Thursday, April 7, 2011

സോണിയ വന്നുപോയി; യുഡിഎഫില്‍ നിരാശ

സോണിയ വന്നുപോയി; യുഡിഎഫില്‍ നിരാശ

തൃശൂര്‍/ഹരിപ്പാട്/കോഴിക്കോട്: കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് കേരളത്തിലെ മൂന്ന് കേന്ദ്രത്തിലും തണുത്ത പ്രതികരണം. വലിയ തോതില്‍ പണവും വാഹനങ്ങളും ഉപയോഗിച്ചിട്ടും സോണിയ പ്രസംഗിച്ച ഹരിപ്പാട്ടും തൃശൂരിലും കോഴിക്കോട്ടും പരിപാടി ശുഷ്കമായി. പ്രചാരണരംഗത്ത് തുടക്കത്തിലേ പിന്തള്ളപ്പെട്ടുപോയ കോണ്‍ഗ്രസിനും യുഡിഎഫിനും അവസാന പ്രതീക്ഷയായിരുന്നു സോണിയയുടെ സന്ദര്‍ശനം. എന്നാല്‍, കാര്യമായ ഒരു ചലനവും ഉണ്ടാക്കാന്‍ പരിപാടിക്ക് കഴിയാത്തതില്‍ നേതാക്കളും സ്ഥാനാര്‍ഥികളും കടുത്ത നിരാശയിലാണ്. മന്‍മോഹന്‍സിങ് വരുമ്പോള്‍ സ്ഥിതി ഇതിലും മോശമാകാനാണ് സാധ്യതയെന്ന് അവര്‍ വിലയിരുത്തുന്നു. പതിമൂന്ന് മണ്ഡലത്തില്‍നിന്നും വാഹനങ്ങളില്‍ ആളുകളെ കൊണ്ടുവന്നിറക്കിയിട്ടും തൃശൂര്‍ തേക്കിന്‍കാട്ട് പതിനായിരം പേര്‍ തികഞ്ഞില്ല. സോണിയ വന്നിറങ്ങുമ്പോള്‍പ്പോലും മൈതാനത്തൊരു ചലനവുമുണ്ടായില്ല. ഇരുപത്തയ്യായിരം പേര്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. പകല്‍ 11ന് എത്തുമെന്നറിയിച്ച സോണിയ പകല്‍ ഒന്നിനാണ് വേദിയിലെത്തിയത്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി പതിനൊന്നിനുമുന്നേ മൈതാനത്ത് കയറിയിരിക്കേണ്ടിവന്ന അണികള്‍ സമയം വൈകുന്തോറും കുടിവെള്ളത്തിനായി മുറവിളികൂട്ടുന്നുണ്ടായിരുന്നു.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്ട് സോണിയ പ്രസംഗിക്കുമ്പോള്‍ നൂറുകണക്കിന് കസേരകള്‍ ഒഴിഞ്ഞുകിടന്നു. സോണിയ ഗാന്ധി വരുന്നതോടെ ഹരിപ്പാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഉണരുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കുന്നതായിരുന്നു പരിപാടി. കോഴിക്കോട്ട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് മൂവായിരത്തില്‍പ്പരം പേരാണ് എത്തിയത്. സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ പ്രതിസന്ധിയിലാണ്ട ജില്ലയിലെ യുഡിഎഫ് നേതൃത്വത്തെ ഇത് നിരാശയിലാഴ്ത്തി. ബുധനാഴ്ച പകല്‍ മൂന്നിനാണ് പരിപാടി നിശ്ചയിച്ചത്. നിശ്ചിതസമയത്തുതന്നെ ഹെലികോപ്റ്ററില്‍ സോണിയ എത്തിയെങ്കിലും സദസ്സ് ശുഷ്കമായതിനാല്‍ പരിപാടി വൈകിപ്പിച്ചു. സോണിയയെ കാണാന്‍ ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍ക്ക് സൌകര്യമൊരുക്കാന്‍ പ്രവര്‍ത്തകരും പൊലീസും ശ്രമിക്കണമെന്ന് ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. അപ്പോഴും നൂറുകണക്കിന് കസേരകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

