Saturday, November 10, 2012

കെഎസ്ആര്‍ടിഇഎക്ക് ഉജ്വല വിജയം

തിരു: കെഎസ്ആര്‍ടിസിയില്‍ നടന്ന തൊഴിലാളി യൂണിയനുകളുടെ ഹിതപരിശോധനയില്‍ സിഐടിയു നേതൃത്വത്തിലുള്ള കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന് ഉജ്വല വിജയം. 48.91 ശതമാനം വോട്ട് നേടിയ അസോസിയേഷന്‍ ഒന്നാമതെത്തി. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ 37.89 ശതമാനം വോട്ട് നേടി. 9.78 ശതമാനം വോട്ട് നേടിയ എഐടിയുസി യൂണിയനും 2.75 ശതമാനം വോട്ട് നേടിയ ബിഎംഎസ് യൂണിയനും 0.45 വോട്ട് നേടിയ കെഎസ്ആര്‍ടി വര്‍ക്കേഴ്സ് ഫെഡറേഷനും അംഗീകാരം നേടാനായില്ല. പോള്‍ചെയ്ത വോട്ടില്‍ 15 ശതമാനത്തില്‍ കൂടുതല്‍ നേടുന്ന സംഘടനകള്‍ക്കാണ് അംഗീകാരം. ആകെ 38,947 വോട്ട് പോള്‍ചെയ്തു. കെഎസ്ആര്‍ടിഇഎ 19,052 വോട്ട് നേടി. ടിഡിഎഫ് 14,757ഉം എഐടിയുസി 3810ഉം, ബിഎംഎസ് 1063ഉം വര്‍ക്കേഴ്സ് ഫെഡറേഷന് 176 വോട്ടുമാണ് ലഭിച്ചത്. 99 വോട്ട് അസാധുവായി. 94 ഡിപ്പോയിലായിരുന്നു തെരഞ്ഞെടുപ്പ്. ഇത്തവണ എം-പാനല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വോട്ടവകാശം നല്‍കിയിരുന്നു. ഇവരെ സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനവും ഭരണകക്ഷി യൂണിയനുകള്‍ നല്‍കിയിട്ടും ഉജ്വല വിജയമാണ് അസോസിയേഷന്‍ നേടിയത്. പണം ഒഴുക്കിയും വാഗ്ദാനങ്ങള്‍ നിരത്തിയും തെരഞ്ഞെടുപ്പിനെ നേരിട്ട ഭരണകക്ഷി മുന്നണിയുടെ കുതന്ത്രങ്ങളെ തള്ളിക്കളഞ്ഞ് അസോസിയേഷന് മികച്ച വിജയം സമ്മാനിച്ച എല്ലാ ജീവനക്കാരെയും പ്രസിഡന്റ് വൈക്കം വിശ്വന്‍, വര്‍ക്കിങ് പ്രസിഡന്റ് കെ കെ ദിവാകരന്‍, ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് എന്നിവര്‍ അഭിവാദ്യംചെയ്തു.

No comments:

Post a Comment