Monday, February 6, 2012

ദേവാസിനെക്കുറിച്ച് അന്വേഷണമാവശ്യം

വാസ് കമ്പനിയുടെ രൂപീകരണ ഘട്ടം മുതല്‍ക്കുള്ള അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രത്യുഷ് സിന്‍ഹ കമ്മിറ്റി ശുപാര്‍ശ ചെയ്തു.

ആന്‍ട്രിക്‌സുമായി കരാര്‍ ഒപ്പുവെയ്ക്കുന്നതിന് ഒരു മാസം മുമ്പ് 2004 ഡിസംബറിലാണ് ദേവാസ് കമ്പനി രൂപീകരിക്കുന്നത്. അമേരിക്കയില്‍ ഫോര്‍ജ് അഡൈ്വസേഴ്‌സ് ആണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്. രണ്ട് ഓഹരിയുടമകള്‍ മാത്രമാണുണ്ടായിരുന്നത്. പത്ത് രൂപ മുഖവിലയുള്ള ഒരു ലക്ഷം ഷെയറുകളാണ് കമ്പനിക്കുണ്ടായിരുന്നത്. ഇവയില്‍ 9000 ഓഹരികളും ഐ എസ് ആര്‍ ഒയിലെ മുന്‍ ശാസ്ത്രജ്ഞനായ ഡി വേണുഗോപാലിന്റെ പേരിലായിരുന്നു. എം ഉമേഷിന്റെ പേരില്‍ 1000 ഓഹരികളും.

2005 ജനുവരിയിലും ഡിസംബറിലുമായി ആന്‍ട്രിക്‌സുമായി കരാര്‍ ഒപ്പുവച്ച ശേഷം ഓഹരികളുടെ എണ്ണം അഞ്ച് ലക്ഷമായും ഓഹരിയുടമകളുടെ എണ്ണം 12 ആയും വര്‍ധിച്ചു. അമേരിക്കയിലെ ഫോര്‍ജ് അഡൈ്വസേഴ്‌സ് സംഘത്തിലെ മൂന്നു പേരായിരുന്നു 60 ശതമാനം ഓഹരികളുടെയും ഉടമസ്ഥര്‍. 2010 മാര്‍ച്ച് 31 ആയപ്പോള്‍ ദേവാസിന് 17 ഓഹരിയുടമകളുണ്ടായി. ഡ്യൂഷെ ടെലികോം (20 ശതമാനം), മൗറിഷ്യസ് കേന്ദ്രമാക്കിയുളള രണ്ട് സ്ഥാപനങ്ങള്‍ (17 ശതമാനം വീതം), ഐ എസ് ആര്‍ ഒയിലെ മുന്‍ ശാസ്ത്രജ്ഞനായ ഡോ. എം ജി ചന്ദ്രശേഖര്‍ (19 ശതമാനം) എന്നിവരാണ് 73 ശതമാനം ഓഹരികളുടെ ഉടമസ്ഥര്‍. 2007-08 ല്‍ വേണുഗോപാലും ഫോര്‍ജ് അഡൈ്വസേഴ്‌സ് സംഘവും അവരുടെ ഓഹരികള്‍ മൗറിഷ്യസ് കേന്ദ്രമാക്കിയുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റി. ഒരു ഓഹരിക്ക് 25,505 രൂപ വിലയ്ക്ക് വിറ്റ അവര്‍ രണ്ട് കോടി മുതല്‍ 7.4 കോടി രൂപവരെ ലാഭം നേടി.

ഇന്റര്‍നെറ്റ് സേവനദാതാക്കളായ ദേവാസ് കമ്പനിക്ക് രൂപീകരണവേളയില്‍ ഒരു ലക്ഷം രൂപയുടെ ഓഹരികളും 2007 മാര്‍ച്ച് 31 ന് അഞ്ച് ലക്ഷം രൂപയുടെ ഓഹരികളും 2010 മാര്‍ച്ച് 31ന് 18 ലക്ഷം രൂപയുടെ ഓഹരികളും മാത്രമാണുണ്ടായിരുന്നത്. അതിന് മതിയായ അടിസ്ഥാന സൗകര്യങ്ങളോ സാങ്കേതിക വിദ്യയോ ഉണ്ടായിരുന്നില്ല. തുടക്കം മുതല്‍ നഷ്ടത്തിലായിരുന്ന കമ്പനിക്ക് 578 കോടി രൂപയുടെ ഓഹരികള്‍ വിദേശികള്‍ക്ക് വില്‍ക്കാന്‍ കഴിഞ്ഞുവെന്നത് അസാധാരണമായ ഒന്നാണ്.

ദേവാസിന്റെ ഓഹരികള്‍ വിദേശികള്‍ക്ക് കൈമാറ്റം ചെയ്യുന്നത് വന്‍തോതില്‍ തുടര്‍ന്നു. ദേവാസിന്റെ ഉടമസ്ഥതാ സ്വഭാവത്തെക്കുറിച്ചും വിവിധ വ്യക്തികള്‍ക്കും അതിലുള്ള താല്‍പര്യത്തെക്കുറിച്ചും മൗറിഷ്യസ് കേന്ദ്രമാക്കിയുള്ള സംഘടനകളുടെ ഓഹരിമൂലധനവുമെല്ലാം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് പ്രത്യുഷ് സിന്‍ഹ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളത്.

janayugom 060212

1 comment:

  1. വാസ് കമ്പനിയുടെ രൂപീകരണ ഘട്ടം മുതല്‍ക്കുള്ള അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രത്യുഷ് സിന്‍ഹ കമ്മിറ്റി ശുപാര്‍ശ ചെയ്തു.

    ആന്‍ട്രിക്‌സുമായി കരാര്‍ ഒപ്പുവെയ്ക്കുന്നതിന് ഒരു മാസം മുമ്പ് 2004 ഡിസംബറിലാണ് ദേവാസ് കമ്പനി രൂപീകരിക്കുന്നത്. അമേരിക്കയില്‍ ഫോര്‍ജ് അഡൈ്വസേഴ്‌സ് ആണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്. രണ്ട് ഓഹരിയുടമകള്‍ മാത്രമാണുണ്ടായിരുന്നത്. പത്ത് രൂപ മുഖവിലയുള്ള ഒരു ലക്ഷം ഷെയറുകളാണ് കമ്പനിക്കുണ്ടായിരുന്നത്. ഇവയില്‍ 9000 ഓഹരികളും ഐ എസ് ആര്‍ ഒയിലെ മുന്‍ ശാസ്ത്രജ്ഞനായ ഡി വേണുഗോപാലിന്റെ പേരിലായിരുന്നു. എം ഉമേഷിന്റെ പേരില്‍ 1000 ഓഹരികളും.

    ReplyDelete