Saturday, September 29, 2012

തീരദേശങ്ങളില്‍ വട്ടിപ്പലിശ തിരിച്ചുവരുന്നു


ആനുകൂല്യങ്ങളും വായ്പയും ലഭിക്കാതെ തീരദേശത്ത് വട്ടിപ്പലിശ തിരിച്ചുവരുന്നു. മത്സ്യഫെഡിനെ പിരിച്ചുവിട്ടതാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വിനയായത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് മത്സ്യഫെഡിനെ രാഷ്ട്രീയപ്രേരിതമായി പിരിച്ചുവിട്ടത്. മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. സംസ്ഥാനത്തെ 660 മത്സ്യത്തൊഴിലാളി സഹകരണസംഘത്തിന്റെ കേന്ദ്ര സംഘമാണ് മത്സ്യഫെഡ്. ഭരണസമിതി ഇല്ലാതായതോടെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും കിട്ടാത്ത അവസ്ഥയായി.

എല്‍ഡിഎഫ് ഭരണകാലത്ത് കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കി തീരദേശത്തെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തിയിരുന്നു. 2009- 10 വര്‍ഷത്തില്‍ മാത്രം 1666 തൊഴിലാളികള്‍ക്കായി 4.2 കോടി രൂപ വിതരണം ചെയ്തിരുന്നു. 660 സംഘങ്ങള്‍ക്ക് കീഴിലെ ആയിരക്കണക്കിന് മെമ്പര്‍മാര്‍ക്ക് മറ്റ് ചെറിയ ആനുകൂല്യങ്ങളും ലഭിച്ചിട്ടുണ്ട്. വനിതകള്‍ക്ക് കീഴില്‍ സ്വയം സഹായസംഘങ്ങള്‍ രൂപീകരിച്ച് പതിനായിരം രൂപ വരെ പലിശരഹിത വായ്പയും അമ്പതിനായിരം രൂപ പവരെ അഞ്ച് ശതമാനം പലിശക്കും വായ്പ അനുവദിച്ചു. ചെറുകിട തൊഴില്‍ സംരംഭങ്ങള്‍, ഉല്‍പാദന യൂണിറ്റ് എന്നിവ തുടങ്ങി കടലോര ജനതയുടെ കണ്ണീരൊപ്പാനുതകുന്ന നിരവധി പദ്ധതികള്‍ ആരംഭിച്ചു. ട്രോളിങ് നിരോധന സമയത്ത് പട്ടിണിയായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തരം സംഘങ്ങള്‍ വഴിയുള്ള ചെറിയ വരുമാനം പട്ടിണിയില്ലാതെ കഴിഞ്ഞുപോകാന്‍ സാധിക്കുന്നതായിരുന്നു. പുരുഷന്മാരുടെ സംഘത്തിന് തോണി, വല തുടങ്ങിയ മീന്‍പിടിത്ത ഉപകരണങ്ങള്‍ വാങ്ങുന്നതിന് 25 ലക്ഷം രൂപ വരെ വായ്പയും അപകട ഇന്‍ഷുറന്‍സ് രണ്ടുലക്ഷവും നല്‍കിയിരുന്നു.

ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ആകെ നല്‍കുന്നത് മെമ്പര്‍മാര്‍ മരിച്ചാല്‍ മരണാനന്തര സഹായമായി അയ്യായിരം രൂപയാണ്. ഇത് നല്‍കാന്‍ കമ്മറ്റിയംഗങ്ങള്‍ അയ്യായിരത്തിനും മേലെ തുക ചെലവഴിച്ചാണ് ഓരോ സ്ഥലത്തും എത്തുന്നത്. വായ്പയും ആനുകൂല്യവും നല്‍കുന്നതില്‍നിന്ന് സംഘം പിന്‍വലിഞ്ഞതോടെ വട്ടിപ്പലിശക്കാര്‍ വീണ്ടും തീരദേശത്ത് പിടിമുറക്കാന്‍ തുടങ്ങി. നേരത്തെ ഇവരുടെ വിഹാരകേന്ദ്രമായിരുന്നു തീരദേശം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ ഫലപ്രാപ്തിയിലെത്തിയതോടെ ഇവരുടെ ശല്യം കുറഞ്ഞു വന്നിരുന്നു. ഈ ഘട്ടത്തിലാണ് മത്സ്യഫെഡിനെയും പിരിച്ചു വിട്ടത്. അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ആറുമാസം കഴിഞ്ഞിട്ട് വീണ്ടും നീട്ടി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

deshabhimani 290912

1 comment:

  1. ആനുകൂല്യങ്ങളും വായ്പയും ലഭിക്കാതെ തീരദേശത്ത് വട്ടിപ്പലിശ തിരിച്ചുവരുന്നു. മത്സ്യഫെഡിനെ പിരിച്ചുവിട്ടതാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വിനയായത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് മത്സ്യഫെഡിനെ രാഷ്ട്രീയപ്രേരിതമായി പിരിച്ചുവിട്ടത്. മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. സംസ്ഥാനത്തെ 660 മത്സ്യത്തൊഴിലാളി സഹകരണസംഘത്തിന്റെ കേന്ദ്ര സംഘമാണ് മത്സ്യഫെഡ്. ഭരണസമിതി ഇല്ലാതായതോടെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും കിട്ടാത്ത അവസ്ഥയായി.

    ReplyDelete