Monday, June 18, 2012

ആ ജീവന് വിലയില്ലേ?


എസ്എഫ്ഐ നേതാവായിരുന്ന അനീഷ് രാജനെ കൊലചെയ്ത കേസില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ശ്രമം ഇന്ന് രഹസ്യമല്ല. കേസ് നേര്‍വഴിക്ക് പോകണം; എല്ലാ കുറ്റവാളികളും അറസ്റ്റ്ചെയ്യപ്പെടണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പ്രക്ഷോഭത്തിനിറങ്ങേണ്ടിവന്നിരിക്കുന്നു. ആ പ്രക്ഷോഭത്തെ ചോരയില്‍മുക്കി കൊല്ലാന്‍ പൊലീസിനെ കയറൂരിവിടുകയാണ് ഉമ്മന്‍ചാണ്ടി. തങ്ങളിലൊരാളുടെ കൊലപാതകത്തെക്കുറിച്ച് സത്യസന്ധമായി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന വിദ്യാര്‍ഥികളുടെ ചോര മണ്ണില്‍വീഴ്ത്താന്‍ ഒരു മനഃസാക്ഷിക്കുത്തും തോന്നാത്തവിധം ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ മനസ്സ് ഭ്രാന്തമായിരിക്കുന്നു.

എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജനെ കോണ്‍ഗ്രസുകാരാണ് കുത്തി കൊലപ്പെടുത്തിയത്. അനീഷ് ഏതെങ്കിലും ക്രിമിനല്‍ കുറ്റവാളിയല്ല- കള്ളനോ കൊള്ളക്കാരനോ അല്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് സ്നേഹവും അംഗീകാരവും പിടിച്ചുപറ്റി നേതൃത്വത്തിലേക്കുയര്‍ന്ന ആ ചെറുപ്പക്കാരന്റെ ജീവനെടുത്തവരെ പിടികൂടാന്‍ എന്തിന് മടിക്കുന്നു? ഈ ചോദ്യത്തിനുള്ള ഉത്തരം, യുഡിഎഫ് സര്‍ക്കാരിന്റെ വൃത്തികെട്ട രാഷ്ട്രീയക്കളിയിലേക്കാണെത്തുക; പൊലീസിനെ നഗ്നമായി ദുരുപയോഗപ്പെടുത്തുന്നു എന്നതിലേക്കാണെത്തുക.

അനീഷിന്റെ കൊലപാതകം യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല. വ്യക്തമായ ഗൂഢാലോചന അതിനു പിന്നിലുണ്ടെന്നതിന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. മഞ്ഞപ്പെട്ടി പ്രദേശത്തെ കോണ്‍ഗ്രസിന്റെ വാര്‍ഡുമെമ്പറുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊലപാതകം ആസൂത്രണംചെയ്യുകയും ആയുധങ്ങള്‍ ശേഖരിക്കുകയുംചെയ്തു. മുല്ലപ്പെരിയാര്‍പ്രശ്നത്തിന്റെ പേരില്‍ നിര്‍ധനരായ തമിഴ് തോട്ടം തൊഴിലാളികളെ കോണ്‍ഗ്രസുകാര്‍ ആക്രമിക്കുന്നതറിഞ്ഞാണ് അനീഷും സഹപ്രവര്‍ത്തകരും മഞ്ഞപ്പെട്ടിയിലെത്തുന്നത്. സംഘര്‍ഷം നടക്കുന്ന വിവരം നെടുങ്കണ്ടം പൊലീസ്സ്റ്റേഷനില്‍ അറിയിച്ചശേഷമാണ് അവര്‍ മഞ്ഞപ്പെട്ടിയിലേക്ക് പുറപ്പെട്ടത്. അനീഷും സഹപ്രവര്‍ത്തകരും മഞ്ഞപ്പെട്ടിയില്‍ എത്തി അരമണിക്കൂറിനുശേഷമാണ് പൊലീസ് എത്തുന്നത്. കോണ്‍ഗ്രസുകാരുടെ മര്‍ദനത്തിനിരയായ സ്ത്രീകള്‍ അടക്കമുള്ളവരെ ആശുപത്രിയിലേക്കയച്ചശേഷം വണ്ടി കാത്തുനില്‍ക്കുകയായിരുന്നു അനീഷ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അറയ്ക്കപ്പറമ്പില്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ അക്രമിസംഘം ആയുധങ്ങളുമായി ജീപ്പിലെത്തി അനീഷിനെ കുത്തി കൊലപ്പെടുത്തുകയാണുണ്ടായത്.

