Sunday, August 14, 2011

ഷിപ്പിങ് കോര്‍പറേഷനില്‍ തട്ടി വിഴിഞ്ഞം പദ്ധതി മുങ്ങുന്നു

കേന്ദ്ര ഷിപ്പിങ് കോര്‍പറേഷന്റെ പേരുപറഞ്ഞ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി വൈകിക്കാനും പദ്ധതിഘടന അട്ടിമറിക്കാനും നീക്കം. ഷിപ്പിങ് കോര്‍പറേഷനെകൂടി ഉള്‍പ്പെടുത്താനെന്ന വ്യാജേന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ സര്‍ക്കാര്‍ നീട്ടിയത് സ്വകാര്യക്കമ്പനികളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ , മതിയായ രേഖകള്‍ സമര്‍പ്പിച്ച 12 മികച്ച സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. ഇതില്‍നിന്ന് പോര്‍ട്ട് ഓപ്പറേറ്ററെ കണ്ടെത്തി തുറമുഖ നിര്‍മാണം ആരംഭിക്കാനും തീരുമാനിച്ചു. പട്ടികയില്‍ ഷിപ്പിങ് കോര്‍പറേഷന്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യവും ഉണ്ടായിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് ഇപ്പോള്‍ ഷിപ്പിങ് കോര്‍പറേഷന് അവസരം നല്‍കാനെന്ന പേരില്‍ ടെന്‍ഡര്‍ നീട്ടിയത്. പദ്ധതി നടത്തിപ്പിന് പാരിസ്ഥിതിക അനുമതി നേടിയെടുക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി നിര്‍ദേശിച്ചിരുന്നു. ഈ ആവശ്യം സംസ്ഥാനം കേന്ദ്രസര്‍ക്കാരിനുമുന്നില്‍ നിരന്തരം ഉന്നയിച്ചു.

എന്നാല്‍ , പദ്ധതിയെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ ഘട്ടംഘട്ടമായി അനുമതി നല്‍കാനാണ് ഇപ്പോള്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയാകുമ്പോള്‍ പദ്ധതിയുടെ യാര്‍ഡ്, വാര്‍ഫ്, ട്രക്ക് ടെര്‍മിനല്‍ തുടങ്ങി ഏതു ഘട്ടം നിര്‍മാണത്തിനും മണ്‍സൂണിനുമുമ്പ്, മണ്‍സൂണ്‍ , മണ്‍സൂണിനു ശേഷം എന്നിങ്ങനെ മൂന്നുകാലത്തെ പരിസ്ഥിതിപഠനവും അതിന്റെ റിപ്പോര്‍ട്ടും അനിവാര്യമാണ്. ഈ മൂന്നുസീസണ്‍ താണ്ടാന്‍ വേണം ഒന്നരവര്‍ഷം. പഠന റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള കാലാവധി വേറെയും. ഓരോ ഘടകത്തിനും അനുമതി ലഭ്യമാകുമ്പോഴേക്കും ദശകങ്ങള്‍ കഴിയും. റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം, നിര്‍ദിഷ്ട സ്ഥലം വേണ്ടെന്നും സമീപത്തെ സ്ഥലം പരിഗണിക്കണമെന്നും കേന്ദ്രം തീരുമാനിച്ചാല്‍ പഠനം ആദ്യമുതല്‍ തുടങ്ങേണ്ടിവരും. കോടികളുടെ നഷ്ടം വരും. ടെന്‍ഡര്‍ കാലാവധി ദീര്‍ഘിപ്പിച്ചതും കേന്ദ്ര പരിസ്ഥിതി അനുമതിക്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതും കൂടിയാകുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്കായി സ്വീകരിച്ച നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന് മുന്‍ തുറമുഖമന്ത്രി വി സുരേന്ദ്രന്‍പിള്ള പറഞ്ഞു. ടെന്‍ഡറില്‍ ഷിപ്പിങ് കോര്‍പറേഷന്‍ പങ്കെടുക്കുന്നില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതോടെ, പദ്ധതി ടെന്‍ഡര്‍ കാലാവധി നീട്ടിയതും മറ്റ് ദുരൂഹനടപടിക്രമങ്ങളും എന്തിനായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു.

deshabhimani 140811

1 comment:

  1. കേന്ദ്ര ഷിപ്പിങ് കോര്‍പറേഷന്റെ പേരുപറഞ്ഞ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി വൈകിക്കാനും പദ്ധതിഘടന അട്ടിമറിക്കാനും നീക്കം. ഷിപ്പിങ് കോര്‍പറേഷനെകൂടി ഉള്‍പ്പെടുത്താനെന്ന വ്യാജേന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ സര്‍ക്കാര്‍ നീട്ടിയത് സ്വകാര്യക്കമ്പനികളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.

    ReplyDelete