സോണിയയുടെ പ്രസംഗവും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്നില്ല. എല്‍ഡിഎഫിനും സിപിഐ എമ്മിനുമെതിരെ തയ്യാറാക്കിയ പ്രസംഗത്തില്‍ രാജ്യം നേരിടുന്ന മുഖ്യപ്രശ്നങ്ങളായ വിലക്കയറ്റം, അഴിമതി തുടങ്ങിയവയെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല. ഭരണത്തിലിരുന്ന അഞ്ചുവര്‍ഷം എല്‍ഡിഎഫ് പാഴാക്കിയെന്നും കേന്ദ്രാവിഷ്കൃത പദ്ധതികളാണ് സര്‍ക്കാര്‍ ഇക്കാലയളവില്‍ നടപ്പാക്കിയതെന്നും സോണിയ ഗാന്ധി പറഞ്ഞു. സുനാമി പുനരധിവാസപദ്ധതിയും കുട്ടനാട് പാക്കേജും നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അവര്‍ കുറ്റപ്പെടുത്തി. അക്രമരാഷ്ട്രീയമാണ് എല്‍ഡിഎഫിന്റെ മുഖമുദ്രയെന്നാണ് കോഴിക്കോട്ട് പറഞ്ഞത്.

കേരളത്തില്‍ മാഫിയാഭരണമാണെന്ന് ആക്ഷേപിച്ച സോണിയ ഗാന്ധി അഞ്ചുവര്‍ഷം മുമ്പ് കേരളം എന്തായിരുന്നെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കോഴിക്കോട്ട് പറഞ്ഞു. ഡല്‍ഹിയിലെ സ്വര്‍ഗകവാടങ്ങളില്‍ നിന്നുവന്ന് കേരളത്തിലുള്ളവര്‍ അനാഥരാണെന്നുധരിച്ച് എന്തും തട്ടിവിടാമെന്ന് കരുതരുതെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തില്‍ കേരളം പിറകോട്ടുപോയി എന്ന സോണിയയുടെ ആക്ഷേപം വസ്തുതകള്‍ വളച്ചൊടിക്കലാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള തൃശൂരില്‍ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണത്തിലായിരുന്നു സമസ്തമേഖലയും തകര്‍ന്നത്. എല്‍ഡിഎഫ് വന്നശേഷമാണ് കാര്‍ഷികമേഖലയും വ്യവസായമേഖലയുമെല്ലാം അഭിവൃദ്ധിപ്പെട്ടത്. ഉല്‍പ്പാദനമേഖലയില്‍ കേരളത്തിന്റെ വളര്‍ച്ച 9.6 ശതമാനമാണ്-എസ് ആര്‍ പി പറഞ്ഞു.

'കേരളജനത എല്‍ഡിഎഫിന് വോട്ടു ചെയ്യും': സോണിയ

ആലപ്പുഴ: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഹരിപ്പാട് എന്‍ടിപിസി മൈതാനത്ത് സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് നാവ് പിഴച്ചത് ശ്രദ്ധിക്കപ്പെട്ടു. 'എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനവികസനത്തിന് എന്തുസഹായവും ചെയ്യുമെന്നും കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ മികച്ച പദ്ധതികള്‍ ആവിഷ്കരിക്കും' എന്നും സോണിയ പറഞ്ഞു. യുഡിഎഫ് എന്നതിനു പകരം എല്‍ഡിഎഫ് എന്ന് രണ്ടാമതൊരിടത്തും പ്രയോഗിച്ചു. ആര്‍ക്കു വോട്ടു ചെയ്യണമെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് അറിയാമെന്നും അത് എല്‍ഡിഎഫിനാണെന്നുമാണ് സോണിയ ആവേശത്തോടെ പറഞ്ഞത്. രണ്ടുതവണയും പരിഭാഷകന്‍ തിരുത്തി. എഴുതി തയ്യാറാക്കിയത് നോക്കിവായിച്ചും ഇടയ്ക്കിടെ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുമായിരുന്നു സോണിയയുടെ പ്രസംഗം. കൂട്ടിച്ചേര്‍ക്കലിനിടെയായിരുന്നു ഇരട്ട അബദ്ധം.

