Wednesday, January 18, 2012

വെട്ടിലായത് ലീഗ്

മുസ്ലിംലീഗ് എംഎല്‍എയും മുന്‍ എംപിയും ഉള്‍പ്പെടെയുള്ളവരുടെ ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയ സര്‍ക്കാര്‍ നടപടി പുറത്തായതോടെ ലീഗ് നേതൃത്വം ഊരാക്കുടുക്കില്‍ . സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണവിഭാഗത്തിന്റെ നടപടിയെ ന്യായീകരിക്കാനും തള്ളിപ്പറയാനുമാകാത്ത അവസ്ഥയിലാണ് ലീഗ് നേതൃത്വം. ആഭ്യന്തരവകുപ്പിന്റെ ഉന്നതതല നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് മേധാവി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതെന്നതും ലീഗിനെ കുഴക്കുന്നു. സുപ്രധാന മേഖലകളിലുള്ള കേരളീയരായ മുസ്ലിങ്ങളുടെ ഇ-മെയില്‍ വിവരങ്ങളും മറ്റുമാണ് സര്‍ക്കാര്‍ ചോര്‍ത്തിയത്. ലീഗ് എംഎല്‍എ അബ്ദുസമദ് സമദാനി, മുന്‍ എംപി പി വി അബ്ദുള്‍വഹാബ് എന്നിവരുടെയും ലീഗിന്റെ വിവിധതലങ്ങളിലുള്ള നിരവധി നേതാക്കളുടെയും ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് വിവരം.

വിഷയത്തില്‍ എടുത്തുചാടി പ്രതികരിക്കേണ്ടതില്ലെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാന്‍ മുതിര്‍ന്നുമില്ല. "കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കേണ്ടതില്ലെന്ന്" മുന്‍ എംപി അബ്ദുള്‍ വഹാബ് പറഞ്ഞു. ഒരു പത്രത്തില്‍ വന്ന വിവരം മാത്രമാണിത്. ആധികാരികമായിരിക്കണമെന്നില്ല. റിപ്പോര്‍ട്ട് വന്നശേഷം പ്രതികരിക്കാം. കാള പെറ്റിട്ടുണ്ടെങ്കില്‍ അപ്പോള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു. ദുബായിയിലുള്ള വഹാബ് ബുധനാഴ്ചയേ മടങ്ങിയെത്തൂ. അതേസമയം ഇ മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരിക്കാന്‍ അബ്ദുള്‍ സമദ് സമദാനി എല്‍എല്‍എ തയ്യാറായില്ല. ഇ മെയില്‍ ചോര്‍ത്തല്‍ പട്ടികയിലുള്ള അല്ലാമ ഇക്ബാല്‍ ഫൗണ്ടേഷനുമായി ബന്ധമില്ലെന്നാണ് എംഎല്‍എയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചത്.

സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മറ്റ് മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയത് ലീഗിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ നടക്കുന്ന മുസ്ലിംവേട്ടയുടെ ഭാഗമാണ് ഇത്തരം നടപടികളെന്നാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചത്. വിഷയം ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലുള്ള സംഘടനകള്‍ മുതലെടുക്കുമെന്നും ലീഗ് ഭയക്കുന്നു. പാര്‍ടി നേതൃത്വത്തിന്റെ മൗനം രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്ന വിമര്‍ശവും പാര്‍ടിയിലെ ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. വിഷയത്തില്‍ പോട്ടെ, വരട്ടെ എന്ന നിലപാട് സ്വീകരിക്കാനാവില്ലെന്ന യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി കെ എം ഷാജിയുടെ പ്രതികരണം ലീഗ് നേതൃത്വത്തെയാണ് ഉന്നംവയ്ക്കുന്നത്.

deshabhimani 180112

1 comment:

  1. വിഷയത്തില്‍ എടുത്തുചാടി പ്രതികരിക്കേണ്ടതില്ലെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാന്‍ മുതിര്‍ന്നുമില്ല. "കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കേണ്ടതില്ലെന്ന്" മുന്‍ എംപി അബ്ദുള്‍ വഹാബ് പറഞ്ഞു. ഒരു പത്രത്തില്‍ വന്ന വിവരം മാത്രമാണിത്. ആധികാരികമായിരിക്കണമെന്നില്ല. റിപ്പോര്‍ട്ട് വന്നശേഷം പ്രതികരിക്കാം.

    ReplyDelete