Saturday, December 17, 2011

പരാതി വാങ്ങാന്‍ "മുഖ്യമന്ത്രി"പ്പട; ജനസമ്പര്‍ക്കം ദുരിതമായി

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഹാരം തേടിയെത്തിയവര്‍ക്ക് ദുരിതം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരങ്ങള്‍ മുഖ്യമന്ത്രിയെ കാണാനാവാതെ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ഗ്രസ് നേതോക്കള്‍ക്കും പരാതി നല്‍കി മടങ്ങി. എന്‍ഡോസള്‍ഫാന്‍മൂലം അംഗവൈകല്യം ബാധിച്ചവരും മറ്റു രോഗങ്ങളാല്‍ കിടപ്പിലായവരും വൃദ്ധരും ആംബുലന്‍സിലും മറ്റു വാഹനങ്ങളിലും മണിക്കൂറുകളോളം കാത്തിരുന്നിട്ടും പലരെയും മുഖ്യമന്ത്രി കാണാനെത്തിയില്ല.

ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പന്ത്രണ്ടായിരത്തിലധികം അപേക്ഷയാണ് ലഭിച്ചത്. ആയിരങ്ങള്‍ പുലര്‍ച്ചെ ആറുമുതല്‍ കലക്ടറേറ്റ് പരിസരത്ത് ക്യൂ നിന്നു. അപേക്ഷ തീര്‍പ്പാക്കാന്‍ മുപ്പത് കൗണ്ടര്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും 15 എണ്ണമേ പ്രവര്‍ത്തിച്ചുള്ളു. അപേക്ഷ കൗണ്ടറില്‍ പരിശോധിച്ച് ടോക്കണ്‍ നല്‍കിയാണ് മുഖ്യമന്ത്രിയെ കാണാന്‍ പന്തലിലേക്ക് കടത്തിയത്. കൗണ്ടറുകളിലെ നടപടിക്രമം വൈകിയതോടെ കലക്ടറേറ്റിനു പുറത്തേക്കും ക്യൂ നീണ്ടു. പൊരിവെയിലത്ത് മണിക്കൂറുകളോളം ക്യൂ നിന്ന വൃദ്ധര്‍ കുഴഞ്ഞുവീണു. സൗകര്യപ്രദമായ സംവിധാനം ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടപ്പോള്‍ ക്യൂ അലങ്കോലമായി. ബഹളവും തുടങ്ങി. മുഖ്യമന്ത്രിയുടെ വേദിക്കടുത്തെത്താന്‍ ആളുകള്‍ തിക്കിത്തിരക്കിയപ്പോള്‍ മുന്‍വശത്തിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ രോഗികളും അവശരായ മറ്റു രോഗികളും കരയുന്നുണ്ടായിരുന്നു. തിക്കിത്തിരക്കി വരുന്നവരെ നിയന്ത്രിക്കാനാകാതെ പൊലീസും കുഴങ്ങി. എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല.

സര്‍ക്കാര്‍ ഓഫീസുകളില്‍ ന്ന് സാധാരണ ലഭിക്കുന്ന മറുപടിയാണ് ഭൂരിഭാഗം പേര്‍ക്കും ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത്. ഭൂമിസംബന്ധമായും എപിഎല്‍ കാര്‍ഡുകള്‍ക്കും അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കൂടുതല്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നായിരുന്നു മറുപടി. കാലങ്ങളായി വിവിധ ഓഫീസുകളില്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്ന അപേക്ഷകള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷ പൊലിഞ്ഞപ്പോള്‍ പലരും പ്രതിഷേധിച്ചാണ് മടങ്ങിയത്. ഈ മറുപടിക്കാണെങ്കില്‍ എന്തി്ന് ഇത്ര മണിക്കൂര്‍ പൊരിവെയിലത്ത് നിര്‍ത്തിയെന്ന ചോദ്യത്തി്ന് ഉദ്യോഗസ്ഥര്‍ക്കും ഉത്തരം മുട്ടി. നേരിട്ടെത്തി അപേക്ഷ സ്വീകരിച്ച് പരിഹാരമുണ്ടാക്കുമെന്നും എല്ലാവരെയും കണ്ടിട്ടേ പോകൂവെന്നും തുടര്‍ച്ചയായി അനൌണ്‍സ്മെന്റുണ്ടായെങ്കിലും ഭൂരിഭാഗം പേര്‍ക്കും മുഖ്യമന്ത്രിയുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല. അവശരായ എന്‍ഡോസള്‍ഫാന്‍ രോഗികളുമായെത്തിയ ബന്ധുക്കള്‍ രോഷംപ്രകടിപ്പിച്ചാണ് മടങ്ങിയത്.