സോണിയ സ്വയം പരിഹാസ്യയായി: പിണറായി

ചേര്‍ത്തല: എല്‍ഡിഎഫ്  ഭരണകാലത്ത് കേരളം പിന്നോട്ടുപോയി എന്ന് ആരോപിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന ഏത് സംസ്ഥാനമാണ് ഇക്കാലയളവില്‍ മുന്നോട്ടുവന്നതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അരൂര്‍ മണ്ഡലത്തിലെ ഒറ്റപുന്നയിലും ചേര്‍ത്തല മണ്ഡലത്തിലെ വയലാറിലും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി. സോണിയ ഗാന്ധി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അവരെ സ്വയംപരിഹാസ്യയാക്കിയിരിക്കുകയാണ്. എല്ലാ മേഖലയിലും പുരോഗതി കൈവരിച്ച കേരളത്തെ അവഹേളിക്കുകയാണ് സോണിയ ഗാന്ധി.

കാലഹരണപ്പെട്ടത് സോണിയയുടെ പാര്‍ടി: എസ്.ആര്‍.പി

തൃശൂര്‍: സിപിഐ എമ്മല്ല, സോണിയാഗാന്ധി പ്രസിഡന്റായ കോണ്‍ഗ്രസാണ് കാലഹരണപ്പെട്ട പാര്‍ടിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. അതുകൊണ്ടാണല്ലോ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി തന്നെ ആവശ്യപ്പെട്ടത്-തൃശൂര്‍ പ്രസ്ക്ളബ്ബിന്റെ 'മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കുമെന്ന് എ കെ ആന്റണിക്കു പിന്നാലെ സോണിയയും പറഞ്ഞതോടെ എല്‍ഡിഎഫ് സര്‍ക്കാരിനോട് കേന്ദ്രം രാഷ്ട്രീയ വിവേചനം കാണിച്ചുവെന്ന് വ്യക്തമായി. കൂടുതല്‍ സഹായമെന്ന യുപിഎ അധ്യക്ഷയുടെ വാഗ്ദാനം തെരഞ്ഞെടുപ്പു ചട്ടലംഘനവും ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിന്റെ അന്തഃസത്തക്കു നിരക്കാത്തുമാണ്. എല്‍ഡിഎഫ് ഭരണത്തില്‍ കേരളം പിറകോട്ടുപോയി എന്ന സോണിയയുടെ ആക്ഷേപം വസ്തുതകള്‍ വളച്ചൊടിക്കലാണ്. കഴിഞ്ഞ യുഡിഎഫ് ഭരണത്തിലായിരുന്നു സമസ്തമേഖലയും തകര്‍ന്നത്. എല്‍ഡിഎഫ് വന്നശേഷമാണ് കാര്‍ഷികമേഖലയുംവ്യവസായ മേഖലയുമെല്ലാം അഭിവൃദ്ധിപ്പെട്ടത്. ഉല്‍പ്പാദനമേഖലയില്‍ കേരളത്തിന്റെ വളര്‍ച്ച 9.6 ശതമാനമാണ്. ദേശീയശരാശരിയേക്കാള്‍ ഉയര്‍ന്നതാണിത്. ഇതു തുടര്‍ന്നാല്‍ ഇന്ത്യയിലെ കരുത്തുറ്റ സംസ്ഥാനമായി കേരളം മാറും. അതിന് എല്‍ഡിഎഫിന്റെ തുടര്‍ഭരണം ആവശ്യമാണ്.

