Sunday, February 19, 2012

കേസ് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം: കെ കെ ശൈലജ

സൂര്യനെല്ലി കേസില്‍ സുപ്രീംകോടതിയില്‍ കേസ് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെകട്ടറി കെ കെ ശൈലജ ആവശ്യപ്പെട്ടു. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സൂര്യനെല്ലി പെണ്‍കുട്ടിക്കുവേണ്ടിയുള്ള അപ്പീല്‍ വാദിക്കുന്നതിന് പ്രഗത്ഭരായ അഭിഭാഷകരെ സര്‍ക്കാര്‍ ഏര്‍പ്പാടുചെയ്യണം. പെണ്‍കുട്ടിയെ ക്രിമിനല്‍കേസില്‍പെടുത്തി അറസ്റ്റ് ചെയ്ത നടപടി മനുഷ്യത്വഹീനമാണ്. പെണ്‍കുട്ടി ജാമ്യത്തിലിറങ്ങിയെങ്കിലും കേസും ഭീഷണിയും നിലനില്‍ക്കുന്നു. പണാപഹരണകേസിലുള്‍പ്പെടുത്തി പെണ്‍കുട്ടിയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ശൈലജ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വാണിജ്യനികുതിവകുപ്പിന്റെ ചങ്ങനാശേരിയിലെ ഓഫീസില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിയെ ട്രഷറിയില്‍ അടയ്ക്കാനേല്‍പ്പിച്ച പണം അടച്ചില്ലെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പണം അടച്ചെങ്കിലും അതേ ദിവസം ചെലാന്‍ രസീത് കിട്ടിയില്ലെന്ന് ഓഫീസില്‍ അറിയിച്ചിരുന്നതായി പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തുകയും പണം അടച്ച കാര്യം അക്കൗണ്ടില്‍ കാണിക്കാതിരുന്നതിന് പെണ്‍കുട്ടിയടക്കം നാല് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതാണ്. മാസങ്ങള്‍ക്കുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയെമാത്രം ക്രിമിനല്‍ക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടിയുടെ കുടുംബം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെടുകയാണ്. അച്ഛന്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനായി കഴിയുന്നു. അമ്മയും ഹൃദ്രോഗിയാണ്. കൊല്‍ക്കത്തയില്‍ നേഴ്സായ ചേച്ചിക്ക് അച്ഛനും അമ്മയും തനിച്ചായതിനാല്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ല. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പരിശോധിച്ച് അടിയന്തരനടപടിയെടുക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു.

deshabhimani 190212

No comments:

Post a Comment