Friday, September 28, 2012

ബിജെപിയില്‍ ആഭ്യന്തര കുഴപ്പം രൂക്ഷം


കല്‍പ്പറ്റ: ബിജെപി ജില്ലാനേതൃത്വത്തിനെതിരെയുള്ള ആദിവാസി സംഘം മുന്‍ ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങള്‍ പാര്‍ടിയില്‍ ആഭ്യന്തരപ്രശ്നം രൂക്ഷമാക്കും. പാര്‍ടി ജില്ലാനേതാക്കള്‍ക്കെതിരെയുള്ള സാമ്പത്തിക അഴിമതി ആരോപണത്തില്‍ സംസ്ഥാനകമ്മിറ്റിക്കും ഇടപെടേണ്ടിവരും. പ്രത്യേകിച്ചും സംസ്ഥാനകമ്മിറ്റി നല്‍കിയ ഫണ്ടിനെചൊല്ലിയുള്ള ആരോപണത്തില്‍. എറെ നാളായി ബിജെപിയില്‍ പുകയുന്ന പ്രശ്നങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. പട്ടികവര്‍ഗ മന്ത്രിയുടെ പിഎ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ബിജെപിയെയാണ് കൂടുതല്‍ ഉലച്ചത്. ബിജെപി പ്രവര്‍ത്തകയുടെ മകളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടി എടുപ്പിക്കേണ്ടതിനുപകരം ഇവരെ രക്ഷപ്പെടുത്തി കേസ് ഒതുക്കാന്‍ നേതാക്കള്‍ ശ്രമിച്ചു. ചിലര്‍ പണം വാങ്ങിയതായും ആരോപണം ഉയര്‍ന്നു. സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് ഒരുവിഭാഗം പരാതി അയച്ചു. സംഭവത്തില്‍ പാര്‍ടി അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി മണ്ഡലം കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. കേസ് ഒതുക്കാന്‍ കൂട്ടുനിന്ന ബിജെപി നേതാക്കള്‍ക്കെതിരെ ആദിവാസിസംഘം പരാതിപ്പെടുകയും മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ആദിവാസിസംഘം ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് കുഞ്ഞിരാമനെ നീക്കിയതില്‍ ഇതും കാണമായതായാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

പീഡന വിവാദം കെട്ടടങ്ങും മുമ്പാണ് ആദിവാസി ഭൂസമരത്തിന്റെ പേരിലുള്ള അഴിമതി ആരോപണവും പുറത്താക്കലും രാജിയുമെല്ലാം. ആദിവാസി ഭൂസമരത്തിന് അനുവദിച്ച തുക നേതാക്കള്‍ ധൂര്‍ത്തടിച്ചുവെന്നത് ഞെട്ടിക്കുന്നതാണ്. ആദിവാസികളോട് പാര്‍ടി വിവേചനം കാണിക്കുന്നുവെന്ന പരാതിയും വലിയ ചര്‍ച്ചകള്‍ക്കിടയാക്കും. ആദിവാസി ഭൂസമരത്തോട് ബിജെപിക്ക് ആത്മാര്‍ഥയില്ലെന്നും കുഞ്ഞിരാമന്‍ തുറന്നടിച്ചു. എന്നാല്‍ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തിയതിനാണ് കുഞ്ഞിരാമനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ആദിവാസിസംഘം ജില്ലാപ്രസിഡന്റ് പി ആര്‍ വിജയനും ബിജെപി ജില്ലാപ്രസിഡന്റ് കെ സദാനന്ദനും പറഞ്ഞു. നേതൃത്വം അറിയാതെ ആദിവാസി സംഘത്തിന്റെ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തു. ആദിവാസി ഭൂസമരത്തിന്റെ ചെലവുകള്‍ ബിജെപി ജില്ലാകമ്മിറ്റിയിലും ആദിവാസി സംഘം ജില്ലാകമ്മിറ്റിയിലും അവതരിപ്പിച്ച് പാസാക്കിയതാണ്. യോഗത്തിന്റെ മിനുട്സില്‍ കുഞ്ഞിരാമന്‍ ഒപ്പിട്ടിട്ടുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളാണെന്നും സദാനന്ദന്‍ പറഞ്ഞു.

