Saturday, August 20, 2011

ആര്‍എസ്എസ് ഭീകര രാഷ്ട്രീയത്തിനെതിരെ യുവജന-വിദ്യാര്‍ഥി പ്രക്ഷോഭം ഇന്ന്

തൊടുപുഴ: ആര്‍എസ്എസിന്റെ ഭീകരരാഷ്ട്രീയത്തിനും അക്രമത്തിനുമെതിരെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തില്‍ ശനിയാഴ്ച തൊടുപുഴയില്‍ പ്രകടനവും യോഗവും നടത്തും. പകല്‍ നാലിന് തൊടുപുഴ-പാലാ റോഡില്‍ കെ എസ് കൃഷ്ണപിള്ള സ്മാരകമന്ദിരത്തിനുസമീപത്തുനിന്ന് യുവജന-വിദ്യാര്‍ഥിപ്രകടനം ആരംഭിക്കും.

തൊടുപുഴ മേഖലയില്‍ എസ്എഫ്ഐ ,സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ്-ബിജെപി-എബിവിപി ക്രിമിനലുകള്‍ വ്യാപകമായ ആക്രമണം നടത്തിയിരുന്നു. മുട്ടം എന്‍ജിനിയറിങ് കോളേജില്‍ എബിവിപി ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിനോട് സഹകരിക്കാന്‍ വിസമ്മതിച്ച കുട്ടികളെ മര്‍ദ്ദിച്ചുകൊണ്ടായിരുന്നു തുടക്കം. ഇത് ചോദ്യംചെയ്ത വിദ്യാര്‍ഥികളെ തൊടുപുഴയില്‍വെച്ച് വീണ്ടും മര്‍ദ്ദിച്ചു. ബിജെപി പ്രകടനം നടക്കുമ്പോള്‍ ബൈക്കില്‍ പോവുകയായിരുന്ന എസ്എഫ്ഐ തൊടുപുഴ ഏരിയാ പ്രസിഡന്റ് ആര്‍നോള്‍ഡ്, വീട്ടിലേക്ക് പോകാന്‍ ടൗണില്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്ന സിപിഐ എം മണക്കാട് ലോക്കല്‍ കമ്മിറ്റിയംഗം ബി സുനില്‍ , എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി മജു ജോര്‍ജ് എന്നിവരെയും മര്‍ദ്ദിച്ചു. ഇതിനുപിന്നാലെ സംഘപരിവാര്‍ ഗുണ്ടകള്‍ ഡിവൈഎഫ്ഐയുടെ ജില്ലാ ജാഥയെ ആക്രമിച്ച് സ്വീകരണപരിപാടി അലങ്കോലപ്പെടുത്തി.

സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സേവ് ഇന്ത്യ മാര്‍ച്ചിന്റെ സന്ദേശവുമായി ഡവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ഗോപകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ ജാഥയാണ് മണക്കാട്ടുവെച്ച് ആക്രമിക്കപ്പെട്ടത്. ഡിവൈഎഫ്ഐ തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയംഗം എം മധുവിന് കാര്യമായി പരിക്കേറ്റു. ഇതോടെ പുരോഗമനപ്രസ്ഥാനങ്ങള്‍ ആര്‍എസ്എസ് ഭീകരതയ്ക്കെതിരെ തൊടുപുഴയില്‍ ഉച്ചവരെ ഹര്‍ത്താല്‍ നടത്തി. പൊതുസമൂഹം ഏറെ സഹകരിച്ച ഹര്‍ത്താലിന്റെ വിജയത്തില്‍ പ്രകോപിതരായ ആര്‍എസ്എസുകാര്‍ അന്ന് വെകിട്ട് വീണ്ടും കൊലവിളിയുമായി രംഗത്തിറങ്ങി. തൊടുപുഴയില്‍ നടത്തിയ പ്രകടനത്തിലുടനീളം അവര്‍ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്.

ഏറെക്കാലമായി തൊടുപുഴയില്‍ നിലനില്‍ക്കുന്ന മതദസൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം തകര്‍ത്ത് വര്‍ഗീയതക്ക് വേരോട്ടമുണ്ടാക്കാനുള്ള പരിശ്രമമാണ് ആര്‍എസ്എസ് സംഘം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ തടഞ്ഞുകൊണ്ടല്ലാതെ മനുഷ്യന്റെ ജീവിതപ്രശ്നങ്ങളുയര്‍ത്തി സമരരംഗത്തുനില്‍ക്കുന്ന പുരോഗമനശക്തികള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് വര്‍ഗീയശക്തികളെ ഇല്ലാതാക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി പ്രകടനവും യോഗവും സംഘടിപ്പിക്കുന്നത്. സംഘപരിവാര്‍ ക്രിമിനല്‍ രാഷ്ട്രിയത്തിനെതിരെ തുടര്‍ന്നും പ്രചാരണപരിപാടികള്‍ നടത്തുമെന്നും ആര്‍എസ്എസിന്റെ ഭീകരമുഖം ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നുകാട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും എസ്എഫ്ഐതൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ , ഡിവൈഎഫ്ഐ തൊടുപുഴ ബ്ലോക്ക് സെക്രട്ടറി വി ബി ദിലീപ്കുമാര്‍ എന്നിവര്‍ പറഞ്ഞു.

പ്രകടനത്തിനുശേഷം തൊടുപുഴ മുനിസിപ്പല്‍ മൈതാനത്ത് ചേരുന്ന യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി, എസ്എഫ്ഐ സംസ്ഥാനപ്രസിഡന്റ് കെ വി സുമേഷ്, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം സ്വരാജ് തുടങ്ങിയവര്‍ സംസാരിക്കും.

