Monday, February 6, 2012

പ്രക്ഷോഭം ശക്തമാക്കും: പിണറായി വിജയന്‍


തെറ്റായ നയങ്ങള്‍ തുടരുന്ന യുഡിഎഫ് സര്‍ക്കാരിനെതിരായ ജനകീയപ്രക്ഷോഭം സിപിഐ എം സംസ്ഥാനസമ്മേളനത്തിനുശേഷം കൂടുതല്‍ ശക്തിപ്പെടുമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭം വളരുകയും ജനങ്ങളില്‍നിന്ന് കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിന് സ്വാഭാവികമായ അന്ത്യമുണ്ടാകും. സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായി സ്വാഗതസംഘം ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

പാര്‍ലമെന്ററി ഉപജാപങ്ങളിലൂടെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ല. ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ സിപിഐ എം പറഞ്ഞത്. എല്‍ഡിഎഫ് നിലപാടും അതാണ്. പ്രതിപക്ഷത്തിരിക്കുന്നതിന് സിപിഐ എമ്മിനോ എല്‍ഡിഎഫിനോ ഒരു പ്രയാസവുമില്ല. എന്നാല്‍ , സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ശക്തമായി എതിര്‍ക്കും. ഇതിന്റെ ഭാഗമായി പ്രക്ഷോഭവും സമരവും വളര്‍ത്താനുള്ള തീരുമാനം സംസ്ഥാനസമ്മേളനത്തില്‍ ഉണ്ടാകും. ഭരണംകിട്ടിയ നാള്‍മുതല്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കിയതിനാല്‍ ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയതില്‍ പശ്ചാത്തപിക്കുന്ന വലിയൊരു വിഭാഗമുണ്ട്. പ്രക്ഷോഭങ്ങള്‍ വളരുകയും നിലവിലുള്ള സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യം ഉണ്ടാകുകയും ചെയ്താല്‍ , ആ ഘട്ടത്തില്‍ തെരഞ്ഞെടുപ്പോ മറ്റു കാര്യങ്ങളോ എന്നെല്ലാമുള്ളത് അപ്പോള്‍ ആലോചിക്കും. പാര്‍ടി സംസ്ഥാനസമ്മേളനം വളരെ പ്രത്യേകതകളുള്ളതാണ്. മൂന്ന് തെരഞ്ഞെടുപ്പുകളെയാണ് കഴിഞ്ഞ സമ്മേളനത്തിനുശേഷം നേരിടേണ്ടിവന്നത്. ചില ഘട്ടങ്ങളില്‍ ചില വിഭാഗങ്ങളില്‍ പാര്‍ടിയെയും എല്‍ഡിഎഫിനെയും പറ്റി തെറ്റിദ്ധാരണയുണ്ടായി. അത് വലിയൊരളവില്‍ ഇപ്പോള്‍ നീങ്ങിയിട്ടുണ്ട്.

സമ്മേളന കാലയളവില്‍ പാര്‍ടിയുടെ സംഘടനാശേഷിയും ജനപിന്തുണയും നല്ലരീതിയില്‍ വര്‍ധിച്ചു. ബ്രാഞ്ച്, ലോക്കല്‍ , ഏരിയ കമ്മിറ്റികളുടെ എണ്ണം കൂടുകയും പാര്‍ടി അംഗസംഖ്യ വര്‍ധിക്കുകയുംചെയ്തു. വര്‍ഗ ബഹുജനസംഘടനകളുടെ പ്രവര്‍ത്തനം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും അസംഘടിത വിഭാഗങ്ങളില്‍ ഒരുപങ്കിനെ സംഘടിതരാക്കാനും കഴിഞ്ഞു. പാര്‍ടിയുടെ കെട്ടുറപ്പും സംഘടനാശേഷിയും ബഹുജന പിന്തുണയും വര്‍ധിച്ചതിനോടൊപ്പം പാര്‍ടിയിലെ വിഭാഗീയത അവസാനിപ്പിക്കുന്നതില്‍ നല്ല വിജയം നേടുകയും ചെയ്തു. പൊതുവില്‍ വിഭാഗീയതയില്ല. പ്രാദേശികമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണുണ്ടായത്. ബന്ധപ്പെട്ട ജില്ലാകമ്മിറ്റികള്‍ക്ക് അവ പരിഹരിക്കാന്‍ കഴിയും. സംസ്ഥാനകമ്മിറ്റി അംഗങ്ങളടക്കം 565 പേരാണ് സംസ്ഥാന സമ്മേളന പ്രതിനിധികള്‍ . സംസ്ഥാന സെക്രട്ടറിയായി തുടരുമോയെന്ന് ലേഖകര്‍ ചോദിച്ചപ്പോള്‍ അതെല്ലാം പാര്‍ടിയാണ് തീരുമാനിക്കുന്നതെന്ന് പിണറായി മറുപടി പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ , ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ , ആനാവൂര്‍ നാഗപ്പന്‍ , വി ശിവന്‍കുട്ടി എംഎല്‍എ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 060212

1 comment:

  1. തെറ്റായ നയങ്ങള്‍ തുടരുന്ന യുഡിഎഫ് സര്‍ക്കാരിനെതിരായ ജനകീയപ്രക്ഷോഭം സിപിഐ എം സംസ്ഥാനസമ്മേളനത്തിനുശേഷം കൂടുതല്‍ ശക്തിപ്പെടുമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭം വളരുകയും ജനങ്ങളില്‍നിന്ന് കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിന് സ്വാഭാവികമായ അന്ത്യമുണ്ടാകും. സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായി സ്വാഗതസംഘം ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

    ReplyDelete