Sunday, December 5, 2010

ചോരയുണങ്ങാത്ത ജംഗല്‍മഹല്‍

പശ്ചിമബംഗാളിലെ മേദിനിപുര്‍ നഗരത്തില്‍നിന്ന് സാല്‍ബണിയിലേക്കുള്ള യാത്രയില്‍ ബഡുവ ഗ്രാമത്തില്‍വച്ചാണ് ദേബാശിഷ് മഹതോയെയും സഹോദരി ശിഖയെയും കണ്ടത്. മാവോയിസ്റുകള്‍ ബലാത്സംഗംചെയ്ത് ജീവനോടെ കുഴിച്ചിട്ട ഛബി മഹതോ എന്ന നാല്‍പ്പതുകാരിയുടെ മക്കള്‍. കോളേജ് വിദ്യാര്‍ഥി ദേബാശിഷിന്റെയും സ്കൂള്‍വിദ്യാര്‍ഥി ശിഖയുടെയും ഏക ആശ്രയമായിരുന്നു വിധവയായ ഛബി. അമ്മാവന്റെ വീട്ടിലിരുന്ന് ദേബാശിഷ് സംഭവം വിവരിച്ചു. ലാല്‍ഗഢില്‍ മാവോയിസ്റ്റ് മുന്നണി സംഘടനയായ പിസിപിഎയുടെ റാലിയില്‍ പങ്കെടുക്കണമെന്ന് ഛബി മഹതോയോട് മാവോയിസ്റുകള്‍ ആവശ്യപ്പെട്ടു. റാലിയില്‍ പങ്കെടുക്കില്ലെന്നും മാവോയിസ്റുകളുമായി യോജിക്കാനാകില്ലെന്നും ഛബി പറഞ്ഞു. ആഗസ്ത് രണ്ടിന് പിന്റു മഹതോയുടെ നേതൃത്വത്തില്‍ 21 മാവോയിസ്റുകള്‍ ഛബിയെ തോക്കുചൂണ്ടി കൂട്ടിക്കൊണ്ടുപോയി. കാടിനുള്ളില്‍വച്ച് കൂട്ടബലാത്സംഗംചെയ്തു. അവശയായ ഛബിയെ ജീവനോടെ കുഴിച്ചിട്ടു. രണ്ടാഴ്ചയ്ക്കുശേഷമാണ് മൃതദേഹം പുറത്തെടുത്തത്. "അമ്മ സിപിഐ എം അംഗമായതുകൊണ്ടാണ് മാവോയിസ്റുകള്‍ കൊന്നത്''- ദേബാശിഷ് പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷന്റെയും അങ്കണവാടിജീവനക്കാരുടെ സംഘടനയുടെയും സജീവപ്രവര്‍ത്തകയായിരുന്നു ഛബി. മേദിനിപുര്‍ ഡേ കോളേജില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ ദേബാശിഷ് എസ്എഫ്ഐ പ്രവര്‍ത്തകനാണ്. ശിഖ പത്താംക്ളാസ് കഴിഞ്ഞു.ഇവരെ സംരക്ഷിക്കുന്നത് സിപിഐ എമ്മാണ്.

രണ്ടുവര്‍ഷത്തിനിടെ പശ്ചിമ മേദിനിപുര്‍, ബാങ്കുറ, പുരൂളിയ ജില്ലകളില്‍ മാവോയിസ്റുകളുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 620 പേര്‍. ഇതില്‍ 450 സിപിഐ എം പ്രവര്‍ത്തകര്‍. പശ്ചിമ മേദിനിപുര്‍ ജില്ലയില്‍മാത്രം 225 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പുരൂളിയയില്‍ 19 സിപിഐ എം പ്രവര്‍ത്തകരും മറ്റ് ഇടതുപാര്‍ടികളിലെ ആറുപേരും കൊല്ലപ്പെട്ടു. ബാങ്കുറയില്‍ 16 പേര്‍. മെയ് 28ന് നടന്ന ജ്ഞാനേശ്വരി എക്സ്പ്രസ് അട്ടിമറിയില്‍ 150 യാത്രക്കാര്‍ കൊല്ലപ്പെട്ടതാണ് മാവോയിസ്റുകള്‍ പശ്ചിമബംഗാളില്‍ നടത്തിയ ഏറ്റവും വലിയ കൂട്ടക്കുരുതി.

മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പശ്ചിമബംഗാളില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ നഷ്ടപ്പെട്ട പാര്‍ടിയാണ് സിപിഐ എം. ചാങ്ഷോള്‍ ഗ്രാമത്തിലെ നിര്‍ധനകര്‍ഷകനാണ് രഞ്ജിത് മഹതോ. വീട്ടില്‍ ഉറങ്ങുകയായിരുന്ന രഞ്ജിത്തിനെ രാത്രി രണ്ടോടെ മാവോയിസ്റുകള്‍ വിളിച്ചുണര്‍ത്തി. സമീപത്തെ കാട്ടിലെ മരത്തില്‍ കെട്ടിയിട്ട് തീയിട്ടു. രാവിലെ രഞ്ജിത് മഹതോയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് ബന്ധുക്കളും നാട്ടുകാരും കണ്ടത്. ആ രാത്രി മറക്കാനാകില്ലെന്ന് രഞ്ജിത് മഹതോയുടെ സഹോദരന്‍ ജഗന്നാഥ് മഹതോ 'ദേശാഭിമാനി'യോട് പറഞ്ഞു.

സിപിഐ എം പ്രവര്‍ത്തകനായതുകൊണ്ടുമാത്രമാണ് രഞ്ജിത് കൊല്ലപ്പെട്ടത്. എണ്‍പതുവയസ്സായ അമ്മയെയും മകളെയും ചുട്ടുകൊല്ലാനും മാവോയിസ്റുകള്‍ക്ക് മടിയുണ്ടായില്ല. സിപിഐ എം പ്രവര്‍ത്തകനായ മകനെ കൊലചെയ്യാന്‍ കഴിയാത്തതിന് മാവോയിസ്റുകള്‍ കണ്ട പരിഹാരമായിരുന്നു ഇത്. ബാങ്കുറ ജില്ലയിലെ ബാഗ്ധുബി ഗ്രാമത്തില്‍ ജൂണ്‍ 23നാണ് സംഭവം. സിപിഐ എം പ്രവര്‍ത്തകനായ നബീന്‍ ഹേംബര്‍മിനെ കൊലപ്പെടുത്താനെത്തിയ മാവോയിസ്റുകള്‍ അദ്ദേഹത്തെ കിട്ടാത്തതിനാലാണ് വൃദ്ധയായ അമ്മ അമല ഹേംബര്‍മിനെയും അമ്പത്തഞ്ചുകാരിയായ സഹോദരി സരസ്വതി ഹേംബര്‍മിനെയും ചുട്ടുകൊന്നത്. പശ്ചിമ മേദിനിപുരിലെ ബേല്‍പഹാരിയില്‍ പതിനാറുകാരനായ ഫൂല്‍ചന്ദ് മഹതോയെ പൊലീസിന്റെ ഏജന്റ് എന്ന് മുദ്രകുത്തിയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സൈക്കിളില്‍ സ്കൂളിലേക്ക് പോയ പത്താംക്ളാസുകാരന്‍ ഫൂല്‍ചന്ദ് മഹതോയുടെ മൃതദേഹമാണ് മാതാപിതാക്കള്‍ പിന്നീട് കണ്ടത്. 2008 ഫെബ്രുവരിയില്‍ ഫൂല്‍ചന്ദിന്റെ അമ്മാവനെയും മാവോയിസ്റുകള്‍ കൊലപ്പെടുത്തി.
(വി ജയിന്‍)
തുടരും

മറ്റു ചില വാര്‍ത്തകള്‍

ബിഹാറില്‍ മാവോയിസ്റുകള്‍ റെയില്‍വേ ട്രാക്ക് തകര്‍ത്തു

പട്ന: ബിഹാറില്‍ രണ്ടിടത്തായി മാവോയിസ്റുകള്‍ റെയില്‍വേ ട്രാക്കില്‍ ബോംബ് വച്ചു. ഒരിടത്ത് ബോംബ് പൊട്ടി ട്രാക്ക് തകര്‍ന്നു. ബെഗുസരായ് ജില്ലയില്‍ തില്‍രാത്ത് റെയില്‍വേ സ്റേഷനു സമീപം വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് അടിയോളം പാളം തകര്‍ന്നു. ബറൌണി കറ്റിഹാര്‍ മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടതായി റെയില്‍വേ പിആര്‍ഒ ദിലീപ് കുമാര്‍ പറഞ്ഞു. ഖജാരിയ ജില്ലയില്‍ കുര്‍സേല സ്റേഷനു സമീപം സ്ഥാപിച്ച ബോംബ് പൊട്ടിയെങ്കിലും പാളത്തിന് കേടുപറ്റിയില്ല. തിങ്കളാഴ്ച മുന്‍ഗേര്‍ ജില്ലയില്‍ പ്രദേശവാസികളുമായുള്ള ഏറ്റുമുട്ടലില്‍ 10 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ബോംബ് വച്ചതെന്ന് മാവോയിസ്റുകള്‍ വിതരണംചെയ്ത ലഘുലേഖയില്‍ പറഞ്ഞു.