തിരുവങ്ങൂരില്‍ സിപിഐ എം ഓഫീസ് ആര്‍എസ്എസ് സംഘം തകര്‍ത്തു

കൊയിലാണ്ടി: തിരുവങ്ങൂര്‍ സിപിഐ എം ബ്രാഞ്ച് ഓഫീസിനുനേരെ ആര്‍എസ്എസ് ആക്രമണം. ഓഫീസില്‍നിന്ന് പുറത്തേക്ക് വരികയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പാണവയല്‍കുനി ശ്യാമന്തിനെ (20) ആര്‍എസ്എസ് സംഘം ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്യാമന്തിനെ മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഘമായെത്തിയ ആര്‍എസ്എസുകാര്‍ പാര്‍ടി ഓഫീസ്എറിഞ്ഞുതകര്‍ക്കുകയായിരുന്നു. ഓഫീസാക്രമണത്തിന് തൊട്ടുമുമ്പാണ് ഓഫീസില്‍നിന്ന് ഇറങ്ങിവന്ന ശ്യാമന്തിനെ ആക്രമിച്ചത്. ഇരുമ്പുപൈപ്പ് ഉപയോഗിച്ചാണ് ആക്രമിച്ചത്. ശ്യാമന്തിന്റെ തലയ്ക്കും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മര്‍ദനമേറ്റിട്ടുണ്ട്. കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ച ശ്യാമന്തിനെ തുടര്‍ന്ന് മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയായിരുന്നു. അക്രമിസംഘം ബൈക്കിലാണെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് കൊയിലാണ്ടിയിലും കൊല്ലത്തും, കഴിഞ്ഞദിവസം പേരാമ്പ്രയില്‍ ആര്‍എസ്എസിലെ ഒരു വിഭാഗത്തെയും ആക്രമിച്ച അതേ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. ആക്രമണം കഴിഞ്ഞ് അക്രമിസംഘം തിരിച്ചുപോയത് ആര്‍എസ്എസിന്റെ സ്ഥിരം കേന്ദ്രത്തിലേക്കാണ്. തിരുവങ്ങൂര്‍ ഹൈസ്കൂള്‍ തെരഞ്ഞെടുപ്പില്‍ വിറളിപൂണ്ടാണ് ആര്‍എസ്എസ് സംഘം ആക്രമണത്തിന് മുതിര്‍ന്നതെന്ന് കരുതുന്നു.

പാര്‍ടി ഓഫീസ് ആക്രമിച്ചതിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകനെതിരെ നടന്ന വധശ്രമത്തിലും സിപിഐ എം ചേമഞ്ചേരി ലോക്കല്‍കമ്മിറ്റി പ്രതിഷേധിച്ചു. സിപിഐ എം തിരുവങ്ങൂര്‍ ബ്രാഞ്ചും പ്രതിഷേധിച്ചു.

deshabhimani 200811

2 comments:

  1. ആര്‍എസ്എസിന്റെ ഭീകരരാഷ്ട്രീയത്തിനും അക്രമത്തിനുമെതിരെ ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തില്‍ ശനിയാഴ്ച തൊടുപുഴയില്‍ പ്രകടനവും യോഗവും നടത്തും. പകല്‍ നാലിന് തൊടുപുഴ-പാലാ റോഡില്‍ കെ എസ് കൃഷ്ണപിള്ള സ്മാരകമന്ദിരത്തിനുസമീപത്തുനിന്ന് യുവജന-വിദ്യാര്‍ഥിപ്രകടനം ആരംഭിക്കും.

    ReplyDelete
  2. ഭരണം കൈയിലെത്തിയതോടെ വലതു രാഷ്ട്രീയം വളര്‍ത്താനുള്ള ആയുധമാക്കി പൊലീസിനെ മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും പൊലീസിനെ ഉപയോഗിച്ച് സംഘടനാപ്രവര്‍ത്തനം തടസപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു. വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എം മണി.

    വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചാല്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തനം നിലക്കുമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ ധാരണ. എസ്എഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചും സംഘടനാ ഭാരവാഹികളെ തെരഞ്ഞുപിടിച്ച് ഭീഷണിപ്പെടുത്തിയും പൊലീസ് സംഘടനാസ്വാതന്ത്ര്യം നിഷേധിക്കുകയാണ്. യുഡിഎഫ് പ്രാദേശിക നേതാക്കള്‍ എഴുതിക്കൊടുക്കുന്ന ലിസ്റ്റ് പ്രകാരമാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്. പൊലീസുകാര്‍ തങ്ങളുടെ പദവി മറന്ന് യുഡിഎഫ് രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങിയാല്‍ അതിനെ ശക്തമായി നേരിടുമെന്നും അദേഹം പറഞ്ഞു. ഇടുക്കിക്കവലയില്‍നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത മാര്‍ച്ച് സ്റ്റേഷന്‍ പരിസരത്ത് പൊലീസ് ബാരിക്കേഡുയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന സമരത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോബി ജോണി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ കെ ജയചന്ദ്രന്‍ എംഎല്‍എ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി സാജന്‍ മാത്യു, സിപിഐ എം ഏരിയ സെക്രട്ടറി കെ ആര്‍ സോദരന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാകമ്മിറ്റിയംഗങ്ങളായ കെ എസ് മോഹനന്‍ , എന്‍ ശിവരാജന്‍ , ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എ മണി, മാത്യു ജോര്‍ജ്, വി ആര്‍ സജി, ടോമി ജോര്‍ജ്, ടി എ ടോമി തുടങ്ങിയവര്‍ പങ്കെടുത്തു.

    ReplyDelete