Thursday, December 15, 2011

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക

ഇടതുപക്ഷ പിന്തുണയോടെ ഒന്നാം യു പി എ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണ് ദേശീയ തൊഴിലുറപ്പ് നിയമം പാസ്സാക്കിയത്. ഗ്രാമീണ ജനതയുടെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിഞ്ഞ  ഈ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. 2005 ഓഗസ്റ്റ് 25 ന് പാസ്സാക്കിയ നിയമപ്രകാരമുള്ള ഈ പദ്ധതി 2006  ഫെബ്രുവരി 2 ന് ആന്ധ്രപ്രദേശിലെ അനന്തപൂരിലാണ് ആരംഭിച്ചത്. 2007-08- ല്‍ 200 ജില്ലകളിലേക്കും പിന്നീട് 625 ജില്ലകളിലേക്കും ദേശീയ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ പദ്ധതിയുടേയും കമ്മി നികത്തലിന്റെയും പേരില്‍ ഈ പദ്ധതിയ്ക്കുള്ള വിഹിതം കഴിഞ്ഞ ബജറ്റില്‍ കുറിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദശിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ തള്ളികളഞ്ഞ് കൊണ്ട്, അനുവദിച്ചപണം സംസ്ഥാനങ്ങള്‍ ചെലവഴിക്കുന്നില്ല എന്ന ന്യായവും പറഞ്ഞാണ് കേന്ദ്രം ബജറ്റ് വിഹിതം കുറക്കുന്നത്.

പദ്ധതിയുടെ തുടക്കം മുതല്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ കള്ളപ്രചരണം കേന്ദ്ര കാബിനറ്റ് മന്ത്രിമാരും ഏറ്റെടുത്തിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി കാരണം കാര്‍ഷിക മേഖലയില്‍ തൊഴിലാളികളെ ലഭിക്കുന്നില്ലായെന്ന കേന്ദ്ര കൃഷി മന്ത്രി ശരത്പവാറിന്റെ പ്രസ്താവന ഇതില്‍ അവസാനത്തേതാണ്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് നല്‍കുന്ന കണക്കുകള്‍ മന്ത്രിക്കുള്ള മറുപടിയാണ്. കാര്‍ഷിക ജോലികള്‍ ഏറെ കുറവുള്ള മെയ് മുതല്‍ ജൂണ്‍ വരെയാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ദേശീയ ശരാശരി കുടുതല്‍ ഉയര്‍ന്നത് . 32.8 കോടി തൊഴില്‍ ദിനങ്ങള്‍. കാര്‍ഷിക സീസണായ ജുലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഈ പദ്ധതിയിലെ ദേശീയ ശരാശരി ഏറ്റവും കുറഞ്ഞത്. 11 കോടി തൊഴില്‍ ദിനങ്ങള്‍. പകരം തൊഴില്‍ തേടി കാര്‍ഷിക മേഖലയില്‍ ഗ്രാമീണ ജനത എത്തിയെന്നുറപ്പ്. ഉല്‍പ്പന്നങ്ങളുടെ വില തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും രാസവളത്തിന്റെ വില വര്‍ദ്ധനവും നഷ്ടവും മൂലം കാര്‍ഷിക മേഖലയില്‍ നിന്നും ഇടത്തരക്കാര്‍ വിട്ടുപോകുന്നതിന് പരിഹാരം കാണേണ്ടതിനു പകരം തൊഴിലുറപ്പ് പദ്ധതിയെ ശപിച്ചിട്ട് കാര്യമില്ല.

ദരിദ്ര ഗ്രാമീണ ജനത മാത്രമല്ല ഈ പദ്ധതിയില്‍ ചേരുന്നത്. രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ 25 ശതമാനം ചെറുകിട കര്‍ഷകര്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക തകര്‍ച്ച മൂലം ജീവിക്കുവാന്‍ വേണ്ടി തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായരാണ് ഇവര്‍. പദ്ധതി ഗ്രാമങ്ങള്‍ക്ക് പുറമെ നഗരങ്ങളിലെക്കും വ്യാപിച്ചു. പിന്നിട്ട 6 വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ശരാശരി തൊഴില്‍ ദിനങ്ങള്‍ വര്‍ധിക്കേണ്ടതിനു പകരം കുറഞ്ഞു വരികയാണ്.2009-10 ല്‍ ദേശീയ തൊഴില്‍ ദിനങ്ങള്‍ 54 ആയിരുന്നുവെങ്കില്‍ 2010-11- ല്‍ അത് 47 ആയി കുറഞ്ഞു. 20 രുപയ്ക്ക് താഴെ വരുമാനമുള്ള 84 കോടി ദരിദ്രരില്‍ ഭൂരിഭാഗത്തിനും ആശ്വസമാണ് ഈ പദ്ധതി. എന്നാല്‍ വിലക്കയറ്റവും ജീവിത ചെലവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കേരളത്തില്‍ 150 രുപയാണ് കൂലി. ദേശീയ ശരാശരിയായ 50 ദിനങ്ങള്‍ ജോലി ലഭിച്ചാല്‍ 5 അംഗങ്ങളുള്ള കുടുംബത്തില്‍ ഒരാള്‍ക്ക് ലഭിക്കുന്നത് കേവലം 4 രുപ മാത്രമാണ്. അതുകൊണ്ടാണ് വേതനം 300 രുപയായും തൊഴില്‍ ദിനങ്ങള്‍ 200 ആയും വര്‍ധിപ്പിക്കണമെന്ന ആവശ്യം എന്‍ ആര്‍ ഈ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) ഉന്നയിക്കുന്നത്

