Wednesday, March 5, 2014

മുഖ്യമന്ത്രിയെ വിശുദ്ധനാക്കി സരിതയുടെ നീക്കം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെള്ളപൂശിയും വിവാദവിഷയങ്ങളിലേക്ക് കൂടുതല്‍ കടക്കാതെയുമുള്ള സോളാര്‍പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ വിലപേശല്‍ ലക്ഷ്യമിട്ടെന്ന് സൂചന. തന്നെ ശല്യംചെയ്ത ഒരു എംഎല്‍എയുടെ പേര് പുറത്തുവിടുകയും മന്ത്രിമാരുടെ പങ്ക് നിഷേധിക്കാതിരിക്കുകയും ചെയ്ത സരിത ഇവരുടെ പങ്കിന്റെ നിജസ്ഥിതി പിന്നീട് വെളിപ്പെടുത്തുമെന്നാണ് പറഞ്ഞത്. തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും ക്ലിഫ്ഹൗസില്‍ വരുന്നവരെയെല്ലാം മുഖ്യമന്ത്രി വ്യക്തിപരമായി അറിയണമെന്നില്ലെന്നുമാണ് സരിത തിങ്കളാഴ്ച പറഞ്ഞത്. എന്നാല്‍, മുഖ്യമന്ത്രിയുമായി വേദിയില്‍നില്‍ക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് അവര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല.

മന്ത്രിമാര്‍ ബംഗളൂരുവിലേക്ക് ക്ഷണിച്ചുവോയെന്ന കാര്യവും നിഷേധിക്കാതിരുന്ന സരിത ഇതിന്റെ നിജസ്ഥിതിയും പിന്നീട് വ്യക്തമാക്കുമെന്നു പറഞ്ഞു. അതേസമയം, കേസില്‍ തന്നെ യുഡിഎഫ് സഹായിച്ചില്ലെന്നുവരുത്തിത്തീര്‍ക്കാനുള്ള ശ്രമവും സരിതയുടെ ഭാഗത്തുനിന്നുണ്ടായി. യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരുശതമാനംപോലും സഹായമുണ്ടായില്ലെന്നുമാത്രമല്ല, പീഡനവുമുണ്ടായി. എന്നാല്‍, പൊലീസ് തന്നെ സഹായിച്ചതായും ബുദ്ധിമുട്ടിച്ചില്ലെന്നുമുള്ള സരിതയുടെ മുന്‍വെളിപ്പെടുത്തല്‍ ഇതിനു വിരുദ്ധമാണ്.

ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതുസംബന്ധിച്ച് മാധ്യമങ്ങളില്‍വന്ന കാര്യങ്ങളേ തനിക്കറിയൂ എന്ന് പറഞ്ഞ സരിത, ഇതുസംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും വ്യക്തമാക്കി. എറണാകുളം എസിജെഎം കോടതിയില്‍ സരിത നല്‍കിയ 22 പേജുള്ള മൊഴി പിന്നീട് നാലു പേജാക്കി ചുരുക്കിയ സംഭവത്തിലും അന്ന് ആരോപണ വിധേയരായ ഭരണക്കാരെ രക്ഷിക്കുന്ന സമീപനമാണ് സരിത കൈക്കൊണ്ടത്. ബിസിനസ് സംബന്ധവും സാമ്പത്തികവുമായ കാര്യങ്ങളാണ് കോടതിയില്‍ പറയാന്‍ ഉദ്ദേശിച്ചത്. എസിജെഎം നിയമപരമായ ബുദ്ധിമുട്ട് പ്രകടിപ്പിച്ചപ്പോഴാണ് എഴുതിനല്‍കിയത്. ഇതിനുമുമ്പ് അമ്മയും ബന്ധുവും തന്നെ ജയിലില്‍വന്നു കണ്ടു. പ്രശ്നത്തിനൊന്നും പോകേണ്ടെന്ന് അമ്മ പറഞ്ഞതിനെ തുടര്‍ന്നാണ് നാലുപേജിന്റെ മൊഴി എഴുതിനല്‍കിയത്. അഭിഭാഷകന്‍ ഫെനിക്ക് എല്ലാ കാര്യങ്ങളും അറിയില്ലായിരുന്നു. ഇതിനാല്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ടേക്കാമെന്നു സൂചിപ്പിക്കുകമാത്രമാണുണ്ടായതെന്നും സരിത അവകാശപ്പെട്ടു.

deshabhimani

No comments:

Post a Comment