Thursday, September 27, 2012

മിനിമം കൂലി : എതിര്‍പ്പുമായി പ്രധാനമന്ത്രിയും വാണിജ്യമന്ത്രാലയവും


കോര്‍പറേറ്റുകള്‍ക്ക് ശതകോടികളുടെ സൗജന്യം അനുവദിക്കുന്ന പ്രധാനമന്ത്രിക്കും വാണിജ്യമന്ത്രാലയത്തിനും തൊഴിലാളികള്‍ക്ക് 110 രൂപ ദിവസക്കൂലി നല്‍കണമെന്ന തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദേശത്തോട് എതിര്‍പ്പ്. 2012ല്‍ ചേര്‍ന്ന 44-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസിലെ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ തൊഴിലാളികളുടെ അടിസ്ഥാന വേതനം ദിവസം 110 രൂപ നിശ്ചയിച്ച് നിയമ പരിരക്ഷ നല്‍കാന്‍ തൊഴില്‍മന്ത്രാലയം നിശ്ചയിച്ചത്. മാസശമ്പളം 3500 രൂപയെങ്കിലും ആക്കണമെന്ന തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദേശമാണ് പ്രധാനമന്ത്രികാര്യാലയവും വാണിജ്യമന്ത്രാലയവും എതിര്‍ക്കുന്നത്. എന്നാല്‍, മാസശമ്പളം 10,000 രൂപയെങ്കിലുമായി നിശ്ചയിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം ലേബര്‍ കോണ്‍ഗ്രസില്‍ അംഗീകരിക്കപ്പെട്ടില്ല.

സര്‍ക്കാരിന്റെയും തൊഴിലുടമകളുടെയും ട്രേഡ്യൂണിയനുകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് പല സംസ്ഥാനങ്ങളിലും വ്യത്യസ്ത കൂലി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മിനിമം കൂലി നിശ്ചയിച്ച് അതിന് നിയമപരിരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. മിനിമം കൂലി നല്‍കാത്ത കമ്പനിഉടമകളെ പ്രോസിക്യൂട്ട് ചെയ്യാന്‍പോലൂം ഇതുവഴി സര്‍ക്കാരിന് കഴിയും. ട്രേഡ്യൂണിയനുകള്‍ ആവശ്യപ്പെട്ട മിനിമം കൂലി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മിനിമം കൂലിക്ക് നിയമപരിരക്ഷ നല്‍കണമെന്ന നിര്‍ദേശമാണ് തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖര്‍ഗെ മുന്നോട്ടുവച്ചത്. എന്നാല്‍, ഇത് ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗത്തിലാണ് വാണിജ്യമന്ത്രാലയം ഈ തീരുമാനത്തെ എതിര്‍ത്തത്. സാമ്പത്തിക മാന്ദ്യത്തിലായ വ്യവസായമേഖലയ്ക്ക് ഈ തീരുമാനം നടപ്പാക്കുക ബുദ്ധിമുട്ടാണെന്നാണ് വാണിജ്യ-വ്യവസായ മന്ത്രി ആനന്ദ് ശര്‍മ വാദിക്കുന്നത്. പല സംസ്ഥാനങ്ങളിലും പല തൊഴില്‍മേഖലയിലും ദിവസക്കൂലി 60 രൂപയാണെന്നും അതിനാല്‍ 110 രൂപ മിനിമം കൂലിയാക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് മന്ത്രിയുടെ വാദം. തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം നടപ്പാക്കിയാല്‍ വ്യവസായങ്ങള്‍ക്ക് 6000 കോടി രൂപയുടെയെങ്കിലും അധികഭാരം ഉണ്ടാകുമെന്നും സാമ്പത്തികമാന്ദ്യം അനുഭവിക്കുന്ന വേളയില്‍ ഇത് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നുമാണ് പ്രധാനമന്ത്രികാര്യാലയവും വാണിജ്യമന്ത്രാലയവും വാദിക്കുന്നത്.

1957ല്‍ ചേര്‍ന്ന 15-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസ് ഏകകണ്ഠമായി തീരുമാനിച്ചത് 2400നും 2600നും ഇടയില്‍ കലോറി ഊര്‍ജം നേടാനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനുള്ള ശമ്പളമെങ്കിലും തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തണമെന്നാണ്. ഇന്നത്തെ സാഹചര്യമനുസരിച്ച് ഇതിന് 30,000 രൂപയെങ്കിലും മാസശമ്പളം നല്‍കണം. അതിന് പകരം തൊഴില്‍മന്ത്രാലയം നിശ്ചയിച്ചത് അതിന്റെ പത്ത് ശതമാനം വരുന്ന തുക മാത്രമാണ്. പ്രധാനമന്ത്രികാര്യാലയവും വാണിജ്യമന്ത്രാലയവുമാണ് ഇതിനുപിന്നില്‍ ചരടു വലിക്കുന്നതെന്ന് ഒരു കേന്ദ്ര ട്രേഡ് യൂണിയന്‍ ഭാരവാഹി ആരോപിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെയും ബഹുരാഷ്ട്ര കുത്തകകളുടെയും ഏജന്റായാണ് പ്രധാനമന്ത്രിയും വാണിജ്യമന്ത്രിയും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
(വി ബി പരമേശ്വരന്‍)

deshabhimani 270912

1 comment:

  1. കോര്‍പറേറ്റുകള്‍ക്ക് ശതകോടികളുടെ സൗജന്യം അനുവദിക്കുന്ന പ്രധാനമന്ത്രിക്കും വാണിജ്യമന്ത്രാലയത്തിനും തൊഴിലാളികള്‍ക്ക് 110 രൂപ ദിവസക്കൂലി നല്‍കണമെന്ന തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദേശത്തോട് എതിര്‍പ്പ്. 2012ല്‍ ചേര്‍ന്ന 44-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസിലെ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ തൊഴിലാളികളുടെ അടിസ്ഥാന വേതനം ദിവസം 110 രൂപ നിശ്ചയിച്ച് നിയമ പരിരക്ഷ നല്‍കാന്‍ തൊഴില്‍മന്ത്രാലയം നിശ്ചയിച്ചത്. മാസശമ്പളം 3500 രൂപയെങ്കിലും ആക്കണമെന്ന തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദേശമാണ് പ്രധാനമന്ത്രികാര്യാലയവും വാണിജ്യമന്ത്രാലയവും എതിര്‍ക്കുന്നത്. എന്നാല്‍, മാസശമ്പളം 10,000 രൂപയെങ്കിലുമായി നിശ്ചയിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം ലേബര്‍ കോണ്‍ഗ്രസില്‍ അംഗീകരിക്കപ്പെട്ടില്ല.

    ReplyDelete