പിന്നിട്ട നാളുകളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളം ഈ പദ്ധതിക്ക് ഏറെ പരിഷ്‌ക്കാരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവയൊന്നും കേന്ദ്രം പരിഗണിക്കുന്നില്ല. ജോലി ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലല്ല പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് വേതനം. സ്ത്രീകള്‍ വികലാംഗര്‍ മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ഷെഡ്യൂള്‍ ഓഫ് റേറ്റ്  നിശ്ചയിക്കുമ്പോള്‍ വ്യത്യാസം  വേണമെന്ന കേന്ദ്ര തല കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഈ ശുപാര്‍ശ നടപ്പിലാക്കിയിട്ടില്ല. നിയമത്തില്‍ അനുശാസിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ചും അവകാശങ്ങളെ സംബന്ധിച്ചും ഗ്രാമീണ തൊഴിലാളികള്‍ ബോധവാന്മാരല്ല. ബഹു ഭൂരിപക്ഷവും സ്ത്രീ തൊഴിലാളികളായതിനാല്‍ അവര്‍ കബളിപ്പിക്കപ്പെടുന്നുമുണ്ട്. നിയമപ്രകാരം തൊഴിലിനുള്ള അപേക്ഷ ലഭിച്ചാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ രസീത് നല്‍കണം 15 ദിവസത്തിനുള്ളില്‍ തൊഴില്‍ ലഭിച്ചില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനത്തിന് അവകാശമുണ്ട്. അതിനുള്ള തെളിവാണ് ഈ രസീത്. തൊഴില്‍ സ്ഥാലത്ത് കുടിവെള്ളം പ്രഥമ ശുശ്രുഷാകിറ്റ് വിശ്രമസൗകര്യം എന്നിവയും അവകാശമാണ്.

വൃത്തിഹീനമായ കേന്ദ്രങ്ങളില്‍ തൊഴില്‍ ചെയ്യുമ്പോള്‍ കയ്യുറ, ബൂട്ടുകള്‍ എന്നിവ നല്‍കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെടുന്നു. തന്മൂലം മാരക രോഗങ്ങള്‍ പിടിപെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകം. പണി ആയുധങ്ങള്‍ക്കുള്ള വാടക വേതനത്തിനൊപ്പം നല്‍കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെടുന്നു. വേതനം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുന്നില്ലെന്നു മാത്രമല്ല മാസങ്ങള്‍ കഴിഞ്ഞാലും നല്‍കാത്ത അവസ്ഥയും നി നില്‍ക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ പലിശക്കും കേമ്പന്‍സേഷനും വ്യവസ്ഥയുണ്ട്.

ഒരു ജോലി പൂര്‍ത്തികരിച്ചു കഴിഞ്ഞാല്‍ തൊഴിലാളികളെ കൂടി ബോദ്ധ്യപ്പെടുത്തി പ്രവൃത്തിയുടെ അളവെടുക്കണം എന്നതാണ് വ്യവസ്ഥ. പലയിടത്തും ഇതു പാലിക്കുന്നില്ല. തന്മൂലം ഏകപക്ഷീയമായി വേതനം കുറയുന്നുവെന്ന പരാതി വ്യാപകമാണ്. എസ്റ്റിമേറ്റ് പ്രകാരമുള്ള തൊഴിലാളികള്‍ ജോലിക്ക് എത്താതെ വന്നാല്‍ ഉള്ള തൊഴിലാളികള്‍ ജോലി പൂര്‍ത്തികരിക്കണം. ഇതിനുള്ള അധിക വേതനവും നല്‍കുന്നില്ല. താമസ സ്ഥലത്തു നിന്നും പണിയായുധങ്ങള്‍ അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തില്‍ എത്തിച്ചാല്‍ 10 ശതമാനം അധിക വേതനത്തിന് അര്‍ഹതയുണ്ട്.