അനീഷ് വധം അന്വേഷിക്കാന്‍ പൊലീസിന് താല്‍പ്പര്യമില്ല. വഴിപാട് അന്വേഷണമാണ് നടക്കുന്നത്. കേസ് അട്ടിമറിക്കാനും യഥാര്‍ഥ പ്രതികളെയും വധത്തിന് പ്രേരണയും സഹായവും നല്‍കിയവരെയും മറച്ചുവച്ച് ചടങ്ങൊപ്പിക്കാനുമുള്ള ശ്രമങ്ങളാണുണ്ടാകുന്നത്. കൊല ചെയ്യപ്പെട്ട അനീഷിന്റെ പേരില്‍ കൊലപാതകശ്രമത്തിന് കേസെടുക്കുക എന്ന സാഹസത്തിനുവരെ കോണ്‍ഗ്രസിന്റെ പാദസേവകരായ പൊലീസ് തയ്യാറായി. വിദ്യാര്‍ഥിനേതാവ് മൃഗീയമായി കൊല്ലപ്പെട്ടപ്പോള്‍ കുറ്റവാളികളെ കണ്ടെത്താന്‍ മടിച്ചുനില്‍ക്കുന്ന പൊലീസ്, മറ്റു ചില കേസുകളില്‍ കാണിക്കുന്ന അമിതാവേശം ശ്രദ്ധിക്കേണ്ടതാണ്. ഭരണകക്ഷിക്ക് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിയുന്ന കേസുകളില്‍മാത്രം താല്‍പ്പര്യമെടുക്കുന്ന ആജ്ഞാനുവര്‍ത്തി സംഘമായി കേരള പൊലീസിനെ ഉമ്മന്‍ചാണ്ടിഭരണം അധഃപതിപ്പിച്ചിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്തെ പൊലീസിനെ തിരിച്ചുകൊണ്ടുവരികയാണ്. അന്ന്, ഭരിക്കുന്നവരോടുള്ള കൂറുമാത്രമായിരുന്നു പോലീസിനു വേണ്ടുന്ന യോഗ്യത. ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയും സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിയും പിന്നെ കെ കരുണാകരന്റെ അജന്‍ഡയുമായി പീഡന ക്യാമ്പുകള്‍ സ്ഥാപിച്ച് പച്ച മനുഷ്യനെ കൊന്നുതള്ളിയ ആ പൊലീസിന്റെ പ്രേതമാണ് ഇന്ന് കേരളത്തില്‍ വിവിധവേഷങ്ങളില്‍ ആടിത്തിമിര്‍ക്കുന്നത്.