ഭൂസമരം: നേതാക്കള്‍ പണം ധൂര്‍ത്തടിക്കുന്നതായി ആദിവാസി സംഘം

കല്‍പ്പറ്റ: ആദിവാസി ഭൂസമരത്തിന് ബിജെപി സംസ്ഥാന കമ്മിറ്റി അനുവദിച്ച തുക ജില്ലാനേതാക്കള്‍ ധൂര്‍ത്തടിച്ചതായി ആദിവാസി സംഘം മുന്‍ജില്ലാ സെക്രട്ടറി നെട്ടംമാനി കുഞ്ഞിരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭൂസമരത്തിന്റെ ഭാഗമായി വയനാട് ചുരം ഉപരോധിക്കുന്നതിന് പാര്‍ടി അനുവദിച്ച തുകയാണ് നേതാക്കള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത്. 50,000 രൂപയാണ് സംസ്ഥാനകമ്മിറ്റി അനുവദിച്ചത്. ഇത് എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കിയിട്ടില്ല. കമ്മിറ്റിയില്‍ ഇക്കാര്യം ചോദ്യം ചെയ്തതിന് തന്നെ ആദിവാസിസംഘം ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍നിന്നും രാജിവെച്ചതായും അദ്ദേഹം പറഞ്ഞു. ആദിവാസി സംഘം ജില്ലാകമ്മിറ്റി അംഗം രാജന്‍ അഞ്ചുകുന്ന്, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് കെ കെ സുരേഷ്, മാനന്തവാടി മുന്‍മണ്ഡലം സെക്രട്ടറി ബാബു തിനവയല്‍, വിജയന്‍ അഞ്ചുകുന്ന് എന്നിവരും പാര്‍ടിയില്‍നിന്നും രാജിവെച്ചു.

ചുരം ഉപരോധത്തിന് 62,000 രൂപ ചെവഴിച്ചതായാണ് ബിജെപി നേതാക്കളുടെ കണക്ക്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ചുരം ഉപരോധത്തിനും ഭൂസമരത്തിനും ആദിവാസി സംഘം പ്രവര്‍ത്തകര്‍ക്കും മറ്റുവ്യക്തികള്‍ക്കും വലിയതുക ചെലവായി. ഇത് നല്‍കാന്‍ ബിജെപി ജില്ലാനേതാക്കള്‍ തയ്യാറായിട്ടില്ല. 32,000 രൂപ തനിക്ക് നല്‍കാനുണ്ട്. ആദിവാസി സംഘം നേതാക്കളുടെ അഭ്യര്‍ഥനപ്രകാരമാണ് സംസ്ഥാനകമ്മിറ്റി ഭൂസമരത്തിന് പണം അനുവദിച്ചത്. ആദിവാസി പ്രേമം നടിക്കുന്ന ബിജെപി ഒരിക്കലും ആദിവാസി ഭൂസമരത്തെ സഹായിച്ചിട്ടില്ല. ആദിവാസികളേട് വിവേചനപരമായ നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്. ജയിലിലടച്ച ആദിവാസികളെ ജാമ്യത്തിലെടുക്കുന്നതിലും ഈ നിലപാട് സ്വീകരിച്ചു. താന്‍ സെക്രട്ടറി ആയശേഷം 12 ഇടങ്ങളില്‍ ഭൂസമരം ആരംഭിച്ചു. സമരഭൂമികള്‍ സന്ദര്‍ശിക്കാന്‍പോലും ബിജെപി നേതാക്കള്‍ തയ്യാറായില്ല. പാര്‍ടിയില്‍ ജില്ലയില്‍ സവര്‍ണ്ണ മേധാവിത്വമാണ്. ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരെ കമ്മിറ്റികളില്‍ അഭിപ്രായം പറയാന്‍പോലും അനുവദിക്കാറില്ല. വിശദീകരണം പോലും ചോദിക്കാതെയാണ് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയത്. ഇക്കാര്യം തന്നെ അറിയിക്കാതെ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഒതുക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചത് സംബന്ധിച്ച് സംസ്ഥന പ്രസിഡന്റിനോട് പരാതിപ്പെട്ടിരുന്നു. ഇതും സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റാന്‍ കാരണമായി. വരുംദിവസങ്ങളില്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നും കൂടുതല്‍പേര്‍ ബിജെപിയില്‍നിന്നും രാജിവെക്കും. ഇവരെ ഉള്‍പ്പെടുത്തി ആദിവാസിക്ഷേമത്തിനായി സംഘടന രൂപീകരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. രാജന്‍ അഞ്ചുകുന്ന്, കെ കെ സുരേഷ്, ബാബു തിനവയല്‍, വിജയന്‍ അഞ്ചുകുന്ന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 280912

1 comment:

  1. ബിജെപി ജില്ലാനേതൃത്വത്തിനെതിരെയുള്ള ആദിവാസി സംഘം മുന്‍ ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങള്‍ പാര്‍ടിയില്‍ ആഭ്യന്തരപ്രശ്നം രൂക്ഷമാക്കും. പാര്‍ടി ജില്ലാനേതാക്കള്‍ക്കെതിരെയുള്ള സാമ്പത്തിക അഴിമതി ആരോപണത്തില്‍ സംസ്ഥാനകമ്മിറ്റിക്കും ഇടപെടേണ്ടിവരും. പ്രത്യേകിച്ചും സംസ്ഥാനകമ്മിറ്റി നല്‍കിയ ഫണ്ടിനെചൊല്ലിയുള്ള ആരോപണത്തില്‍. എറെ നാളായി ബിജെപിയില്‍ പുകയുന്ന പ്രശ്നങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്.

    ReplyDelete