Sunday, June 3, 2012

"അയ്യപ്പദാസിന്റെ കൊലയാളികളെ യുഡിഎഫ് സര്‍ക്കാര്‍ രക്ഷിച്ചു"


കുമളി: കുടുംബത്തിന്റെ നെടുംതൂണായിരുന്ന അയ്യപ്പദാസിനെ അരുംകൊലചെയ്ത കോണ്‍ഗ്രസ് ക്രിമിനലുകളെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ രക്ഷിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍. കോണ്‍ഗ്രസും പൊലീസും കൊലപാതകികളെ സഹായിച്ചതുകൊണ്ടാണ് തങ്ങള്‍ക്ക് നീതി ലഭിക്കാത്തതെന്നും അയ്യപ്പദാസിന്റെ അച്ഛന്‍ തങ്കപ്പനും അമ്മ കമലാക്ഷിയും പറഞ്ഞു. വണ്ടിപ്പെരിയാര്‍ കറുപ്പുപാലത്തെ കമലാഭവന്റെ മുന്നിലെ കുഴിമാടത്തിനരികെ മകനെ ഓര്‍ത്തിരിക്കാത്ത ദിവസങ്ങളില്ല ഇവരുടെ ജീവിതത്തില്‍. മകന്റെ വേര്‍പാടിന് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അമ്മ കമലാക്ഷിയുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. മകനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അവര്‍ വിങ്ങിപ്പൊട്ടും. "എന്തിനായിരുന്നു അവരെന്റെ പൊന്നുമോനെ വെട്ടിനുറിക്കിയത്. ആര്‍ക്കും അവനോട് പകയില്ലായിരുന്നു. ചില നിമിഷങ്ങളില്‍ അവന്‍ അടുത്തുണ്ടെന്ന് തോന്നും. ഇത് വെറും തോന്നലാണെന്ന് തിരിച്ചറിയുമ്പോ സങ്കടം അടക്കാനാകില്ല. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ ഞങ്ങളെ വീണ്ടും വേട്ടയാടുകയാണ്. അയ്യപ്പദാസിനെ കൊന്നവര്‍ തന്നെ സിപിഐ എമ്മിനെ കൊലയാളി പാര്‍ടിയായി ചിത്രീകരിക്കുന്നു. ചില മാധ്യമങ്ങളും സത്യം കാണാന്‍ തയാറാകുന്നില്ല. അയ്യപ്പദാസിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് ബാലുവിന്റെ നേതൃത്വത്തിലാണ്. ഇത് കാണാന്‍ പലര്‍ക്കും കണ്ണില്ല"- കവിള്‍ത്തടത്തിലേക്ക് ഒഴുകിയിറങ്ങിയ കണ്ണീര്‍ തുടച്ച് കമലാക്ഷി പറഞ്ഞു.

കൊലചെയ്യപ്പെടുന്ന ദിവസം രാവിലെ പതിവുപോലെ തന്റെ കൈയില്‍നിന്ന് ബസ് യാത്രക്കുള്ള ചില്ലറയും വാങ്ങിയാണ് മകന്‍ വണ്ടിപ്പെരിയാറിന് പോയതെന്നത് ഓര്‍ക്കുമ്പോള്‍ കമലാക്ഷി വിങ്ങിപ്പൊട്ടുന്നു. രാത്രി പത്തിന് മുമ്പായി വീട്ടിലെത്താന്‍ കഴിയാതെ വന്നാല്‍ മറക്കാതെ ഫോണ്‍ചെയ്യും. മകന്റെ വിളിയും കാത്തിരുന്ന കമലാക്ഷിയുടെ മുന്നിലേക്ക് അയ്യപ്പദാസിന്റെ ചേതനയറ്റ ശരീരമാണ് എത്തിയത്. 2003 മെയ് 31ന് വൈകിട്ടാണ് അയ്യപ്പദാസിനെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനത്തിനുള്ള പ്രവര്‍ത്തനം ഏറ്റെടുത്ത അയ്യപ്പദാസ് നാട്ടുകാരുമായി നല്ല സൗഹൃദത്തിലായിരുന്നു. അയ്യപ്പദാസിന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ സിപിഐ എമ്മിനുണ്ടായ മുന്നേറ്റത്തെ തകര്‍ക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. യുഡിഎഫ് അധികാരത്തിന്റെ തണലിലായിരുന്നു നാടിനെ നടുക്കിയ അരുംകൊല. കോണ്‍ഗ്രസും പൊലീസും എല്ലാ സഹായവുംചെയ്താണ് അയ്യപ്പദാസിന്റെ കൊലപാതകികളെ രക്ഷപ്പെടുത്തിയത്. മകനെ വെട്ടിനുറുക്കി കൊന്നവര്‍ ഭരണത്തണലില്‍ കോടതിയില്‍നിന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയപ്പോള്‍ കമലാക്ഷി പ്രതികരിച്ചത് കാലം അവരോട് ചോദിച്ചുകൊള്ളുമെന്നാണ്. സിപിഐ എം പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണെന്നും ജനങ്ങള്‍ പാര്‍ടിയെ കാത്തുരക്ഷിക്കുമെന്നും അയ്യപ്പദാസിന്റെ പിതാവ് തങ്കപ്പന്‍ പറഞ്ഞു. അപവാദ പ്രചാരണങ്ങളെ അതിജീവിക്കാന്‍ പാര്‍ടിക്ക് കരുത്തുണ്ടെന്നും ആര് വിചാരിച്ചാലും പാര്‍ടിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 030612

No comments:

Post a Comment