Saturday, March 1, 2014

കെജ്രിവാള്‍ അധികാര മോഹി: ഹസാരെ

ആം ആദ്മിയില്‍ അഭിപ്രായ ഭിന്നത

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്തതോടെ ആം ആദ്മി പാര്‍ടിയിലും അഭിപ്രായവ്യത്യാസങ്ങള്‍ പുകയുന്നു. പാര്‍ടിയുടെ മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവിന്റെ സ്ഥാനാര്‍ഥിത്വവും മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള എംഎല്‍എമാര്‍ മത്സരിക്കണമെന്ന നിര്‍ദേശവുമാണ് പാര്‍ടിയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാക്കിയത്. ഹരിയാനയിലെ ഗുഡ്ഗാവില്‍നിന്ന് മത്സരിക്കാനാണ് യോഗേന്ദ്രയാദവ് തയ്യാറെടുക്കുന്നത്. എന്നാല്‍, തൊഴിലാളികളും സാധാരണക്കാരും ഏറെയുള്ള മണ്ഡലമാണ് ഗുഡ്ഗാവ്. ഡല്‍ഹിയില്‍ പാര്‍ടിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച തങ്ങള്‍ക്കിടയില്‍നിന്ന് ഒരാള്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം അറിയിച്ച് പാര്‍ടി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുമുണ്ട്. അനുകൂല തീരുമാനമെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹരിയാനയില്‍ ആം ആദ്മി പാര്‍ടിയുടെ ഭാവി പരുങ്ങലിലാകുമെന്നും കത്തില്‍ പറയുന്നു.

സ്ഥാനാര്‍ഥിത്വത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 ആയിരുന്നു. എന്നാല്‍, അഷുതോഷ് ഗുപ്ത, കുമാര്‍ വിശ്വാസ്, മേധ പട്കര്‍ തുടങ്ങിയവര്‍ ഈ സമയപരിധിക്ക് മുമ്പ് അപേക്ഷിച്ചിരുന്നോ എന്ന് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മാര്‍ച്ച് അഞ്ചിന് റാലി സംഘടിപ്പിക്കുമെന്നും ഇതിന് ശേഷം പിന്തുണ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് ഇവരുടെ നിലപാട്.

കെജ്രിവാള്‍ അധികാര മോഹി: ഹസാരെ

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ അധികാരമോഹിയാണെന്ന് അണ്ണ ഹസാരെ. ആം ആദ്മി പാര്‍ടിയും മറ്റ് പാര്‍ടികളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ പിന്തുണയ്ക്കാനുള്ള തീരുമാനം വിശദീകരിച്ച് ഇറക്കിയ പത്രക്കുറിപ്പിലാണ് വിമര്‍ശം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ 17 നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ആം ആദ്മി പാര്‍ടിയടക്കമുള്ള രാഷ്ട്രീയ പാര്‍ടികള്‍ക്ക് കത്തുനല്‍കിയിരുന്നു. മമത ബാനര്‍ജി മാത്രമാണ് പ്രതികരിച്ചതെന്നും അതിനാലാണ് പിന്തുണച്ചതെന്നും ഹസാരെ വിശദീകരിക്കുന്നു. അധികാരത്തെക്കുറിച്ച് മാത്രമാണ് കെജ്രിവാള്‍ ചിന്തിക്കുന്നതെന്നും ഹസാരെ കുറ്റപ്പെടുത്തി.

deshabhimani

No comments:

Post a Comment