മുഖ്യമന്ത്രി അപേക്ഷകരെ കണ്ടുതുടങ്ങിയതോടെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ "മുഖ്യമന്ത്രി"മാരായി അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി. ഈ അപേക്ഷ വേദിയിലും വേദിയുടെ പിറകിലും കുന്നുകൂടി. തങ്ങളുടെ അപേക്ഷക്ക് എന്ന് പരിഹാരമുണ്ടാകുമെന്ന ആളുകളുടെ ചോദ്യത്തി് "മുഖ്യമന്ത്രിമാര്‍ക്ക്" മറുപടിയില്ലായിരുന്നു.

രോഗികള്‍ക്ക് പീഡനമായി ജനസമ്പര്‍ക്ക പരിപാടി

കാസര്‍കോട്: ജനസമ്പര്‍ക്ക പരിപാടിയില്‍ രോഗികള്‍ക്ക് വീണ്ടും ദുരിതം. എന്‍ഡോസള്‍ഫാന്‍ ബാധിച്ചതിനാല്‍ വളര്‍ച്ച മുരടിച്ച് വായ പോലും തുറക്കാന്‍ കഴിയാതെ വേദനയോടെ പിടയുന്ന അനിത (24), അശ്വതി (21) എന്നിവരെയാണ് ബദിയടുക്ക പുതുക്കോളിയിലെ ദിവാകരനും ഭാര്യ ശാരദയും മുഖ്യമന്ത്രിയെ കാണാന്‍ ജനസമ്പര്‍ക്ക പരിപാടിക്കെത്തിച്ചത്. അകത്ത് പ്രവേശിക്കാനോ അപേക്ഷ നല്‍കാനോ കഴിയാതെ ദുഃഖത്തോടെ മടങ്ങേണ്ടി വന്നു. മക്കളുടെ ചികിത്സാ ചെലവിനായി ലക്ഷങ്ങളുടെ കടബാധ്യതയാണുള്ളത്. എന്‍ഡോസള്‍ഫാന്‍ ഇരകളെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രി വീട്ടിലെത്തിയപ്പോള്‍ സഹായങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ ലഭിക്കാത്തതിനാല്‍ നേരിട്ടുകണ്ട് സങ്കടം ബോധിപ്പിക്കാനാണ് മക്കളെയും കൊണ്ട് എത്തിയതെന്ന് ദിവാകരന്‍ പറഞ്ഞു. പന്തലിന്റെ അകത്ത് കയറാന്‍ പോലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ഈ അവഗണന അറിഞ്ഞിരുന്നെങ്കില്‍ ജനസമ്പര്‍ക്ക പരിപാടിക്ക് വരില്ലായിരുന്നെന്ന് ദിവാകരന്‍ പറഞ്ഞു.

ബദിയടുക്ക, പെര്‍ള, മുള്ളേരിയ, ബെള്ളൂര്‍ , ആദൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ രോഗികളടക്കം നൂറുകണക്കിനാളുകളാണ് മുഖ്യമന്ത്രിയെ കാണാനും പരാതി നല്‍കാനും കഴിയാതെ നിരാശയോടെ മടങ്ങിയത്. രാവിലെ ആറുമുതല്‍ രോഗികള്‍ കലക്ടറേറ്റിലെത്തിയിരുന്നു. ശാരീരിക വൈകല്യമുള്ളവരെ മുഖ്യമന്ത്രി നേരില്‍ കണ്ട് പരാതി സ്വീകരിക്കുമെന്ന് തുടക്കത്തില്‍ അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. നൂറുകണക്കിന് രോഗികളാണ് പന്തലില്‍ കടക്കാനാകാതെ വെള്ളവും ഭക്ഷണവും കിട്ടാതെ പൊരിവെയിലില്‍ കിടന്നത്. ഇതിനെതുടര്‍ന്ന് എംഎല്‍എമാരുടെ അഭ്യര്‍ഥന മാനിച്ച് മുഖ്യമന്ത്രി പുറത്തിറങ്ങി രോഗികളെ കാണാനെത്തിയെങ്കിലും യുഡിഎഫ് നേതാക്കള്‍ പറഞ്ഞ രോഗികളെ മാത്രമാണ് കണ്ടത്. ഇതോടെ നിരവധി പേര്‍ക്ക് പരാതി നല്‍കാന്‍ കഴിഞ്ഞില്ല. 11,000 അപേക്ഷകളില്‍ മൂവായിരത്തിലേറെ അപേക്ഷ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടേതായിരുന്നു. അതില്‍ ഭൂരിഭാഗവും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു. നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാത്തവര്‍ പ്രതീക്ഷയോടെ ജനസമ്പര്‍ക്കത്തിനെത്തി വീണ്ടും നിരാശരായി.

