Saturday, September 8, 2012

എമര്‍ജിങ് കേരള: ജനകീയ കൂട്ടായ്മ 30 ന് വാഗമണ്ണില്‍


ഡിവൈഎഫ്ഐ ജില്ലാ മാര്‍ച്ച് 24 ന് 

ഇടുക്കി: വികസനത്തിന്റെ പേരില്‍ വാഗമണ്ണിലെയും പീരുമേട്ടിലെയും സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതികൊടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30 ന് വാഗമണ്ണില്‍ ജനകീയ കൂട്ടായ്മ നടത്തും. ചെറുതോണി ഇഎംഎസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഡിവൈഎഫ്ഐ ജില്ലാ കണ്‍വന്‍ഷനാണ് സമരം നടത്താന്‍ തീരുമാനിച്ചത്. പെന്‍ഷന്‍ പ്രയം വര്‍ധനവ് പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 24 ന് തൊടുപുഴയില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. ജില്ലയില്‍ 20 ലക്ഷം യുവതീ-യുവാക്കളെ അംഗങ്ങളാക്കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിഷാന്ത് വി ചന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറിയറ്റംഗം അഡ്വ. ജി ഗോപകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആക്ടിങ് സെക്രട്ടറി സി ആര്‍ രാജേഷ് സ്വാഗതവും വി ബി ദിലീപ്കുമാര്‍ നന്ദിയും പറഞ്ഞു.

വാഗമണ്‍ മേഖല നേതാക്കള്‍ സന്ദര്‍ശിച്ചു

ഏലപ്പാറ: എമര്‍ജിങ് കേരള പദ്ധതിയില്‍പ്പെടുത്തിയ വാഗമണ്‍ മേഖല ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് സന്ദര്‍ശിച്ചു. അതീവ ജൈവപ്രധാന്യമുള്ള വാഗമണ്ണിലെ സര്‍ക്കാര്‍ഭൂമി എമര്‍ജിങ് കേരള പദ്ധതി എന്നപേരില്‍ സ്വകാര്യ ഭൂമാഫിയകള്‍ക്ക് വില്‍പ്പനയ്ക്ക് നല്‍കുന്ന നടപടിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം നല്‍കുമെന്ന് ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി ജി ഗോപകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് നിശാന്ത് വി ചന്ദ്രന്‍, സിപിഐ എം വാഗമണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ വാവച്ചന്‍, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ആര്‍ രവികുമാര്‍, എ ബിജു എന്നിവരും രാജേഷിനൊപ്പം ഉണ്ടായി.

സര്‍ക്കാര്‍ ഭൂമി സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു: ടി വി രാജേഷ് എംഎല്‍എ

കട്ടപ്പന: സര്‍ക്കാര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് യുഡിഎഫ് തീറെഴുതുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രവര്‍ത്തകയോഗം ചെറുതോണിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേഷ്.

എമര്‍ജിങ് കേരള പദ്ധതി എല്ലാം വിവാദമാവുകയാണ്. പദ്ധതി വിശദാംശങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു. വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ മിക്ക കാര്യങ്ങളും പിന്നീട് മാറ്റുകയും ചെയ്യുന്നു. ആലപ്പുഴയിലെ കരിമണല്‍ ഖനത്തിനെതിരെ തീരദേശ വാസികള്‍ നിരന്തരം സമരം നടത്തിയിരുന്നു. ഇതിനെതിരെ ഇടതുപക്ഷം മനുഷ്യച്ചങ്ങല സൃഷ്ടിച്ചിരുന്നു. ഇതില്‍ സുധീരനും കെ സി വേണുഗോപാലനും കണ്ണിയായതാണ്. ഇപ്പോള്‍ എമര്‍ജിങ് കേരളയില്‍ ഈ പദ്ധതികൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ജിമ്മിന്റെ ഭാഗമായി ഒരു വ്യവസായ യൂണിറ്റുപോലും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. സ്വയം സംരംഭക മിഷന്‍വഴി അഞ്ച് ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മന്ത്രി മാണി പറഞ്ഞിരുന്നു. എന്നാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ 20 സംരംഭങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതില്‍ 100 പേര്‍ക്കുപോലും തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകവഴി യുവജനങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ത്തെറിയുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇതിനെതിരെ പോരാടുമെന്നും രാജേഷ് പറഞ്ഞു.

deshabhimani 080912

1 comment:

  1. വികസനത്തിന്റെ പേരില്‍ വാഗമണ്ണിലെയും പീരുമേട്ടിലെയും സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതികൊടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30 ന് വാഗമണ്ണില്‍ ജനകീയ കൂട്ടായ്മ നടത്തും.

    ReplyDelete