Thursday, September 27, 2012

കാവേരി നദീജലം: തര്‍ക്കത്തെ സിപിഐ എം അപലപിച്ചു


ബംഗളൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനും രാഷ്ട്രീയ ലാഭമുണ്ടാക്കാനും ഭരണവര്‍ഗ രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന ശ്രമത്തെ സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറിയറ്റ് അപലപിച്ചു. ഏവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ശാസ്ത്രീയമായ പരിഹാരമാണ് കാവേരി നദീജല പ്രശ്നത്തില്‍ സ്വീകരിക്കേണ്ടത്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെയും സങ്കുചിത രാഷ്ട്രീയ സമീപനമാണ് പ്രശ്നം പരിഹരിക്കുന്നതിന് തടസ്സമാകുന്നതെന്ന് സെക്രട്ടറിയറ്റ് അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാവേരി ജല അതോറിറ്റി യോഗത്തില്‍ നിന്ന് കര്‍ണാടക മുഖ്യമന്ത്രി ഇറങ്ങിപ്പോയതും 25 ദിവസത്തേക്ക് 9000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കണമെന്ന നിര്‍ദേശം നടപ്പാക്കില്ലെന്ന പ്രഖ്യാപനവും കാര്യങ്ങള്‍ വഷളാക്കാനാണ് ഇടയാക്കിയത്. ഈ സാഹചര്യത്തില്‍ കര്‍ണാടകത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്ന പരിചയസമ്പന്നരായ അഭിഭാഷകരുടെ ഉപദേശം നിരാകരിച്ചതും ബിജെപി സര്‍ക്കാരിന്റെ സങ്കുചിത നിലപാടാണ്. ഇത് ഒട്ടും അംഗീകരിക്കാനാകില്ലെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കര്‍ണാടകത്തില്‍ വരള്‍ച്ചകൊണ്ട് പ്രയാസപ്പെടുന്ന കൃഷിക്കാര്‍ക്ക് ആവശ്യമായ ആശ്വാസനടപടികള്‍ കൈക്കൊള്ളുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ബിജെപി സര്‍ക്കാര്‍ ഇത്തരത്തിലുള്ള നാടകം കളിക്കുന്നത്. യോഗത്തില്‍ കെ ആര്‍ ശ്രിയാന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാംറെഡ്ഡി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, കെ വരദരാജന്‍ എന്നിവര്‍ സംബന്ധിച്ചു.

deshabhimani 270912

1 comment:

  1. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനും രാഷ്ട്രീയ ലാഭമുണ്ടാക്കാനും ഭരണവര്‍ഗ രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന ശ്രമത്തെ സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറിയറ്റ് അപലപിച്ചു. ഏവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ശാസ്ത്രീയമായ പരിഹാരമാണ് കാവേരി നദീജല പ്രശ്നത്തില്‍ സ്വീകരിക്കേണ്ടത്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെയും സങ്കുചിത രാഷ്ട്രീയ സമീപനമാണ് പ്രശ്നം പരിഹരിക്കുന്നതിന് തടസ്സമാകുന്നതെന്ന് സെക്രട്ടറിയറ്റ് അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

    ReplyDelete