Thursday, September 27, 2012

പ്രധാനമന്ത്രിയുടെ വാക്കുകള്‍ സംശയം അകറ്റുന്നില്ല: കമല്‍


ചില്ലറവ്യാപാരമേഖലയിലെ കുത്തകവല്‍ക്കരണത്തിനെതിരെ താനെഴുതിയ കവിതയ്ക്ക് അനുബന്ധവുമായി പ്രശസ്തചലച്ചിത്രകാരന്‍ കമല്‍ഹാസന്‍. ദേശാഭിമാനിയിലും കൈരളി പീപ്പിളിലും "വാലിലെ തീ" എന്ന തന്റെ തമിഴ് കവിത വന്നതിനോട് പ്രതികരിച്ചുകൊണ്ടാണ് കമല്‍ "ഫെയ്സ്ബുക്ക്" അക്കൗണ്ടില്‍ അനുബന്ധം എഴുതിയത്. വിശദമായ അന്വേഷണത്തിനും ചിന്തകള്‍ക്കും ശേഷമാണ് താന്‍, ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് കൈക്കൊണ്ടതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. തായ്ലന്‍ഡിലെയും മൗറീഷ്യസിലെയും ചില്ലറവ്യാപാരമേഖലയ്ക്ക് വിദേശനിക്ഷേപം മൂലമുണ്ടായ തകര്‍ച്ചയെ പറ്റി ഈ രാജ്യങ്ങളിലെ തന്നെ ഇക്കാര്യത്തില്‍ ധാരണയുള്ള ചില സുഹൃത്തുക്കളോട് അന്വേഷിച്ചശേഷമാണ് ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുന്ന കവിത എഴുതിയതെന്ന് അനുബന്ധത്തില്‍ കമല്‍ പറഞ്ഞു.

ഇന്ന് കൈക്കൊള്ളുന്ന കടുത്ത തീരുമാനങ്ങള്‍ക്ക് പകരം സമ്പല്‍സമൃദ്ധമായ ഭാവിയുണ്ടാകുമെന്ന വാഗ്ദാനപ്പെരുമഴകള്‍ക്ക് ശേഷമാണ് ഈ രാജ്യങ്ങളിലും വിദേശനിക്ഷേപം നടപ്പാക്കിയത്. എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ തകര്‍ന്നടിയുകയായിരുന്നു. "വമ്പന്‍ സ്രാവുകളുടെ വേട്ടയ്ക്ക് ശേഷം ചെറുമത്സ്യങ്ങള്‍ക്ക് തിന്നാന്‍ അധികമൊന്നും ബാക്കിയുണ്ടാകില്ലെന്" അവിടത്തെ ചെറുകിട കച്ചവടക്കാരുടെ ആശങ്ക സത്യമാണെന്ന് വ്യക്തമായി. തങ്ങള്‍ക്ക് പിണഞ്ഞ തെറ്റ് തിരുത്തുന്ന തിരക്കിലാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വാക്കുകള്‍ക്ക് തന്റെ സംശയം ദൂരീകരിക്കാനായില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. വികാരരഹിതമായ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കിടയിലൂടെ വായിച്ചാല്‍ പോലും എന്നെ പോലുള്ളവരുടെ മനസ്സിനെ ചൂഴുന്ന ചില ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരങ്ങള്‍ കിട്ടുന്നില്ല. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം പൂര്‍ണമായി കേട്ടിട്ടും എന്റെ സന്ദേഹം മാറിയില്ല. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ബാരിസ്റ്റര്‍മാരായിരുന്നു നിര്‍ണായകസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നത്. സാമ്പത്തികവിദഗ്ധര്‍ പ്രധാനസ്ഥാനങ്ങളില്‍ എത്തിയാല്‍ സാമ്പത്തികമേഖലയിലും മറ്റും ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍, ചരിത്രം അതേപടി ആവര്‍ത്തിക്കപ്പെടാറില്ലെന്ന് ഇപ്പോള്‍ മനസ്സിലായി-കമല്‍ തുടര്‍ന്നു.

കൈരളി പീപ്പിള്‍ ചാനലില്‍ തന്റെ കവിത ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ "വെറും നടനായ കമല്‍ഹാസന്‍ തനിക്ക് അപ്പുറത്തുള്ള കാര്യങ്ങളെ പറ്റി എന്തിനാണ് ആശങ്കപ്പെടുന്നതെന്ന്?"- ഒരാള്‍ ചോദിച്ചത് ശ്രദ്ധയില്‍പ്പെട്ടെന്ന് പറഞ്ഞ കമല്‍ അതിന് നല്‍കിയ മറുപടി ഇങ്ങനെ: ""രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടാന്‍ ഞാനെന്ന നടന് പ്രത്യേകം പരിശീലനം നേടേണ്ട ആവശ്യമില്ല. ഒരു ഇടത്തരം കുടുംബത്തിന്റെ അടുക്കളയിലാണ് ഞാനെന്ന ചിന്തയോടെയാണ് ഇങ്ങനെയെല്ലാം അഭിപ്രായപ്പെട്ടത്. രാഷ്ട്രീയത്തില്‍ ഇറങ്ങാത്തത് എന്താണെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ഞാന്‍ ഒരു നടനെന്ന നിലയില്‍ അത്രയും മികവ് നേടിയിട്ടില്ലെന്ന് അറിയിക്കട്ടെ"".

deshabhimani 270912

1 comment:

  1. ചില്ലറവ്യാപാരമേഖലയിലെ കുത്തകവല്‍ക്കരണത്തിനെതിരെ താനെഴുതിയ കവിതയ്ക്ക് അനുബന്ധവുമായി പ്രശസ്തചലച്ചിത്രകാരന്‍ കമല്‍ഹാസന്‍. ദേശാഭിമാനിയിലും കൈരളി പീപ്പിളിലും "വാലിലെ തീ" എന്ന തന്റെ തമിഴ് കവിത വന്നതിനോട് പ്രതികരിച്ചുകൊണ്ടാണ് കമല്‍ "ഫെയ്സ്ബുക്ക്" അക്കൗണ്ടില്‍ അനുബന്ധം എഴുതിയത്. വിശദമായ അന്വേഷണത്തിനും ചിന്തകള്‍ക്കും ശേഷമാണ് താന്‍, ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് കൈക്കൊണ്ടതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. തായ്ലന്‍ഡിലെയും മൗറീഷ്യസിലെയും ചില്ലറവ്യാപാരമേഖലയ്ക്ക് വിദേശനിക്ഷേപം മൂലമുണ്ടായ തകര്‍ച്ചയെ പറ്റി ഈ രാജ്യങ്ങളിലെ തന്നെ ഇക്കാര്യത്തില്‍ ധാരണയുള്ള ചില സുഹൃത്തുക്കളോട് അന്വേഷിച്ചശേഷമാണ് ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുന്ന കവിത എഴുതിയതെന്ന് അനുബന്ധത്തില്‍ കമല്‍ പറഞ്ഞു.

    ReplyDelete