Saturday, March 1, 2014

മണ്ഡലം മറന്ന സുധാകരന്‍ രണ്ടാമൂഴത്തിന്

കണ്ണൂര്‍: ഒരുവട്ടംകൂടി ലോക്സഭാ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാനുള്ള കെ സുധാകരന്റെ നീക്കത്തില്‍ കോണ്‍ഗ്രസ് അണികളിലും മുറുമുറുപ്പ്. സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം രൂപം നല്‍കിയിട്ടില്ലെങ്കിലും ഉറപ്പിച്ച മട്ടിലാണ് സുധാകരന്‍. അടുപ്പമുള്ള ചില മാധ്യമങ്ങളില്‍ ഇതിനായി നിരന്തരം വാര്‍ത്ത വരുത്തുന്നുമുണ്ട്. എംപിയെന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായിരുന്ന സുധാകരന്‍ വീണ്ടും രംഗത്തുവരുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ കടുത്ത അമര്‍ഷമുണ്ട്. കോണ്‍ഗ്രസിന് മറ്റാരെയും കിട്ടാനില്ലേയെന്ന് പൊതുജനങ്ങളും ചോദിക്കുന്നു.

ജനപ്രതിനിധികളെക്കുറിച്ച് നമുക്ക് സാമാന്യമായ ചില ധാരണകളുണ്ട്. സഭയിലെയും മണ്ഡലത്തിലെയും സജീവ സാന്നിധ്യം, നാടിന്റെയും ജനങ്ങളുടെയും നീറുന്ന പ്രശ്നങ്ങള്‍ സഭയിലോ, അധികൃതര്‍ക്കുമുന്നിലോ ഫലപ്രദമായി ഉന്നയിച്ച് പരിഹാരം തേടുന്നതിലുള്ള ആത്മാര്‍ഥത, വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മുന്‍കൈ, ജനങ്ങളെ ബാധിക്കുന്ന പൊതുപ്രശ്നങ്ങളിലെ നേതൃപരമായ ഇടപെടല്‍- ഇതൊക്കെയാണ് ജനപ്രതിനിധിയില്‍നിന്ന് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്റ് അംഗമാകുമ്പോള്‍ ഉത്തരവാദിത്വം കുറേക്കൂടി വര്‍ധിക്കും. എന്നാല്‍ ഇവിടെയെല്ലാം തികഞ്ഞ പരാജയമായിരുന്നു സുധാകരന്‍.

പാര്‍ലമെന്റില്‍ പോകാത്ത പാര്‍ലമെന്റ് മെമ്പറെന്നത് സുധാകരനെക്കുറിച്ചുള്ള കേവലമായ ആക്ഷേപമല്ല. പാര്‍ലമെന്റ് രേഖകള്‍ ഇക്കാര്യം അടിവരയിടുന്നു. ലോക്സഭയിലെ ഹാജര്‍നില 65 ശതമാനം മാത്രമാണ്. ആകെയുള്ള 543 അംഗങ്ങളില്‍ 411-ാം സ്ഥാനം. ദേശീയ ശരാശരി 76 ശതമാനവും കേരളത്തില്‍നിന്നുള്ള എംപിമാരുടെ ശരാശരി 79 ശതമാനവുമായിരിക്കെയാണ് സുധാകരന്റെ ഈ ദയനീയ പ്രകടനം. എല്‍ഡിഎഫ് എംപിമാരായ എംബി രാജേഷിന് 93 ശതമാനവും പി കെ ബിജുവിന് 86 ശതമാനവും എ സമ്പത്തിന് 77 ശതമാനവും പി കരുണാകരന് 76 ശതമാനവും ഹാജരുണ്ട്.

പാര്‍ലമെന്റിലെ പ്രകടനം നോക്കിയാലും സുധാകരന്‍ ഈ പണിക്ക് പറ്റിയ ആളല്ലെന്ന് ബോധ്യമാകും. അഞ്ചു വര്‍ഷത്തിനിടെ സുധാകരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് 13 തവണ. ഒറ്റ സ്വകാര്യ ബില്ലും അവതരിപ്പിച്ചിട്ടില്ല. 292 ചോദ്യങ്ങളാണ് സുധാകരന്റെ ഓഫീസില്‍നിന്ന് എഴുതിക്കൊടുത്തത്. ചോദ്യങ്ങളുടെ സംസ്ഥാന ശരാശരി 398 ആണ്. പി കരുണാകരന്‍- 557, എം ബി രാജേഷ്- 493, പി കെ ബിജു- 436, എ സമ്പത്ത്- 386 എന്നിങ്ങനെയാണ് എല്‍ഡിഎഫ് എംപിമാരുടെ ചോദ്യങ്ങളുടെ എണ്ണം. ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍, റബര്‍ വിലയിടിവ്, പാചക വാതക വിലവര്‍ധന, ചാലയില്‍ ഇരുപതു പേരുടെ ജീവനപഹരിച്ച ടാങ്കര്‍ ദുരന്തം എന്നിങ്ങനെ കണ്ണൂര്‍ മണ്ഡലത്തിലെ ജനങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിലും സുധാകരന്‍ ഇടപെട്ടില്ല.

deshabhimani

No comments:

Post a Comment