സുനാമി ഫണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ വേണ്ടവിധം ചെലവഴിച്ചില്ലെന്ന ആക്ഷേപവും വിചിത്രമാണ്. യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലും മാണിയുടെ പാലയിലും സുനാമി ഫണ്ട് ചെലവഴിച്ചുവെന്ന ആക്ഷേപം മറക്കാറായിട്ടില്ല. എല്‍ഡിഎഫ് വന്നശേഷമാണ് സുനാമി ദുരിതബാധിതര്‍ക്ക് ശരിയായ വിധം സഹായമെത്തിയത്. കുട്ടനാട് പാക്കേജിന് കേന്ദ്രം തുക അനുവദിക്കാന്‍ തയ്യാറായില്ലെന്നതും സോണിയ മറയ്ക്കുന്നു. മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മുഖ്യമന്ത്രി ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയെ സംബന്ധിച്ച്, വി എസ് ആരെയെങ്കിെലും ആക്ഷേപിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മറുപടി നല്‍കി. പൊളിറ്റ് ബ്യൂറോ അംഗവും കേന്ദ്രകമ്മിറ്റി അംഗവും മത്സരിക്കുമ്പോള്‍ മുഖ്യമന്ത്രിയാകേണ്ടത് പിബി അംഗം തന്നെയാണെന്ന നിബന്ധനയൊന്നും സിപിഐ എമ്മിലില്ല. എല്‍ഡിഎഫിന്റെ നയപരിപാടികളോട് യോജിച്ച് ആരു വോട്ടു നല്‍കിയാലും വേണ്ടെന്നു പറയില്ല. എന്നാല്‍, എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടില്‍ വിട്ടുവീഴ്ചയില്ല. തെരഞ്ഞെടുപ്പിനുശേഷം ആരെങ്കിലും എല്‍ഡിഎഫിലേക്ക് വരാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ സമീപനം എടുക്കാറില്ലെന്ന് എസ്ആര്‍ പി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീനും ഒപ്പമുണ്ടായി

ദേശാഭിമാനി 070411

സോണിയഗാന്ധി കാര്യങ്ങള്‍ പഠിക്കാതെ കാടടച്ച് വെടിവയ്ക്കുന്നു: തോമസ് ഐസക്

ആലപ്പുഴ: കേന്ദ്രവിഹിതം സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി വിനിയോഗിച്ചില്ലെന്ന സോണിയാഗാന്ധിയുടെ പ്രസ്താവന കാര്യങ്ങള്‍ പഠിക്കാത്തതിനാലാണെന്ന് ഡോ. ടി എം തോമസ് ഐസക്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെക്കാള്‍ ഫലപ്രദമായി വിനിയോഗിച്ചത് എല്‍ ഡി എഫ് സര്‍ക്കാരാണ്. സുനാമി പുനരധിവാസത്തിന് കേന്ദ്രം തന്ന മുഴുവന്‍ പണവും ചെലവഴിച്ച സംസ്ഥാനമാണ് കേരളമെന്നും ആലപ്പുഴ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ഐസക് പറഞ്ഞു.

2005-06ല്‍ കേന്ദ്രസഹായവും റവന്യൂ വരുമാനത്തിലുള്ള കേന്ദ്രസഹായവും 30 ശതമാനമായിരുന്നു. ഇപ്പോഴത് 26 ശതമാനമായി കുറച്ചു. സര്‍വ്വശിക്ഷാ അഭിയാനും എന്‍ ആര്‍ എച്ച് എമ്മിനും ലഭിച്ച തുക 90 ശതമാനം ചെലവഴിച്ചെങ്കിലും വിഹിതം ഒരു ശതമാനത്തില്‍ താഴെയായി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. യു ഡി എഫ് ഭരണകാലത്ത് 13,000 മുതല്‍ 19,000 കോടി വരെയായിരുന്നു സര്‍ക്കാര്‍ ചെലവ്. എന്നാല്‍ എല്‍ ഡി എഫ് ഭരണകാലത്ത് ഇത് 19,000ല്‍ നിന്ന് 40,000 ആയി വര്‍ധിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായി നല്‍കേണ്ട പണം അനുയോജ്യമല്ലാത്ത മാനദണ്ഡങ്ങളിലൂടെ സ്‌കീമായാണ് നല്‍കുന്നത്. ഇതെല്ലാം വെളിപ്പെടുത്തുന്നത് കേന്ദ്രത്തിന്റെ കേരളത്തോടുള്ള വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ജനാധിപത്യ അവകാശമാണെന്നും ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

സോണിയ പങ്കെടുത്ത യോഗത്തില്‍നിന്ന് ഗൗരിയമ്മ വിട്ടുനിന്നു


ഹരിപ്പാട്: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പങ്കെടുത്ത സമ്മേളനത്തില്‍ നിന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറിയും ചേര്‍ത്തലയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ ആര്‍ ഗൗരിയമ്മ വിട്ടുനിന്നു. കോണ്‍ഗ്രസും ജെ എസ് എസുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ ഭാഗമാണീ സംഭവമെന്നാണ് സൂചന. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി തര്‍ക്കം രൂക്ഷമായപ്പോള്‍ ഗൗരിയമ്മ ഉള്‍പ്പെടെയുള്ള ജെഎസ്എസ് നേതാക്കള്‍ സോണിയാഗാന്ധിയെ സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ചെങ്കിലും നല്‍കിയിരുന്നില്ല. ഇതാണ് ഗൗരിയമ്മയെ ചൊടിപ്പിച്ചതെന്നാണ് സൂചന.

