Thursday, August 18, 2011

ഹസാരെ ജയിലില്‍ത്തന്നെ

അഴിമതിക്കും ജനാധിപത്യ അവകാശങ്ങളുടെ ലംഘനത്തിനുമെതിരെ രാജ്യമെങ്ങും സമരം ശക്തമാകവെ തിഹാര്‍ ജയിലില്‍ നിരാഹാരം തുടരുന്ന അണ്ണ ഹസാരെ നിലപാട് ശക്തമാക്കുന്നു. നേരത്തെ ഹസാരെയുടെ സമരത്തിന് അനുമതി നല്‍കാന്‍ ഉപാധികള്‍ വച്ച സര്‍ക്കാരിനുമുന്നില്‍ ഇപ്പോള്‍ ഹസാരെസംഘം നിബന്ധനകള്‍ വയ്ക്കുകയാണ്. നിരാഹാരസമരത്തിന് രാംലീലാമൈതാനം അനുവദിച്ച സര്‍ക്കാര്‍ 144 പിന്‍വലിക്കാനും തീരുമാനിച്ചു. എന്നാല്‍ ഒരുമാസം നിരാഹാരസമരം നടത്താന്‍ അനുവാദം വേണമെന്ന് ഹസാരെ സംഘം ആവശ്യപ്പെട്ടെങ്കിലും ഒരാഴ്ചയേ അനുവദിക്കാനാവൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ , മൂന്നാഴ്ചത്തെ സമയം അനുവദിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായേക്കും. ഇരുകൂട്ടരും തമ്മില്‍ ബുധനാഴ്ച രാവിലെ തുടങ്ങിയ മാരത്തണ്‍ ചര്‍ച്ച രാത്രിയും തുടര്‍ന്നു. ശക്തമായ ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് ജെ പി പാര്‍ക്കില്‍ നിരാഹാരസമരത്തിനു പുറപ്പെടവെ ചൊവ്വാഴ്ച രാവിലെ 7.30 നാണ് ഹസാരെയെ പൊലീസ് അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ ഹസാരെ നിരാഹാരസമരം തുടരുകയാണ്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരെ സിപിഐ എമ്മുള്‍പ്പെടെയുള്ള പാര്‍ടികള്‍ രംഗത്തെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് പാര്‍ലമെന്റ് പ്രധാനകവാടത്തിലേക്ക് സിപിഐ എം പ്രവര്‍ത്തകര്‍ ഇരച്ചുകയറി. തിഹാര്‍ ജയിലിനുമുന്നിലും ഛത്രസാല്‍ സ്റ്റേഡിയത്തിനു മുന്നിലും പ്രക്ഷോഭം തുടര്‍ന്നു. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയ ശക്തമായ ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാഗേറ്റില്‍നിന്ന് ജന്ദര്‍മന്തറിലേക്ക് ആയിരങ്ങള്‍ മാര്‍ച്ച് ചെയ്തു. 144 പ്രഖ്യാപിച്ച ജന്ദര്‍മന്തറിലെത്തിയ ജനക്കൂട്ടത്തെ തടയാന്‍ പ്രതിഷേധം ഭയന്ന് പൊലീസ് ശ്രമിച്ചില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അണ്ണ ഹസാരെക്ക് പിന്തുണയര്‍പ്പിച്ച് ജനങ്ങള്‍ തെരുവിലിറങ്ങുന്നത് തുടരുകയാണ്. സെക്കന്തറാബാദില്‍ ചന്ദ്രബാബുനായിഡു ഉള്‍പ്പെടെ പല നേതാക്കളും അറസ്റ്റുവരിച്ചു. ചൊവ്വാഴ്ച രാത്രിതന്നെ സര്‍ക്കാര്‍ ഹസാരെയെ ജയില്‍മോചിതനാക്കിയിരുന്നു. എന്നാല്‍, ഉപാധികളോടെ പോകാന്‍ ഹസാരെ തയ്യാറായില്ല. കുഴപ്പത്തിലായ സര്‍ക്കാര്‍ ബുധനാഴ്ച രാവിലെ സ്വാമി അഗ്നിവേശിനെ മധ്യസ്ഥതയ്ക്കായി ജയിലിനകത്തേക്ക്വിട്ടു. ഒരുപാധിയും അംഗീകരിക്കാനാവില്ലെന്ന് ഹസാരെ വ്യക്തമാക്കി. സമരം നടത്താനുള്ള അവകാശം ലംഘിക്കാനാവില്ല. ജെ പി പാര്‍ക്കില്‍ മരണംവരെ നിരാഹാരം നടത്താന്‍ അനുവദിച്ചാല്‍ പുറത്തു പോകാം. അത് പൊലീസ് അധികൃതര്‍ എഴുതിത്തരികയും വേണം- ഇതാണ് രാവിലെ ഹസാരെ മുന്നോട്ടുവച്ച ആവശ്യം. മേധാപട്കറുള്‍പ്പെടെയുള്ളവര്‍ രാവിലെമുതല്‍ തിഹാര്‍ജയിലിനുമുന്നിലുള്ള പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്തു. ഉച്ചയോടെ ശ്രീശ്രീ രവിശങ്കറും രാംദേവും ജയില്‍കവാടത്തിലെത്തി. രവിശങ്കറെമാത്രം കടത്തിവിട്ടു. അരവിന്ദ് കെജ്രിവാള്‍ , കിരണ്‍ബേദി, പ്രശാന്ത്ഭൂഷണ്‍ തുടങ്ങിയവരുമായും ഭാവിപരിപാടികള്‍ സംബന്ധിച്ച് ഹസാരെ ചര്‍ച്ച നടത്തി. പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ അശോക്ചന്ദിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ജയിലിനകത്ത് നടക്കുന്ന ചര്‍ച്ചകളെകുറിച്ച് കിരണ്‍ബേദിയും പ്രശാന്ത് ഭൂഷണും അപ്പപ്പോള്‍ പുറത്ത് അറിയിച്ചുകൊണ്ടിരുന്നു. സന്ധ്യയോടെ പൊലീസ് വീണ്ടും ചര്‍ച്ച നടത്തി. ഏഴുദിവസം അനുവദിക്കാം, തുടര്‍ന്ന് നീട്ടിനല്‍കാമെന്ന് പൊലീസ് പറഞ്ഞു. ഇതും ഹസാരെ അംഗീകരിച്ചില്ല.

