Saturday, September 29, 2012

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ


വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അമ്പല വയല്‍ കുമ്പളേരി മത്തോക്കി എബ്രഹാം എന്ന ബാബു (48) വാണ് ആത്മഹത്യ ചെയ്തത്. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന് എടുത്ത 10 ലക്ഷം രൂപയുടെയും കൃഷിക്കായി വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 4 ലക്ഷം രൂപയുമടക്കം 14 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. 1 ഏക്കര്‍ കൃഷിസ്ഥലമാണ് സ്വന്തമായി ഉണ്ടായിരുന്നത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുകയായിരുന്നു ബാബു. വാഴയും ഇഞ്ചിയുമായിരുന്നു പ്രധാന കൃഷി. കാലാവസ്ഥ മോശമായതിനാല്‍ വാഴകൃഷിയും ഇഞ്ചിയും നഷ്ടത്തിലായി. കിലോയ്ക്ക് 38 രൂപയുണ്ടായിരുന്ന വാഴപ്പഴത്തിന്റെ വില കുത്തനെയിടിഞ്ഞ് 12 രൂപയിലെത്തിയതും തിരിച്ചടിയായി.

ബാങ്കില്‍ നിന്നെടുത്ത കടം തിരിച്ചടക്കാന്‍ മാര്‍ഗ്ഗം കണ്ടെത്താനാവാതെയാണ് ആത്മഹത്യ. വെള്ളിയാഴ്ച രാത്രി വിഷം കഴിച്ച ബാബുവിനെ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഇതോടെ വയനാട്ടില്‍ മാത്രം 31 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ സജീവമായി.

വയനാട്ടിലെ കര്‍ഷകരുടെ കടത്തിന് മോറട്ടോറിയം പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. കൃഷിച്ചെലവ് ക്രമാതീതമായി കൂടുന്നതും ആദായം കുറയുന്നതും വയനാട്ടിലെ കര്‍ഷകരെ വീണ്ടും ദുരിതത്തിലാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒരാഴ്ചക്കുള്ളില്‍ നാലുകര്‍ഷകരാണ് വയനാട്ടില്‍ ആത്മഹത്യ ചെയ്തത്.


ജീവിക്കാന്‍ കഠിനാധ്വാനം ചെയ്തു; ഒടുവില്‍ ജീവിതം ഉപേക്ഷിച്ചു

അമ്പലവയല്‍: ബാബുവിന്റെ ആത്മഹത്യ കുമ്പളേരിയെ ദു:ഖത്തിലാഴ്ത്തി. കുടിയേറ്റ ഗ്രാമമായ അമ്പവയലിനടുത്ത കുമ്പളേരിയിലെ ജനങ്ങള്‍ ശനിയാഴ്ച ഉറക്കമുണര്‍ന്നത് മത്തോക്കില്‍ അബ്രഹാം എന്ന ബാബുവിന്റെ മരണവാര്‍ത്തയോടെയാണ്. ജീവിക്കാന്‍ കഠിനമായി അധ്വാനിച്ചിട്ടും വായ്പ തിരിച്ചടക്കാനാവാത്തതിന്റെ പ്രയാസം ബാബുവിന്റെജീവനെടുക്കുകയായിരുന്നു. രാത്രി വീട്ടില്‍ അന്തിയുറങ്ങിയ ബാബുവിനെ പുലര്‍ച്ചെ നാലരയോടെയാണ് അവശനിലയില്‍ ബന്ധുക്കള്‍ കണ്ടത്. നെഞ്ച്വേദനയാണെന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞത്. കീടനാശിനിയുടെ ഗന്ധം അനുഭവപ്പെട്ടതിനാല്‍ ബന്ധുക്കള്‍ ഉടനെ ബത്തേരിയിശല എംഇഎസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അഞ്ച ്മണിയോടെയായിരുന്നു മരണം. കുമ്പളേരി ജങ്ഷനില്‍ മൂന്നര സെന്റ് പുരയിടത്തില്‍ താമസിക്കുന്ന ബാബവിന് 32.5 സെന്റ് വയലുമുണ്ട്. സ്വന്തം സ്ഥലത്തിന് പുറമെ പാട്ടത്തിനെടുത്തും ഇഞ്ചിയും വാഴയും ചേനയും കൃഷി ചെയ്യുന്ന ബാബു നല്ലൊരു കൃഷിക്കാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു. കോണ്‍ഗ്രസിന്റെ കുമ്പളേരി ബൂത്ത് പ്രസിഡന്റായി മുമ്പ് പ്രവര്‍ത്തിച്ചു. കടബാധ്യതയാണ് ഈ കര്‍ഷകനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. മൂത്തമകള്‍ ബിന്‍സിയുടെ നഴ്സിങ് പഠനത്തിന് ആറ് ലക്ഷവും ഇളയമകള്‍ ജെന്‍സിയുടെ എന്‍ജിനീയറിങ് പഠനത്തിന് നാല് ലക്ഷവുമാണ് ഇയാള്‍ വായ്പയെടുത്ത്. പശു വളര്‍ത്തലിനും വായ്പയെടുത്തിരുന്നു. മരണവിവരമറിഞ്ഞ് നിരവധിപേര്‍ ആശുപത്രിയിലും വീട്ടിലുമെത്തി. കര്‍ണാടകയില്‍ ജോലിചെയ്യുന്ന മൂത്തമകളും വൈകിട്ട് എത്തിയതോടെയാണ് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചത്.
(പി മോഹനന്‍)


deshabhimani news

1 comment:

  1. വയനാട്ടിലെ കര്‍ഷകരുടെ കടത്തിന് മോറട്ടോറിയം പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. കൃഷിച്ചെലവ് ക്രമാതീതമായി കൂടുന്നതും ആദായം കുറയുന്നതും വയനാട്ടിലെ കര്‍ഷകരെ വീണ്ടും ദുരിതത്തിലാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒരാഴ്ചക്കുള്ളില്‍ നാലുകര്‍ഷകരാണ് വയനാട്ടില്‍ ആത്മഹത്യ ചെയ്തത്.

    ReplyDelete