ഹരിപ്പാട് മണ്ഡലത്തിലെ കരീലക്കുളങ്ങരയിലാണ് സോണിയാഗാന്ധി പങ്കെടുത്ത പൊതുസമ്മേളനം നടന്നത്. ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ജില്ലയിലെ സ്ഥാനാര്‍ഥികളെ സോണിയാഗാന്ധിക്ക് പരിചയപ്പെടുത്തിയത്. എന്നാല്‍ ഗൗരിയമ്മയുടെ പേര്‌പോലും യോഗത്തില്‍ പരാമര്‍ശിച്ചില്ല. സോണിയാഗാന്ധിയുടെ പര്യടനം സംബന്ധിച്ച വിശദാംശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൗരിയമ്മയ്ക്ക് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്നായിരുന്നു ഗൗരിയമ്മയുടെ വിശദീകരണം. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയടക്കം പലതവണ അഭ്യര്‍ഥിച്ചിട്ടും ഗൗരിയമ്മ ചെവിക്കൊണ്ടില്ല. എഐസിസി പ്രസിഡന്റ് സോണിയാഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ നിന്ന് ഗൗരിയമ്മ വിട്ടുനിന്നത് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

ജനയുഗം 070411

2 comments:

  1. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് കേരളത്തിലെ മൂന്ന് കേന്ദ്രത്തിലും തണുത്ത പ്രതികരണം. വലിയ തോതില്‍ പണവും വാഹനങ്ങളും ഉപയോഗിച്ചിട്ടും സോണിയ പ്രസംഗിച്ച ഹരിപ്പാട്ടും തൃശൂരിലും കോഴിക്കോട്ടും പരിപാടി ശുഷ്കമായി. പ്രചാരണരംഗത്ത് തുടക്കത്തിലേ പിന്തള്ളപ്പെട്ടുപോയ കോണ്‍ഗ്രസിനും യുഡിഎഫിനും അവസാന പ്രതീക്ഷയായിരുന്നു സോണിയയുടെ സന്ദര്‍ശനം. എന്നാല്‍, കാര്യമായ ഒരു ചലനവും ഉണ്ടാക്കാന്‍ പരിപാടിക്ക് കഴിയാത്തതില്‍ നേതാക്കളും സ്ഥാനാര്‍ഥികളും കടുത്ത നിരാശയിലാണ്. മന്‍മോഹന്‍സിങ് വരുമ്പോള്‍ സ്ഥിതി ഇതിലും മോശമാകാനാണ് സാധ്യതയെന്ന് അവര്‍ വിലയിരുത്തുന്നു. പതിമൂന്ന് മണ്ഡലത്തില്‍നിന്നും വാഹനങ്ങളില്‍ ആളുകളെ കൊണ്ടുവന്നിറക്കിയിട്ടും തൃശൂര്‍ തേക്കിന്‍കാട്ട് പതിനായിരം പേര്‍ തികഞ്ഞില്ല. സോണിയ വന്നിറങ്ങുമ്പോള്‍പ്പോലും മൈതാനത്തൊരു ചലനവുമുണ്ടായില്ല. ഇരുപത്തയ്യായിരം പേര്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. പകല്‍ 11ന് എത്തുമെന്നറിയിച്ച സോണിയ പകല്‍ ഒന്നിനാണ് വേദിയിലെത്തിയത്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി പതിനൊന്നിനുമുന്നേ മൈതാനത്ത് കയറിയിരിക്കേണ്ടിവന്ന അണികള്‍ സമയം വൈകുന്തോറും കുടിവെള്ളത്തിനായി മുറവിളികൂട്ടുന്നുണ്ടായിരുന്നു.

    ReplyDelete
  2. സോണിയാഗാന്ധിയുടെ നാക്ക് പിഴച്ചത് ഇന്നലെ കേട്ടു,കണ്ടു.

    ReplyDelete