മാവോയിസ്റ്റ് നേതാവ് കാഞ്ചന്‍ പിടിയില്‍

കൊല്‍ക്കത്ത: ലാല്‍ഗഢ് കലാപത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ മാവോയിസ്റ്റ് ഭീകരന്‍ കാഞ്ചനും അഞ്ചു സഹായികളും പിടിയില്‍. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായ കാഞ്ചനെ കൊല്‍ക്കത്തയില്‍ പ്രത്യേകസംഘം അറസ്റുചെയ്തതായി ജോയിന്റ് കമീഷണര്‍ രാജീവ്കുമാര്‍ പറഞ്ഞു. 2008 നവംബറിലെ ലാല്‍ഗഢ് കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ കിഷന്‍ജി കഴിഞ്ഞാല്‍ ഏറ്റവും പ്രമുഖനാണ് ഇയാള്‍. പശ്ചിമ മേദിനിപുരിലെ ഗാര്‍ബേട്ടയിയില്‍ നിന്നുള്ള കാഞ്ചന്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതാണ്. പശ്ചിമബംഗാള്‍ സെക്രട്ടറിയായിരുന്ന ഹുമാന്ദ്രി സെന്‍ റോയ് 2008ല്‍ അറസ്റിലായശേഷം കാഞ്ചന്‍ ആയിരുന്ന സംസ്ഥാനത്ത് സംഘടനയെ നിയന്ത്രിച്ചിരുന്നത്.

ദേശാഭിമാനി 051210

രണ്ടാം ഭാഗം പ്രതിരോധത്തണലില്‍ സാലവനങ്ങള്‍ തളിര്‍ക്കുന്നു

മൂന്നാം ഭാഗം മമതയും മാവോയിസ്റ്റുകളും തോളോടുതോള്‍

നാലാം ഭാഗം അതിജീവനത്തിനായി ജനകീയപ്രക്ഷോഭം
 

1 comment:

  1. പശ്ചിമബംഗാളിലെ മേദിനിപുര്‍ നഗരത്തില്‍നിന്ന് സാല്‍ബണിയിലേക്കുള്ള യാത്രയില്‍ ബഡുവ ഗ്രാമത്തില്‍വച്ചാണ് ദേബാശിഷ് മഹതോയെയും സഹോദരി ശിഖയെയും കണ്ടത്. മാവോയിസ്റുകള്‍ ബലാത്സംഗംചെയ്ത് ജീവനോടെ കുഴിച്ചിട്ട ഛബി മഹതോ എന്ന നാല്‍പ്പതുകാരിയുടെ മക്കള്‍. കോളേജ് വിദ്യാര്‍ഥി ദേബാശിഷിന്റെയും സ്കൂള്‍വിദ്യാര്‍ഥി ശിഖയുടെയും ഏക ആശ്രയമായിരുന്നു വിധവയായ ഛബി. അമ്മാവന്റെ വീട്ടിലിരുന്ന് ദേബാശിഷ് സംഭവം വിവരിച്ചു. ലാല്‍ഗഢില്‍ മാവോയിസ്റ്റ് മുന്നണി സംഘടനയായ പിസിപിഎയുടെ റാലിയില്‍ പങ്കെടുക്കണമെന്ന് ഛബി മഹതോയോട് മാവോയിസ്റുകള്‍ ആവശ്യപ്പെട്ടു. റാലിയില്‍ പങ്കെടുക്കില്ലെന്നും മാവോയിസ്റുകളുമായി യോജിക്കാനാകില്ലെന്നും ഛബി പറഞ്ഞു. ആഗസ്ത് രണ്ടിന് പിന്റു മഹതോയുടെ നേതൃത്വത്തില്‍ 21 മാവോയിസ്റുകള്‍ ഛബിയെ തോക്കുചൂണ്ടി കൂട്ടിക്കൊണ്ടുപോയി. കാടിനുള്ളില്‍വച്ച് കൂട്ടബലാത്സംഗംചെയ്തു. അവശയായ ഛബിയെ ജീവനോടെ കുഴിച്ചിട്ടു. രണ്ടാഴ്ചയ്ക്കുശേഷമാണ് മൃതദേഹം പുറത്തെടുത്തത്. "അമ്മ സിപിഐ എം അംഗമായതുകൊണ്ടാണ് മാവോയിസ്റുകള്‍ കൊന്നത്''- ദേബാശിഷ് പറഞ്ഞു.

    ReplyDelete