Monday, February 6, 2012

ഒളിപ്പോരിന്റെ ഓര്‍മകളുമായി ഫിദല്‍ വീണ്ടും വേദിയില്‍

ഹവാന: "കാലത്തിന്റെ ഒളിപ്പോരാളി"യുമായി ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോ വീണ്ടും പൊതുവേദിയില്‍ . രണ്ട് വാല്യങ്ങളായി തയ്യാറാക്കിയ തന്റെ ഓര്‍മക്കുറിപ്പുകള്‍ പ്രകാശനംചെയ്യാന്‍ എത്തിയ ഫിദലിന് പ്രായത്തിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും ഊര്‍ജസ്വലനായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ കമ്യൂണിസ്റ്റ് പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനസമ്മേളനമാണ് ഫിദല്‍ കാസ്ട്രോ ഇതിനുമുമ്പ് പങ്കെടുത്ത പൊതുപരിപാടി.

കുട്ടിക്കാലം മുതല്‍ 1958ലെ ക്യൂബന്‍ വിപ്ലവ വിജയം വരെയുള്ള കാലഘട്ടത്തെക്കുറിച്ചുള്ള ഫിദലിന്റെ ഓര്‍മകളാണ് "ഗറില്ല മാന്‍ ഓഫ് ടൈം" എന്ന പുസ്തകം. പത്രപ്രവര്‍ത്തകയായ കട്യൂസ്ക ബ്ലാന്‍കോയുമായുള്ള സംഭാഷണത്തിലാണ് ഫിദല്‍ പഴയകാലത്തെ ഓര്‍ത്തെടുക്കുന്നത്. "എനിക്ക് നന്നായി ഓര്‍മയുള്ളതെല്ലാം പകര്‍ന്നുനല്‍കാന്‍ ഞാന്‍ സദാ സന്നദ്ധനാണ്. ഓര്‍മകള്‍ കൊഴിഞ്ഞുപോകുന്നതുകൊണ്ട് ഈ അവസരത്തെ എത്തിപ്പിടിക്കേണ്ടതുണ്ട്- ഹവാനയിലെ പാലസ് ഓഫ് കണ്‍വന്‍ഷന്‍സില്‍ നടന്ന ചടങ്ങില്‍ കാസ്ട്രോ പറഞ്ഞു. അന്താരാഷ്ട്ര രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും കാസ്ട്രോ സംസാരിച്ചെന്ന് ഔദ്യോഗികപത്രങ്ങളായ "ഗ്രാന്മ", "യങ് റിബല്‍", വെബ്സൈറ്റായ "ക്യൂബാഡിബേറ്റ്" എന്നിവ റിപ്പോര്‍ട്ട്ചെയ്തു. "പഴയ ഘടികാരമാണ് ഞാനിഷ്ടപ്പെടുന്നത്. പഴയ കണ്ണട, പഴയ ബൂട്ട്. പക്ഷേ, രാഷ്ട്രീയത്തില്‍ എല്ലാം പുതുതാകണം."- ആയിരം താളുകള്‍ നീളുന്ന സംഭാഷണത്തിനിടെ കാസ്ട്രോ പുസ്തകത്തില്‍ പറയുന്നു. അഭിമുഖരൂപത്തിലാണ് പുസ്തകം. കാസ്ട്രോയുടെ ആദ്യ ഔദ്യോഗിക ജീവചരിത്രം തയ്യാറാക്കിയതും ബ്ലാന്‍കോയാണ്.

കാസ്ട്രോയുമായി സ്പാനിഷ് പത്രപ്രവര്‍ത്തകന്‍ ഇഗ്നേഷ്യോ റമോനത് നടത്തിയ സംഭാഷണങ്ങള്‍ "ഫിദലിനൊപ്പം നൂറ് മണിക്കൂറുകള്‍" എന്നപേരില്‍ 2006ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഫിദല്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ഇറങ്ങിയ ഈ പുസ്തകത്തിന് സമാനമാണ് "കാലത്തിന്റെ ഗറില്ല"യും. ക്യൂബയിലെത്തിയ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിന് കാസ്ട്രോ ഓര്‍മക്കുറിപ്പുകള്‍ കൈമാറിയിരുന്നു. ക്യൂബയുടെ സാംസ്കാരികമന്ത്രി ആബേല്‍ പ്രിസ്റ്റോ, എഴുത്തുകാരുടെയും കലാകാരന്മാരുടെയും യൂണിയന്‍ പ്രസിഡന്റ് മിഗ്വേല്‍ ബാര്‍നെറ്റ്, കട്യൂസ്ക ബ്ലാന്‍കോ തുടങ്ങിയവര്‍ പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.

deshabhimani 060212

1 comment:

  1. "കാലത്തിന്റെ ഒളിപ്പോരാളി"യുമായി ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോ വീണ്ടും പൊതുവേദിയില്‍ . രണ്ട് വാല്യങ്ങളായി തയ്യാറാക്കിയ തന്റെ ഓര്‍മക്കുറിപ്പുകള്‍ പ്രകാശനംചെയ്യാന്‍ എത്തിയ ഫിദലിന് പ്രായത്തിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും ഊര്‍ജസ്വലനായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ കമ്യൂണിസ്റ്റ് പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനസമ്മേളനമാണ് ഫിദല്‍ കാസ്ട്രോ ഇതിനുമുമ്പ് പങ്കെടുത്ത പൊതുപരിപാടി.

    ReplyDelete