തൊഴിലുറപ്പ് മേഖലയില്‍ അപകടങ്ങള്‍ വ്യാപകമാണ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്പോഴും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുമ്പോഴും പകുതി വേതനത്തിന് അര്‍ഹതയുണ്ട്. അപകടമരണത്തിന് ഇപ്പോള്‍ നല്‍കുന്ന 25000 രൂപ പരിമിതമാണ്. കുറഞ്ഞത് ഒരു ലക്ഷമായി ഇതുയര്‍ത്തണം ഈ പദ്ധതിയിലെ മറ്റൊരു ഘടകമാണ് മേറ്റുമാര്‍. മാസ്റ്റര്‍ റോള്‍ തയ്യാറക്കലും ഇതര ജോലികളും ചെയ്യുന്നത് കൂടാതെ സാധാരണ തൊഴിലാളികളെ പോലെ ഇവര്‍ ജോലിയും ചെയ്യണം. ഇതു പരിഗണിച്ച് മേറ്റുമാര്‍ക്ക് അധിക വേതനം നല്‍കണം,

തൊഴിലാളികള്‍ക്കുള്ള പ്രശ്‌നങ്ങളും പരാതികളും കേള്‍ക്കുവാനും യഥാസമയം പരിഹാരം കാണുവാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം കേരളത്തിലും ഓംബുഡ്‌സ്മാന്‍ രൂപീകരിക്കണം. ഈ പശ്ചാത്തലത്തില്‍ താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടഎന്‍ ആര്‍ ഈ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ ഐ ടി യു സി)  പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 300രൂപയാക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ദ്ധിപ്പിക്കുക, ഒരു കുടുംബത്തില്‍ നിന്നും പേര് രജിസ്റ്റര്‍ ചെയ്യുന്ന ഒരോരുത്തര്‍ക്കും 200 ദിവസം തൊഴില്‍ നല്‍കുക, ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തുക,വിപുലമായ ഇന്‍ഷ്വറന്‍സ് പദ്ധതി ആവിഷ്‌ക്കരിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഈ എസ് ഐ സ്‌ക്കീം നടപ്പിലാക്കുക തൊഴില്‍ സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണിവരെയാക്കുക. ബഹു ഭൂരിപക്ഷവും സ്ത്രീകളാണ് ഈ പദ്ധതിയില്‍. സാമ്പത്തികമായി വളരെ പിന്നേക്കം നില്‍ക്കുന്ന ഗ്രാമീണ ജനതയാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. അവരുടെ പ്രക്ഷോഭത്തിന് കേരളീയ സമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്നുറപ്പ്.

ടി ജെ ആഞ്ചലോസ് (ലേഖകന്‍ എന്‍ ആര്‍ ഈ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ ഐ റ്റി യു സി) ജനറല്‍ സെക്രട്ടറിയാണ്.)

1 comment:

  1. ഇടതുപക്ഷ പിന്തുണയോടെ ഒന്നാം യു പി എ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണ് ദേശീയ തൊഴിലുറപ്പ് നിയമം പാസ്സാക്കിയത്. ഗ്രാമീണ ജനതയുടെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിഞ്ഞ ഈ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. 2005 ഓഗസ്റ്റ് 25 ന് പാസ്സാക്കിയ നിയമപ്രകാരമുള്ള ഈ പദ്ധതി 2006 ഫെബ്രുവരി 2 ന് ആന്ധ്രപ്രദേശിലെ അനന്തപൂരിലാണ് ആരംഭിച്ചത്. 2007-08- ല്‍ 200 ജില്ലകളിലേക്കും പിന്നീട് 625 ജില്ലകളിലേക്കും ദേശീയ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ പദ്ധതിയുടേയും കമ്മി നികത്തലിന്റെയും പേരില്‍ ഈ പദ്ധതിയ്ക്കുള്ള വിഹിതം കഴിഞ്ഞ ബജറ്റില്‍ കുറിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദശിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ തള്ളികളഞ്ഞ് കൊണ്ട്, അനുവദിച്ചപണം സംസ്ഥാനങ്ങള്‍ ചെലവഴിക്കുന്നില്ല എന്ന ന്യായവും പറഞ്ഞാണ് കേന്ദ്രം ബജറ്റ് വിഹിതം കുറക്കുന്നത്

    ReplyDelete