അറസ്റ്റ് പൗരാവകാശ ലംഘനം: പ്രതിപക്ഷം

അണ്ണ ഹസാരെയെ അറസ്റ്റ് ചെയ്ത യുപിഎ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഇരമ്പി. നിരോധനാജ്ഞ ലംഘിക്കാത്ത ഹസാരെയെ അറസ്റ്റ് ചെയ്തത് ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷം ഏകസ്വരത്തില്‍ ചൂണ്ടിക്കാട്ടി. ഇരുസഭയിലും കോണ്‍ഗ്രസ് പൂര്‍ണമായും ഒറ്റപ്പെട്ടു. അടിയന്തരാവസ്ഥയുടെ നാളുകളിലേക്കാണ് യുപിഎ രാജ്യത്തെ നയിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം പ്രധാനമന്ത്രിയെയും രൂക്ഷമായി ആക്രമിച്ചു. സര്‍ക്കാരിനെ ഉപദേശിക്കുന്നത് ചില അഭിഭാഷകരാണെന്നും(കപില്‍ സിബലും പി ചിദംബരവും) സര്‍ക്കാര്‍ നേതൃത്വത്തില്‍ രാഷ്ട്രീയക്കാരില്ലാത്തതാണ് പ്രശ്നമെന്നും പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു.
പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി പാര്‍ലമെന്റിന്റെ ഇരുസഭയിലും ബുധനാഴ്ച രാവിലെ പ്രസ്താവന വായിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ജനാധിപത്യ അവകാശങ്ങളുടെ ലംഘനമല്ല മറിച്ച് ആരാണ് നിയമനിര്‍മാണം നടത്തേണ്ടത് എന്നതാണ് പ്രധാനപ്രശ്നമെന്ന് പറഞ്ഞു. ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഹസാരെയുടെ നിര്‍ബന്ധം പാര്‍ലമെന്ററി ജനാധിപത്യത്തെതന്നെ അട്ടിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന ബിജെപി തടസ്സപ്പെടുത്തുന്നതിനിടെ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ കോപ്പി പീച്ചിച്ചീന്തി. പ്രധാനമന്ത്രിയുടെ പ്രസ്താവന നുണകളുടെ കൂമ്പാരമാണെന്ന് ലോക്സഭയില്‍ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കുമേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍ .

ലോക്പാല്‍ ബില്‍ നിര്‍മിക്കുന്നതിന് പൗരസമൂഹത്തെ ഉള്‍പ്പെടുത്തി സമിതിയെ നിയമിച്ച സര്‍ക്കാര്‍തന്നെയാണ് പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ വഴിതുറന്നതെന്ന് ബസുദേവ് ആചാര്യ(സിപിഐ എം) പറഞ്ഞു. 1975ല്‍ അടിയന്തരാവസ്ഥയിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും മുലായംസിങ് യാദവും ശരദ് യാദവും ലോക്സഭയില്‍ പറഞ്ഞു. ഇന്ദിരാസര്‍ക്കാരിന്റെ ശക്തിയൊന്നും യുപിഎസര്‍ക്കാരിനില്ല. അടിയന്തരാവസ്ഥയുടെ നാളുകളിലേക്ക് തിരിച്ചുപോയാല്‍ പഴയതുപോലെ യുപിഎ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും-അവര്‍ ഓര്‍മിപ്പിച്ചു. ആഭ്യന്തരമന്ത്രി പി ചിദംബരത്തിനെതിരെയും ടെലികോം മന്ത്രി കപില്‍ സിബലിനെതിരെയും രൂക്ഷമായ വിമര്‍ശവും സഭയില്‍ ഉയര്‍ന്നു. ഐക്യജനതാദളിലെ ശരദ് യാദവാണ് പ്രധാനമായും അഭിഭാഷക മന്ത്രിമാരെ ആക്രമിച്ചത്. അണ്ണ വകുപ്പ് മന്ത്രിയായി കപില്‍സിബല്‍ മാറിയെന്നും ചിദംബരം സംസാരിക്കുന്നത് യന്ത്രംപോലെയാണെന്നും യാദവ് പറഞ്ഞു. ഹസാരെപ്രശ്നത്തില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടാകുമെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു.

ഉറക്കമൊഴിഞ്ഞും ആയിരങ്ങള്‍ തിഹാറിനു മുന്നില്‍

അണ്ണ ഹസാരെയെ തിഹാര്‍ ജയിലിലടച്ചതറിഞ്ഞ് ജയിലിനു മുന്നില്‍ രാപ്പകലില്ലാതെ കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍ . ചൊവ്വാഴ്ച സന്ധ്യയോടെയാണ് ജയിലിനുമുന്നില്‍ നൂറുകണക്കിനു ഹസാരെ അനുയായികള്‍ എത്തിയത്. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും മെഴുകുതിരി കത്തിച്ചും ഉറങ്ങാതെ കാത്തിരുന്നു. അണ്ണ ഹസാരെയെ പുറത്തുവിടണമെന്നായിരുന്നില്ല ഇവരുടെ മുദ്രാവാക്യം, പുറത്തുവിടണ്ട എന്നായിരുന്നു. ബുധനാഴ്ച രാത്രിയോടെ ജയിലിനുമുന്നിലുള്ള പ്രക്ഷോഭകരുടെ എണ്ണം ആയിരങ്ങളായി. ജനസഞ്ചയം പെരുകുകയും രാജ്യവ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതോടെ അറസ്റ്റ് അബദ്ധമായി എന്ന് സര്‍ക്കാര്‍വൃത്തങ്ങളില്‍ ചര്‍ച്ചയായി. കൂടുതല്‍ പ്രതിഷേധം ഉണ്ടാവുന്നതിനു മുമ്പ് ഹസാരെയെ പുറത്തുവിടണമെന്ന് യുപിഎ ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശിച്ചു. രാത്രി എട്ടോടെ സര്‍ക്കാര്‍ നിലപാട് മാറ്റി.