അനീഷ് രാജന്റെ കൊലപാതകികളെ പിടികൂടണമെന്ന ആവശ്യമുയര്‍ത്തി സമാധാനപരമായി സമരം നടത്തിയ വിദാര്‍ഥികള്‍ക്കുനേരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ ആക്രമണം, പൊലീസിനെ വേട്ടപ്പട്ടികള്‍ക്ക് സമാനമായി കാണുന്ന യുഡിഎഫ് ഭരണത്തിന്റെ നൃശംസതയാണ് പുറത്തുകൊണ്ടുവന്നത്. വിജെടി ഹാളിലെ ഔദ്യോഗിക പരിപാടിക്ക് പോകാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വഴിയൊരുക്കാനെന്ന പേരില്‍ ഗ്രനേഡും ലാത്തിയുമായി പൊലീസ് ഒരു മണിക്കൂറോളം തലസ്ഥാനഗരിയില്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ താണ്ഡവമാടുകയായിരുന്നു. റോഡില്‍ കുത്തിയിരുന്ന വിദ്യാര്‍ഥിനികളുടെ വയറിനും നട്ടെല്ലിനും ബൂട്ടിട്ട് ചവിട്ടിയും കാല്‍മുട്ട് ലാത്തികൊണ്ട് അടിച്ചുപൊട്ടിച്ചും നടത്തിയ ആ നായാട്ട് എന്തെങ്കിലും അക്രമം നടത്തിയതുകൊണ്ടായിരുന്നില്ല.

ലാത്തിച്ചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു ഉള്‍പ്പെടെ 15 വിദ്യാര്‍ഥികള്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് സാരമായി പരിക്കേറ്റത്. സമാനമായ ലാത്തിച്ചാര്‍ജ് സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും നടന്നു. കോണ്‍ഗ്രസുകാരായ കൊലയാളികളെ രക്ഷിക്കാന്‍ ഇത്തരം മൃഗീയതയ്ക്കൊരുങ്ങുന്ന പൊലീസ്, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശത്രുക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ അതിനേക്കാള്‍ തരംതാണ നിലയാണ് സ്വീകരിക്കുന്നതെന്ന് ടി പി ചന്ദ്രശേഖരന്‍ വധക്കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും തെളിയുകയാണ്. മുന്‍വിധിയോടെ, മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസൃതമായി കേസില്‍ പ്രതികളെയും ബന്ധങ്ങളെയും സൃഷ്ടിക്കുകയാണ് പൊലീസ്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിച്ചതിനെക്കുറിച്ചുള്ള അന്വേഷണവും ഏറ്റവുമൊടുവില്‍ അട്ടിമറിച്ചിരിക്കുന്നു. ഭരണാധികാരികളുടെ ദാസ്യപ്പണിചെയ്യുന്ന പൊലീസ് നാടിന് അപമാനമാണ്. അനീഷ് രാജന്റെ കൊലയാളികളെ നിയമത്തിനുമുന്നില്‍കൊണ്ടുവരാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍, പൊലീസിനെക്കൊണ്ട് അത് ചെയ്യിക്കാനുള്ള ശേഷി കേരളത്തിലെ ബഹുജനങ്ങള്‍ക്കുണ്ട് എന്ന് ഓര്‍ക്കുന്നത് നന്ന്.

deshabhimani editorial 180612

1 comment:

  1. എസ്എഫ്ഐ നേതാവായിരുന്ന അനീഷ് രാജനെ കൊലചെയ്ത കേസില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ശ്രമം ഇന്ന് രഹസ്യമല്ല. കേസ് നേര്‍വഴിക്ക് പോകണം; എല്ലാ കുറ്റവാളികളും അറസ്റ്റ്ചെയ്യപ്പെടണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പ്രക്ഷോഭത്തിനിറങ്ങേണ്ടിവന്നിരിക്കുന്നു. ആ പ്രക്ഷോഭത്തെ ചോരയില്‍മുക്കി കൊല്ലാന്‍ പൊലീസിനെ കയറൂരിവിടുകയാണ് ഉമ്മന്‍ചാണ്ടി. തങ്ങളിലൊരാളുടെ കൊലപാതകത്തെക്കുറിച്ച് സത്യസന്ധമായി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന വിദ്യാര്‍ഥികളുടെ ചോര മണ്ണില്‍വീഴ്ത്താന്‍ ഒരു മനഃസാക്ഷിക്കുത്തും തോന്നാത്തവിധം ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ മനസ്സ് ഭ്രാന്തമായിരിക്കുന്നു.

    ReplyDelete