ജനസമ്പര്‍ക്ക പരിപാടി തുടര്‍ നടപടിയുണ്ടാകും: ഉമ്മന്‍ചാണ്ടി

കാസര്‍കോട്: ജില്ലതോറും നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളിന്മേല്‍ തുടര്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കലക്ടറേറ്റ് പരിസരത്ത് നടന്ന പൊതുജന സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 14 ജില്ലകളിലും പൊതുജന സമ്പര്‍ക്ക പരിപാടി കഴിഞ്ഞ ഉടനെ ബാക്കിയുള്ള പരാതി- അപേക്ഷകളിന്മേല്‍ ജനങ്ങള്‍ക്ക് അനുകൂലമായി എങ്ങനെ തീരുമാനമെടുക്കാന്‍ കഴിയുമെന്ന് ആലോചിക്കും. സംസ്ഥാന തലത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കും. ജനങ്ങള്‍ക്ക് അനുകൂല തീരുമാനങ്ങളെടുക്കുന്നതിന് നിയമപരമായ ചില തടസ്സങ്ങളുണ്ടാകുന്നുണ്ട്. ഇത് പരിഹരിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍ കൊണ്ടുവരും. ഇതുവരെ നടത്തിയ ജനസമ്പര്‍ക്ക പരിപാടികള്‍ ജനങ്ങള്‍ക്ക് എത്രമാത്രം പ്രയോജനപ്പെട്ടുവെന്നത് സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കില്ലെങ്കിലും ലഭിക്കുന്ന ഓരോ പരാതിയും പരിശോധിക്കണം. ജനങ്ങളുടെ അപേക്ഷകളില്‍ അനുകൂലവും അനുഭാവപൂര്‍ണവുമായി പരിഗണിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കനുകൂല തീരുമാനങ്ങളെടുപ്പിക്കുന്നതിനും അനുകൂലമല്ലാത്ത വ്യവസ്ഥകളുണ്ടെങ്കില്‍ അവ മാറ്റുന്നതിനുള്ള ആര്‍ജവം രാഷ്ട്രീയ നേതൃത്വം കാണിക്കണം. നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിത മാറ്റങ്ങള്‍ വരുത്തിയാലേ സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ജനങ്ങളിലെത്തിക്കാന്‍ കഴിയൂ- ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍ , ഇ ചന്ദ്രശേഖരന്‍ , കെ കുഞ്ഞിരാമന്‍ (ഉദുമ), പി ബി അബ്ദുള്‍ റസാഖ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ കെ എന്‍ സതീഷ് സ്വാഗതം പറഞ്ഞു. 600 പേര്‍ക്ക് മുഖ്യമന്ത്രി പട്ടയം വിതരണം ചെയ്തു. കാസര്‍കോട് ചേരങ്കൈ കടപ്പുറത്തെ ആസ്യുമ്മക്ക് കടല്‍ പുറമ്പോക്ക് ഭൂമിയുടെ പട്ടയം നല്‍കി പട്ടയ വിതരണം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ചെറുവത്തൂര്‍ കൈതക്കാട്ടെ മുഹമ്മദ് ഷഫീഖിന്റെ ഉപ്പ മുസ്തഫ ഹാജിക്ക് മുഖ്യമന്ത്രി അഞ്ചുലക്ഷം രൂപയുടെ ചെക്ക് നല്‍കി. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് മംഗളൂരു യേനപ്പൊയ മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് രോഗികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ സിഡി മുഖ്യമന്ത്രി ആശുപത്രി സൂപ്രണ്ട് എം എസ് മുസ്തഫക്ക് കൈമാറി.

deshabhimani 171211

1 comment:

  1. മുഖ്യമന്ത്രി അപേക്ഷകരെ കണ്ടുതുടങ്ങിയതോടെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ "മുഖ്യമന്ത്രി"മാരായി അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി. ഈ അപേക്ഷ വേദിയിലും വേദിയുടെ പിറകിലും കുന്നുകൂടി. തങ്ങളുടെ അപേക്ഷക്ക് എന്ന് പരിഹാരമുണ്ടാകുമെന്ന ആളുകളുടെ ചോദ്യത്തി് "മുഖ്യമന്ത്രിമാര്‍ക്ക്" മറുപടിയില്ലായിരുന്നു.

    ReplyDelete