ഹസാരെയെ വിട്ടയക്കാന്‍ ജയിലധികൃതരോട് മജിസ്ട്രേട്ടിന്റെ ഉത്തരവു സഹിതം ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. ജയില്‍സൂപ്രണ്ട് നേരിട്ടെത്തി ഹസാരെയെ മോചിപ്പിച്ചതായി അറിയിച്ചു. താന്‍ പുറത്തുപോയാല്‍ പിന്നെയും അറസ്റ്റു ചെയ്യപ്പെടുമെന്നും നിരാഹാരം അനുവദിക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു. ജയിലില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ പൗരസമൂഹ പ്രതിനിധികള്‍ ജയിലിനു മുന്നിലുള്ള ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. ഹസാരേക്ക് ജയിലില്‍നിന്ന് പുറത്തുപോവേണ്ട, സമരസ്വാതന്ത്ര്യമാണ് വേണ്ടത് എന്നായിരുന്നു തുടര്‍ന്നുള്ള ആവശ്യം. ചാനലുകള്‍ അര്‍ധരാത്രിയും തിഹാര്‍ ജയിലിനുമുന്നിലുള്ള സംഭവങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തു. ജയിലിനുമുന്നിലെ ജനക്കൂട്ടം സര്‍ക്കാരിന് ആശങ്കയുണ്ടാക്കിയതോടെയാണ് ഹസാരെയെ എങ്ങനെയും പുറത്തുകടത്താന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ , രാത്രിതന്നെ ഹസാരെയെ മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. രാത്രി ഹസാരെയെ മോചിപ്പിച്ച് അദ്ദേഹത്തെ മഹാരാഷ്ട്രയിലേക്ക് കടത്താനുള്ള സാധ്യതയും പൗരസമൂഹപ്രവര്‍ത്തകര്‍ മുന്‍കൂട്ടി കണ്ടിരുന്നു. രാംദേവിനെ രാത്രി അറസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഡല്‍ഹി അതിര്‍ത്തി കടത്തിയിരുന്നു. ഈ അനുഭവം ഉള്ളതിനാലാണ് ഉറക്കമൊഴിച്ചും അനുയായികള്‍ ജയില്‍ ഗേറ്റിനുമുന്നില്‍ കുത്തിയിരുന്നത്. പല സമരവും ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നുവെങ്കില്‍ ചൊവ്വാഴ്ച രാത്രി തിഹാര്‍ ജയിലിനുമുന്നില്‍ തടിച്ചുകൂടിയവര്‍ തങ്ങളുടെ നേതാവിനെ വിടരുത് എന്നാണ് ആവശ്യപ്പെട്ടത്.

ഉപാധിവച്ചവര്‍ ഹസാരെയുടെ ഉപാധിക്ക് വഴങ്ങി

അണ്ണ ഹസാരെയുടെ പ്രക്ഷോഭത്തെ നേരിടുന്നതില്‍ യുപിഎ സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പാളി. രാംദേവിനെ നേരിട്ടതുപോലെ അണ്ണ ഹസാരെയുടെ സമരത്തെയും കൈകാര്യംചെയ്യുമെന്ന് ഹുങ്ക് കാട്ടിയ സര്‍ക്കാര്‍ ഇപ്പോള്‍ അദ്ദേഹത്തിനു മുമ്പില്‍ യാചിക്കുന്ന നാണക്കേടിലെത്തി. പ്രധാനമന്ത്രിയുടെയും യുപിഎ സര്‍ക്കാരിന്റെയും വിശ്വാസ്യത തകര്‍ന്നതോടെ സര്‍ക്കാരിന്റെ ദൗര്‍ബല്യം കൂടുതല്‍ പ്രകടമായി. സമരം നടത്തുന്നതിന് ഉപാധികളുടെ വലയം തീര്‍ത്ത സര്‍ക്കാരിന് ഒറ്റ ദിവസത്തിനകം അതൊക്കെ പിന്‍വലിക്കേണ്ടിവന്നു.

