Wednesday, January 18, 2012

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പഠിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല: കാരാട്ട്

ഉദാരവല്‍ക്കരണ നയങ്ങള്‍ മൂലം അമേരിക്കയും യൂറോപ്യന്‍രാജ്യങ്ങളും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ഇന്ത്യന്‍ ഭരണാധികാരികള്‍ അതില്‍നിന്ന് പാഠം പഠിക്കാന്‍ തയ്യാറായിട്ടില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം ഉത്തര 24 പര്‍ഗാനാസ് ജില്ലാ സമ്മേളനത്തിനു മുന്നോടിയായി സാള്‍ട്ട് ലേക്കില്‍ സംഘടിപ്പിച്ച "ഇന്നത്തെ വെല്ലുവിളികളും ഇടതുപക്ഷത്തിന്റെ കടമയും" എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2007-08ല്‍ ആരംഭിച്ച സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് അമേരിക്കയും യൂറോപ്യന്‍രാജ്യങ്ങളും ഇതുവരെ കരകയറിയിട്ടില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ആഗോള കോര്‍പറേറ്റ് ശക്തികള്‍ക്കുമെതിരെ യൂറോപ്പിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. മുതലാളിത്തം അതിന്റെ പ്രതിസന്ധിയില്‍നിന്ന് കരകയറില്ലെന്ന കാള്‍ മാര്‍ക്സിന്റെ വിലയിരുത്തല്‍ ഇന്ന് മുതലാളിത്ത പണ്ഡിതരും തിരിച്ചറിഞ്ഞു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് തുടര്‍ച്ചയായ ജനകീയാംഗീകാരമാണ് ലഭിക്കുന്നത്. വെനസ്വേലയിലും ബൊളീവിയയിലും ഇടതുപക്ഷ സര്‍ക്കാരുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ മികച്ച മാതൃകകളാണ്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പുതിയ സോഷ്യലിസ്റ്റ് രീതികള്‍ വളര്‍ത്തിയെടുക്കുകയാണ് ആ രാജ്യങ്ങള്‍ .

സാമ്രാജ്യത്വ ചൂഷണത്തെയും ആക്രമണങ്ങളെയും ചെറുക്കുന്ന തൊഴിലാളിവര്‍ഗ രാഷ്ട്രീയം ദുര്‍ബലമാക്കുന്ന സ്വത്വ രാഷ്ട്രീയത്തെ എതിര്‍ക്കേണ്ടത് ഇടതുപക്ഷത്തിന്റെ സുപ്രധാന കടമയാണ്. ജനങ്ങളുടെ ചെറുത്തുനില്‍പ്പിനെ ഛിന്നഭിന്നമാക്കാനും തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ ദുര്‍ബലമാക്കാനുമാണ് സാമ്രാജ്യത്വം സ്വത്വരാഷ്ട്രീയത്തെ വളര്‍ത്തുന്നത്. ജാതി, വംശം തുടങ്ങി ഏത് സ്വത്വവും ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് പ്രത്യേകം സംഘടിപ്പിക്കാനാണ് ആഗോള മുതലാളിത്തം പ്രേരിപ്പിക്കുന്നത്. ഓരോ ജനവിഭാഗത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവരുടെ സ്വത്വത്തിന്റെ ബാനറില്‍ സംഘടിക്കുകയെന്നാണ് ഉപദേശിക്കുന്നത്. ഇത് സാമ്രാജ്യത്വത്തെയും ആഗോള ഫിനാന്‍സ് മൂലധന ശക്തികളെയും സഹായിക്കുകമാത്രമേ ചെയ്യൂ. തങ്ങളുടെ ചൂഷണത്തിനിരയാകുന്ന ജനങ്ങളെ തമ്മിലടിപ്പിക്കുകയെന്നതാണ് സ്വത്വരാഷ്ട്രീയത്തിനു പിന്നിലുള്ള മുതലാളിത്ത തന്ത്രം-കാരാട്ട് പറഞ്ഞു.

deshabhimani 180112

1 comment:

  1. ഉദാരവല്‍ക്കരണ നയങ്ങള്‍ മൂലം അമേരിക്കയും യൂറോപ്യന്‍രാജ്യങ്ങളും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ഇന്ത്യന്‍ ഭരണാധികാരികള്‍ അതില്‍നിന്ന് പാഠം പഠിക്കാന്‍ തയ്യാറായിട്ടില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം ഉത്തര 24 പര്‍ഗാനാസ് ജില്ലാ സമ്മേളനത്തിനു മുന്നോടിയായി സാള്‍ട്ട് ലേക്കില്‍ സംഘടിപ്പിച്ച "ഇന്നത്തെ വെല്ലുവിളികളും ഇടതുപക്ഷത്തിന്റെ കടമയും" എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete