Saturday, November 10, 2012

ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചു

തിരു: പട്ടികജാതി അംഗത്തെ തെരഞ്ഞെടുക്കുന്ന ഹിന്ദു എംഎല്‍എമാര്‍ ഈശ്വരവിശ്വാസികളായിരിക്കണമെന്ന വിവാദ വ്യവസ്ഥ ഒഴിവാക്കിയുള്ള പുതുക്കിയ ദേവസ്വം ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. അതേസമയം, വനിതാ സംവരണം എടുത്തുകളഞ്ഞതും നിയമനം പിഎസ്സിക്ക് നല്‍കുന്നത് പിന്‍വലിച്ചതും ഉള്‍പ്പെടെയുള്ള വിവാദവ്യവസ്ഥകള്‍ നിലനിര്‍ത്തി. പൊതുവിഭാഗത്തിലുള്ള രണ്ടംഗങ്ങളെ സര്‍ക്കാരിന് നേരിട്ട് നാമനിര്‍ദേശം ചെയ്യാമെന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സിലുണ്ട്. 
 
സ്ത്രീശാക്തീകരണത്തിന് എല്‍ഡിഎഫ് എടുത്ത നടപടിയാണ് വനിതാ സംവരണം എടുത്തുകളഞ്ഞതിലൂടെ ഇല്ലാതായത്. വന്‍തോതില്‍ അഴിമതിക്ക് കളമൊരുക്കിക്കൊണ്ട് നിയമനത്തിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുവിഭാഗത്തില്‍ എം പി ഗോവിന്ദന്‍നായര്‍, വി സുബാഷ് എന്നിവരെ നാമനിര്‍ദേശം ചെയ്യാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. 1962-64 കാലയളവിലെ ആര്‍ ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്നു ഗോവിന്ദന്‍നായര്‍. കോട്ടയത്തെ അഭിഭാഷകനായ ഇദ്ദേഹം എന്‍എസ്എസ് പ്രതിനിധിയാണ്. എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റാണ് സുബാഷ്. സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്യുന്ന മുറയ്ക്ക് ഗവര്‍ണര്‍ ഇവരുടെ നിയമനം അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. രണ്ടുപേര്‍ക്കും തിങ്കളാഴ്ചതന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പട്ടികജാതി അംഗത്തെ പിന്നീട് തെരഞ്ഞെടുക്കും.

No comments:

Post a Comment