ലോക്പാല്‍ ബില്ലിനെതിരെ സമരം നടത്താന്‍ രാംലീല മൈതാനി അനുവദിക്കാന്‍ തയ്യാറായ സര്‍ക്കാര്‍ 25000 പേരെ ഒത്തുകൂടാന്‍ അനുവദിക്കാമെന്നും സമ്മതിച്ചു. നിരോധനാജ്ഞ നിലവില്ലാത്ത മയൂര്‍വിഹാറിലെ ഫ്ളാറ്റില്‍നിന്നാണ് അണ്ണയെ ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. 144-ാം വകുപ്പ് ഹസാരെ ലംഘിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹസാരെ സുപ്രീംകോടതിയെ സമീപിച്ചാല്‍ തിരിച്ചടികിട്ടുമെന്ന് കണ്ടാണ് ചൊവ്വാഴ്ച വൈകിട്ട് തന്നെ അദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ , പുറത്തുവിട്ടാല്‍ താന്‍ ജെപി പാര്‍ക്കിലേക്ക് നീങ്ങുമെന്നും പൊലീസ് വീണ്ടും അറസ്റ്റുചെയ്ത് ജയിലിലടച്ചാല്‍ അവിടെ നിരാഹാരം നടത്തുമെന്നും ഹസാരെ അറിയിച്ചു. സമരം നടത്താന്‍ ജെപി പാര്‍ക്ക് അനുവദിച്ചാല്‍ മാത്രമേ തിഹാര്‍ ജയിലില്‍നിന്നും പുറത്തുപോകൂ എന്നായിരുന്നു ഹസാരെയുടെ പ്രഖ്യാപനം.

സര്‍ക്കാര്‍ തന്ത്രം പാളിയെന്ന് മനസ്സിലാക്കിയ ഹസാരെ തുടര്‍ന്നുള്ള മണിക്കൂറില്‍ കൂടുതല്‍ നിബന്ധനകള്‍ മുമ്പില്‍വച്ചു.അവസാനം തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായും പിന്‍വലിച്ച് ഹസാരെ മുന്നോട്ടുവച്ച നിബന്ധകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന സ്ഥിതിയിലേക്ക് സര്‍ക്കാര്‍ കൂപ്പുകുത്തി. സര്‍ക്കാര്‍ ഹസാരെയുടെ പ്രക്ഷോഭത്തെ കൈകാര്യംചെയ്ത രീതിക്കെതിരെ കോണ്‍ഗ്രസിനകത്തും പ്രതിഷേധം ഉയരുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ക്ഷണിതാവായ അനില്‍ ശാസ്ത്രി പരസ്യമായിതന്നെ വിമര്‍ശനവുമായി രംഗത്തെത്തി.

ഹസാരെ തെറ്റായ വഴിയിലെന്ന് പ്രധാനമന്ത്രി


നിയമനിര്‍മാണത്തിനുള്ള അധികാരം അണ്ണ ഹസാരെ ഉള്‍പ്പെടുന്ന പൗരസമൂഹത്തിനല്ലെന്നും അത് പാര്‍ലമെന്റിന്റെമാത്രം അവകാശമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ജനലോക്പാല്‍ ബില്‍തന്നെ പാര്‍ലമെന്റ് അംഗീകരിക്കണമെന്ന അണ്ണ ഹസാരെയുടെ ആവശ്യം പാര്‍ലമെന്ററി ജനാധിപത്യത്തിന് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും പാര്‍ലമെന്റിന്റെ ഇരുസഭയിലും നടത്തിയ പ്രസ്താവനയില്‍ മന്‍മോഹന്‍സിങ് പറഞ്ഞു. പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ശക്തമായ ലോക്പാല്‍ വേണമെന്ന ഉന്നതമായ ആദര്‍ശം അണ്ണ ഹസാരെയ്ക്ക് ഉണ്ടെങ്കിലും അത് നടപ്പാക്കാനായി അദ്ദേഹം തെരെഞ്ഞെടുത്ത വഴി തെറ്റാണ്. പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയും അധികാരത്തെതന്നെയാണ് ഹസാരെയും കൂട്ടരും ചോദ്യംചെയ്യുന്നത്.

