Saturday, November 10, 2012

ജുഡീഷ്യറിയിലെ പുറംവാതില്‍ നിയമനം അവസാനിപ്പിക്കണം: ലോയേഴ്സ് യൂണിയന്‍

തിരു: ജുഡീഷ്യറിയിലെ പുറംവാതില്‍ നിയമനം അവസാനിപ്പിക്കണമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ (എഐഎല്‍യു) സംസ്ഥാന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ കോടതികളിലേക്ക് റിട്ടയര്‍ ചെയ്തവരെ ജുഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കുകയാണ്. സുതാര്യതയും സംവരണതത്വവും പാലിക്കാതെയുള്ള ഇത്തരം നിയമനങ്ങള്‍ പ്രാപ്തരായവരുടെ അവസരങ്ങള്‍ നിഷേധിക്കുന്നതിനാണ്. വിരമിച്ചവരുടെ കഴിവും അനുഭവവും പ്രാപ്തിയും വീണ്ടും ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ തൊഴില്‍ അവസരം നിഷേധിച്ചുകൊണ്ടായിരിക്കരുത്. നിലവിലെ സാഹചര്യത്തില്‍ സുതാര്യമായ സെലക്ഷന്‍ പ്രക്രീയയിലൂടെ ഒഴിവുകള്‍ മുഴുവന്‍ ഉടന്‍ നികത്തണം.

സുതാര്യവും സ്വതന്ത്രവുമായ ജുഡീഷ്യല്‍ സംവിധാനത്തിനായി ലോവര്‍ ജുഡീഷ്യറി നിയമനം പബ്ലിക് സര്‍വീസ് കമീഷനും ഹയര്‍ ജുഡീഷ്യറി നിയമനം ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിച്ച് കമീഷനും വിട്ടുകൊടുക്കണമെന്നും കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം അഡ്വ. കെ പി രാഘവപൊതുവാള്‍ നഗറില്‍ (അധ്യാപക ഭവന്‍) സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം യെ്തു. ലോയേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സി പി സുധാകരപ്രസാദ് അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എ സമ്പത്ത് എംപി സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ സ്വാഗതവും പള്ളിച്ചല്‍ എസ് കെ പ്രമോദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment