Monday, December 13, 2010

ജീര്‍ണ സംസ്കാരത്തെ പുനരവതരിപ്പിക്കാനുള്ള നീക്കമോ?

ദളിതരെ ഒറ്റതിരിച്ച് മാറ്റിനിര്‍ത്തുന്നതിനായി കൂറ്റന്‍ മതില്‍ കെട്ടുന്ന തമിഴ്നാട്ടിലേയും ഗോത്രവും ജാതിയും മറികടന്ന് പ്രേമിച്ച് വിവാഹം നടത്തുന്ന സ്വന്തം കുട്ടികളെ ദുരഭിമാനത്തിന്റെപേരില്‍ ചുട്ടുകൊല്ലുകയും ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ സംവരണ സര്‍പഞ്ചുമാരെ പഞ്ചായത്ത് ഓഫീസിന്റെ നാലയലത്തുപോലും കയറ്റാതിരിക്കുകയും ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളിലെയും വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നാം ആശ്വാസംകൊള്ളാറുണ്ട്. കേരളം ആ സ്ഥാനങ്ങളെയെല്ലാം അപേക്ഷിച്ച് ഒരു നൂറ്റാണ്ടിലേറെ മുന്നിലാണ്. പി കൃഷ്ണപിള്ളയേയും എ കെ ജിയേയും പോലുള്ള സഖാക്കള്‍ നയിച്ച ധീരോദാത്തമായ സമരങ്ങളുടെയും ശ്രീനാരായണഗുരുവിനേയും അയ്യന്‍കാളിയേയുംപോലുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ നടത്തിയ പ്രക്ഷോഭ പ്രചാരണങ്ങളുടെയും ഫലമായി കേരളം സാമൂഹ്യമായി വമ്പിച്ച പുരോഗതി കൈവരിച്ചിരിക്കുന്നു.

എന്നാല്‍ നാമങ്ങനെ സ്വയം ആശ്വസിക്കുമ്പോഴും, കേരളീയ സമൂഹത്തെ പിറകോട്ടു വലിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമം സംഘടിതമായി ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നുണ്ട് എന്നകാര്യം മറന്നുകൂട. നാം ചവിട്ടിപ്പുറത്താക്കിയ ചാതുര്‍വര്‍ണ്യത്തിന്റെ ജീര്‍ണ സംസ്കാരത്തെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ആസൂത്രിതമായ നീക്കം ഗൂഢമായി നടക്കുന്നുണ്ട്. തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന് മത-സാമുദായിക ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതമായ തന്ത്രങ്ങളാണ് അതിലൊന്നെങ്കില്‍, പുരോഗമന സമൂഹം മറയത്തെറിഞ്ഞ തൊട്ടുകൂടായ്മയെ പുന:സ്ഥാപിക്കുന്നതിനുള്ള ശ്രമമാണ് മറ്റൊന്ന്. ജനാധിപത്യ സമൂഹത്തെ കംപാര്‍ടുമെന്റുകളാക്കി വേര്‍തിരിച്ച് വേലികെട്ടി, ബഹുജനഐക്യത്തെ തകര്‍ക്കുന്നതിന് കച്ചകെട്ടിയിറങ്ങിയിട്ടുള്ള സ്വത്വരാഷ്ട്രീയമാണ് മറ്റൊന്ന്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ജാതി-മത-ഗോത്ര-വംശീയ-ഭാഷാ സ്വത്വ വികാരങ്ങള്‍ ആളിക്കത്തിച്ച് കലാപം ഉണ്ടാക്കുന്ന സാമ്രാജ്യത്വത്തിന്റെ ഹിഡന്‍ അജണ്ടയും, ഇത്തരം പിന്‍തിരിപ്പന്‍-ദേശവിരുദ്ധ-വിധ്വംസക നീക്കങ്ങള്‍ക്കു പിന്നിലുണ്ടെന്ന് നാം കണ്ടറിയണം.

ഇത്തരമൊരു തിരിച്ചറിവോടെവേണം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസുകാരായ പ്രസിഡന്റും കൌണ്‍സിലര്‍മാരും നടത്തിയ "ശുദ്ധീകരണ'' ആഭാസത്തെ വീക്ഷിക്കാന്‍. പട്ടികജാതിക്കാര്‍ക്ക് സംവരണംചെയ്യപ്പെട്ടിരുന്ന ഈ പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പ്രസിഡണ്ടായി ഒരു വനിത വാണതിന്റെ "അശുദ്ധി'' തീര്‍ക്കുന്നതിനായിരുന്നുവത്രെ പുതിയ പ്രസിഡന്റ് പഞ്ചായത്ത് ഓഫീസ് ചാണക വെള്ളം ഒഴിച്ച് ശുദ്ധീകരിച്ചത്! ഹരിജനോദ്ധാരണത്തിന് ജീവിതം ഉഴിഞ്ഞുവെച്ച മഹാത്മാഗാന്ധിയുടെ അനുയായി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസുകാരന്റെ ഹരിജനപ്രേമം ഉദാത്തംതന്നെ. ഈ ശദ്ധീകരണത്തിന് അവര്‍ക്ക് ബിജെപിക്കാരുടെ പിന്‍തുണയും ഉണ്ടായിരുന്നു. ഏനാദിമംഗലം പഞ്ചായത്തിലെ പുത്തന്‍ പ്രസിഡന്റാകട്ടെ ഒരുജാതി ഒരുമതം ഒരുദൈവം എന്ന് നെറ്റിയില്‍ ഒട്ടിച്ച് നടക്കുന്ന ആളുമാണെന്നാണ് അറിയുന്നത്.

ഒറ്റപ്പെട്ട ചില സംഭവങ്ങളായി ഇവയെ അവഗണിച്ചുതള്ളാന്‍ കഴിയില്ല. സംഭവം റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടും, കെപിസിസി പ്രസിഡണ്ടോ മറ്റ് കോണ്‍ഗ്രസ് നേതാക്കളോ അതിനെ അധിക്ഷേപിക്കാത്തതും ഭരണഘടനയെത്തന്നെ അപമാനിച്ച സ്വന്തം അനുയായികള്‍ക്കെതിരെ നടപടിയെടുക്കാത്തതും ഇതവരുടെ മാനസികാവസ്ഥയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്നു. തൊട്ടുകൂടായ്മ നിയമംമൂലം നിരോധിക്കപ്പെട്ടിട്ട് അരനൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞിട്ടും, ഇപ്പോഴും ക്രൂരമായ ആ ആചാരം സംസ്കാരമായി വെച്ചുപുലര്‍ത്തുന്നവര്‍ ഇന്ത്യന്‍ ജനതയ്ക്കാകെ അപമാനമാണ്; ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമൂല്യങ്ങളെ ചവിട്ടിയരയ്ക്കുകയാണവര്‍ ചെയ്യുന്നത്. (അതുകണ്ടിട്ടും, വാചാലമായ മൌനംപാലിക്കുന്ന നമ്മുടെ കുത്തക പത്രങ്ങളുടെ "ധാര്‍മ്മിക നിലവാര''ത്തെക്കുറിച്ച് എന്തുപറയാന്‍!)

ജീര്‍ണ സംസ്കാര പുനരുദ്ധാപനത്തിനുള്ള ഈ ഗൂഢനീക്കത്തെ പ്രബുദ്ധ പുരോഗമന കേരളം ശക്തിയായി ചെറുക്കേണ്ടതുണ്ട്.

ചിന്ത വാരിക മുഖപ്രസംഗം 171210

2 comments:

  1. ദളിതരെ ഒറ്റതിരിച്ച് മാറ്റിനിര്‍ത്തുന്നതിനായി കൂറ്റന്‍ മതില്‍ കെട്ടുന്ന തമിഴ്നാട്ടിലേയും ഗോത്രവും ജാതിയും മറികടന്ന് പ്രേമിച്ച് വിവാഹം നടത്തുന്ന സ്വന്തം കുട്ടികളെ ദുരഭിമാനത്തിന്റെപേരില്‍ ചുട്ടുകൊല്ലുകയും ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ സംവരണ സര്‍പഞ്ചുമാരെ പഞ്ചായത്ത് ഓഫീസിന്റെ നാലയലത്തുപോലും കയറ്റാതിരിക്കുകയും ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളിലെയും വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നാം ആശ്വാസംകൊള്ളാറുണ്ട്. കേരളം ആ സ്ഥാനങ്ങളെയെല്ലാം അപേക്ഷിച്ച് ഒരു നൂറ്റാണ്ടിലേറെ മുന്നിലാണ്. പി കൃഷ്ണപിള്ളയേയും എ കെ ജിയേയും പോലുള്ള സഖാക്കള്‍ നയിച്ച ധീരോദാത്തമായ സമരങ്ങളുടെയും ശ്രീനാരായണഗുരുവിനേയും അയ്യന്‍കാളിയേയുംപോലുള്ള സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ നടത്തിയ പ്രക്ഷോഭ പ്രചാരണങ്ങളുടെയും ഫലമായി കേരളം സാമൂഹ്യമായി വമ്പിച്ച പുരോഗതി കൈവരിച്ചിരിക്കുന്നു.

    എന്നാല്‍ നാമങ്ങനെ സ്വയം ആശ്വസിക്കുമ്പോഴും, കേരളീയ സമൂഹത്തെ പിറകോട്ടു വലിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമം സംഘടിതമായി ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നുണ്ട് എന്നകാര്യം മറന്നുകൂട. നാം ചവിട്ടിപ്പുറത്താക്കിയ ചാതുര്‍വര്‍ണ്യത്തിന്റെ ജീര്‍ണ സംസ്കാരത്തെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ആസൂത്രിതമായ നീക്കം ഗൂഢമായി നടക്കുന്നുണ്ട്. തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന് മത-സാമുദായിക ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതമായ തന്ത്രങ്ങളാണ് അതിലൊന്നെങ്കില്‍, പുരോഗമന സമൂഹം മറയത്തെറിഞ്ഞ തൊട്ടുകൂടായ്മയെ പുന:സ്ഥാപിക്കുന്നതിനുള്ള ശ്രമമാണ് മറ്റൊന്ന്. ജനാധിപത്യ സമൂഹത്തെ കംപാര്‍ടുമെന്റുകളാക്കി വേര്‍തിരിച്ച് വേലികെട്ടി, ബഹുജനഐക്യത്തെ തകര്‍ക്കുന്നതിന് കച്ചകെട്ടിയിറങ്ങിയിട്ടുള്ള സ്വത്വരാഷ്ട്രീയമാണ് മറ്റൊന്ന്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ജാതി-മത-ഗോത്ര-വംശീയ-ഭാഷാ സ്വത്വ വികാരങ്ങള്‍ ആളിക്കത്തിച്ച് കലാപം ഉണ്ടാക്കുന്ന സാമ്രാജ്യത്വത്തിന്റെ ഹിഡന്‍ അജണ്ടയും, ഇത്തരം പിന്‍തിരിപ്പന്‍-ദേശവിരുദ്ധ-വിധ്വംസക നീക്കങ്ങള്‍ക്കു പിന്നിലുണ്ടെന്ന് നാം കണ്ടറിയണം.

    ReplyDelete
  2. ഏനാദിമംഗലം പഞ്ചായത്തോഫീസില്‍ അയിത്താചരണം നടത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ സംരക്ഷിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ സംസ്കാരിക ജീര്‍ണ്ണതയാണ് പുറത്തു വരുന്നതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അയിത്താചരണത്തിനെതിരെ സിപിഐഎം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പൊതുപ്രവര്‍ത്തകനോ രാഷ്ട്രീയ നേതാവിനോ ചെയ്യാന്‍ കഴിയാത്ത നടപടിയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടായത്. സാംസ്കാരികകേരളത്തിന് അപമാനമാണിത്. ദളിത് വിഭാഗത്തെ അടിച്ചമര്‍ത്തി സവര്‍ണ്ണവിഭാഗത്തെ സംരക്ഷിക്കാനുള്ള നീക്കമാണ് കോണ്‍ഗസ് നടത്തുന്നത്. സമൂഹത്തെ ബഹുദൂരം പിന്നോട്ട് നയിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ പൊതുസമൂഹം മുന്നോട്ട് വരേണ്ടതുണ്ട്. ദളിതരുടെ മൊത്തം സംരക്ഷണം ഏറ്റെടുത്ത് മുന്നോട്ടു വരാറുള്ള സംഘടനകളെയൊന്നും ഇത്തരം സാഹചര്യങ്ങളില്‍ കാണാനേയില്ല. ഡിഎച്ച്ആര്‍എം പോലുള്ള സംഘടനകള്‍ സിപിഐഎമ്മിനെ ദളിത് ശത്രുക്കളായി ചിത്രീകരിക്കുന്നു. ഇത് വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു.

    ReplyDelete