ലോകശക്തിയായി ഉയരുന്ന ഇന്ത്യയെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമാണ് ഈ സമരം. അതില്‍ വീണുപോകരുത്-  പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ സമാധാനവും സാഹോദര്യവും നിലനിര്‍ത്താനുള്ള മുന്‍കരുതലെന്ന നിലയ്ക്കാണ് ഹസാരെയെ അറസ്റ്റ് ചെയ്തതെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോക്സഭയില്‍ പറഞ്ഞു. എന്നാല്‍ , അറസ്റ്റിനെതിരെ അണ്ണ ഹസാരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത ഉടന്‍തന്നെ സ്വന്തം ജാമ്യത്തില്‍ വിടാന്‍ തയ്യാറായതാണെങ്കിലും അണ്ണ ഹസാരെ അത് എതിര്‍ക്കുകയായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.


അടിയന്തരാവസ്ഥയുടെ റിഹേഴ്സല്‍ : നിതീഷ്

അഴിമതിക്കെതിരെ ശബ്ദിച്ച അണ്ണ ഹസാരെയെ തടവിലാക്കിയത് അടിയന്തരാവസ്ഥയുടെ റിഹേഴ്സലാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ . കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സമീപനം ജനങ്ങള്‍ ഒരിക്കലും സ്വീകരിക്കില്ല. ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് തിരിച്ചറിവില്ലാത്തവരാണ് ഡല്‍ഹിയില്‍ ഭരണസാരഥ്യത്തിലിരിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഹസാരെയെ നിരുപാധികം വിട്ടയക്കണമെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ മാനിക്കണമെന്നും നിതീഷ്കുമാര്‍ ആവശ്യപ്പെട്ടു.

1 comment:

  1. അണ്ണ ഹസാരെയെ തിഹാര്‍ ജയിലിലടച്ചതറിഞ്ഞ് ജയിലിനു മുന്നില്‍ രാപ്പകലില്ലാതെ കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍ . ചൊവ്വാഴ്ച സന്ധ്യയോടെയാണ് ജയിലിനുമുന്നില്‍ നൂറുകണക്കിനു ഹസാരെ അനുയായികള്‍ എത്തിയത്. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും മെഴുകുതിരി കത്തിച്ചും ഉറങ്ങാതെ കാത്തിരുന്നു. അണ്ണ ഹസാരെയെ പുറത്തുവിടണമെന്നായിരുന്നില്ല ഇവരുടെ മുദ്രാവാക്യം, പുറത്തുവിടണ്ട എന്നായിരുന്നു. ബുധനാഴ്ച രാത്രിയോടെ ജയിലിനുമുന്നിലുള്ള പ്രക്ഷോഭകരുടെ എണ്ണം ആയിരങ്ങളായി. ജനസഞ്ചയം പെരുകുകയും രാജ്യവ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതോടെ അറസ്റ്റ് അബദ്ധമായി എന്ന് സര്‍ക്കാര്‍വൃത്തങ്ങളില്‍ ചര്‍ച്ചയായി. കൂടുതല്‍ പ്രതിഷേധം ഉണ്ടാവുന്നതിനു മുമ്പ് ഹസാരെയെ പുറത്തുവിടണമെന്ന് യുപിഎ ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശിച്ചു. രാത്രി എട്ടോടെ സര്‍ക്കാര്‍ നിലപാട് മാറ്റി.

    ReplyDelete