Saturday, November 10, 2012

സര്‍ക്കാരിന്റെ പിടിച്ചുപറി

തിരു: തിരുവനന്തപുരത്തു നിന്ന് ആറ്റിങ്ങലിലേക്ക് (ഏകദേശം 33 കി.മീ.) സൂപ്പര്‍ഫാസ്റ്റ് നിരക്കില്‍ മാത്രം വര്‍ധന നാലുരൂപ. നേരത്തെ 24 രൂപയായിരുന്നത് 28 ആയി. കൊല്ലത്തേക്കുള്ള(99 കി.മീ.) നിരക്ക് 46ല്‍നിന്ന് 50 രൂപയായും കരുനാഗപ്പള്ളിയിലേക്ക് 60 രൂപയില്‍നിന്ന് 66 രൂപയായും വര്‍ധിച്ചു. തലസ്ഥാനത്തുനിന്ന് കാസര്‍കോട്ടേക്കുള്ള(575 കി.മീ.) നിരക്കില്‍ 35 രൂപയാണ് വര്‍ധിച്ചത്. 370 രൂപയായിരുന്ന ഫാസ്റ്റ്പാസഞ്ചര്‍ നിരക്ക് 405 രൂപയായി കൂടി. കണ്ണൂരിലേക്കുള്ള നിരക്കിലും 30 രൂപയുടെ വര്‍ധനയുണ്ടായി. 304 രൂപയായിരുന്ന ഫാസ്റ്റ്പാസഞ്ചര്‍ നിരക്ക് 334 രൂപയായി. 
 
ഫെയര്‍സ്റ്റേജ് നിര്‍ണയത്തിലെ അപാകതയാണ് അമിത യാത്രാനിരക്ക് യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. യാത്രാദൂരവും കിലോമീറ്ററിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കും ഗുണിച്ചായിരുന്നു നേരത്തെ യാത്രാനിരക്ക് നിശ്ചയിച്ചത്. 1960 മുതലുള്ള നിരക്ക് നിര്‍ണയരീതി 2011 ആഗസ്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. ആദ്യത്തെ രണ്ട് സ്റ്റേജില്‍ മിനിമം നിരക്കും പിന്നീട് യഥാര്‍ഥ കിലോമീറ്റര്‍ നിരക്കുമായിരുന്നു അതുവരെയുള്ള രീതി. എന്നാല്‍, സ്വകാര്യബസുടമകളുടെ സമ്മര്‍ദത്തിന് വഴങ്ങി നിരക്കു നിര്‍ണയരീതി തിരുത്തുകയായിരുന്നു. 
 
ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്റെ നിര്‍ദേശമനുസരിച്ചാണ് നിരക്കുനിര്‍ണയരീതി മാറ്റിയത്. 2011 ആഗസ്തില്‍ നടപ്പാക്കിയ പരിഷ്കരണത്തോടെ ഫെയര്‍സ്റ്റേജ് നിര്‍ണയത്തില്‍ വ്യാപകമായ അപാകത ഉണ്ടായി. മിനിമം നിരക്ക് ആറുരൂപയാകുമ്പോള്‍ യാത്രക്കാരന്‍ അധികം നല്‍കേണ്ടിവരുന്നത് 240 പൈസയാണ്. അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാം സ്റ്റേജില്‍ സഞ്ചരിക്കുമ്പോള്‍ ഒരു യാത്രക്കാരന്‍ നല്‍കേണ്ടിവരുന്നത് 120 പൈസ. മൂന്നാം സ്റ്റേജായ 7.5 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ 94 പൈസ അധികം നല്‍കണം. പത്തു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലാം സ്റ്റേജില്‍ 90 പൈസയാണ് കൂടുന്നത്. 12.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ചാം സ്റ്റേജില്‍ 80 പൈസയുടെയും 15 കിലോമീറ്ററുള്ള ആറാം സ്റ്റേജില്‍ 80 പൈസയും 17 കിലോമീറ്ററുള്ള ഏഴാം സ്റ്റേജില്‍ 75 പൈസയുടെയും 19.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എട്ടാം സ്റ്റേജില്‍ 75 പൈസയുടെയും ഒമ്പത്, പത്ത് സ്റ്റേജുകളില്‍ 72 പൈസയുമാണ് അധികം നല്‍കേണ്ടിവരുന്നത്. നിരക്ക് വര്‍ധനവിന്റെ പേരില്‍ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍. 
 
നാലാം ഫെയര്‍സ്റ്റേജിലുള്ളവര്‍ക്കാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കേണ്ടിവരിക. ഇതിനുമുമ്പ് ബസ് നിരക്ക് കൂട്ടിയപ്പോള്‍ നാലാം സ്റ്റേജിലുള്ളവര്‍ക്ക് അഞ്ചര രൂപയില്‍നിന്ന് ഒറ്റയടിക്ക് എട്ടുരൂപയാക്കി വര്‍ധിപ്പിച്ചു. പ്രതിഷേധത്തെതുടര്‍ന്ന് പിന്നീട് ഒരു രൂപ കുറച്ചു. ഇത്തവണയാകട്ടെ ഏഴുരൂപ എന്നത് ഒമ്പതായി വര്‍ധിപ്പിച്ചു. ഹ്രസ്വദൂര യാത്രയില്‍ ബഹുഭൂരിഭാഗവും നാലാം ഫെയര്‍സ്റ്റേജിലാണ് യാത്ര ചെയ്യുന്നത്. 2011ല്‍ നടപ്പാക്കിയ പരിഷ്കരിച്ച ഫെയര്‍സ്റ്റേജ് നിര്‍ണയം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് കോടതിയുടെ പരിഗണനയിലിരിക്കെയാണ് നിരക്ക് കുത്തനെ കൂട്ടിയത്. ദീര്‍ഘദൂര യാത്രാനിരക്കിലും വന്‍ വര്‍ധനയുണ്ടായി. 1992 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത്രയും വില വര്‍ധന ആദ്യമാണ്. 1992ല്‍ കിലോമീറ്റര്‍ നിരക്ക് 15 പൈസയായിരുന്നത് 1994ല്‍ 18 പൈസയായാണ് ഉയര്‍ത്തിയത്. ഓരോ വര്‍ഷവും 6-7 പൈസയുടെ വര്‍ധനയ്ക്കപ്പുറം പോയിട്ടില്ല. എന്നാല്‍, ഇത്തവണ 58 പൈസ കൂട്ടി.

No comments:

Post a Comment