവകാശപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ടിന്റെ 38-ാം പേജില്‍ മന്ത്രിസഭാകുറിപ്പിലെ എല്ലാ സംഗതികളും കണക്കിലെടുത്തശേഷമാണ് പാമൊലിന്‍ ഇറക്കുമതി തീരുമാനിച്ചതെന്ന് വിജിലന്‍സ് വാദിക്കുന്നു. എന്നാല്‍ , ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മുസ്തഫ മുന്‍പ് മൊഴി നല്‍കിയിട്ടുണ്ട്.
(കെ ശ്രീകണ്ഠന്‍)

deshabhimani 180212

1 comment:

  1. പാമൊലിന്‍ കേസിന്റെ തുടരന്വേഷണത്തില്‍ പുതിയതായി മൊഴിയെടുത്തത് മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും മാണിയും അടക്കം നാലുപേരില്‍നിന്ന് മാത്രം. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലെ പതിനാലാം പേജിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് ഇടപാടില്‍ പങ്കില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയും മാണിയും വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന് നല്‍കിയ മൊഴി. ഇടപാട് നടന്ന 1991ലും ഇരുവരും മന്ത്രിമാരായിരുന്നു. ഇതോടെ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുന്നോടിയായി അരങ്ങേറിയ വന്‍ ഗൂഢാലോചന വെളിച്ചത്തായി. മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മൊഴി അടിസ്ഥാനമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് വ്യക്തം.

    ReplyDelete