Monday, December 19, 2011

ലോക്പാല്‍ തുലാസില്‍

വിവാദമായ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ഞായറാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ല. പ്രധാനമന്ത്രിയെയും സി ക്ലാസ് ഉദ്യോഗസ്ഥരെയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും സിബിഐയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. തിങ്കളാഴ്ച ലോക്പാല്‍ ബില്‍ ചര്‍ച്ച ചെയ്യാനായി മാത്രം മന്ത്രിസഭായോഗം ചേരാനും ചൊവ്വാഴ്ച സഭയില്‍ വയ്ക്കാനുമാണ് ആലോചന. അതേസമയം ഭക്ഷ്യസുരക്ഷാബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

തിങ്കളാഴ്ച മുതല്‍ അണ്ണ ഹസാരെയും സംഘവും ലോക്സഭയുടെ സന്ദര്‍ശക ഗ്യാലറിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ലോക്പാല്‍ ബില്‍ അവതരിപ്പിക്കുമെന്നും അതിന്റെ ചര്‍ച്ച നടക്കുമെന്നും പ്രതീക്ഷിച്ചാണ് സംഘം എത്തുന്നത്. ബില്‍ ചര്‍ച്ച ചെയ്യാനായി 23നും 27, 28, 29 തീയതികളിലും പാര്‍ലമെന്റ് ചേരാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ,ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഭക്ഷ്യമന്ത്രി കെ വി തോമസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭക്ഷ്യസുരക്ഷാ ബില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് കഴിഞ്ഞ മന്ത്രിസഭായോഗം മാറ്റിവച്ചത്. ഭക്ഷ്യമന്ത്രി ശരദ്പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തെന്ന് അന്ന് വാര്‍ത്ത പരന്നു. എന്നാല്‍ , താന്‍ പൂര്‍ണപിന്തുണയാണ് ബില്ലിന് നല്‍കിയതെന്ന് പവാര്‍ പിന്നീട് അറിയിച്ചിരുന്നു. വന്‍ സാമ്പത്തികബാധ്യത ഏറ്റെടുക്കാനുള്ള കരുത്ത് ഇപ്പോഴുണ്ടോയെന്ന ധനമന്ത്രാലയത്തിന്റെ സംശയവും ബില്‍ വൈകാനിടയാക്കി. പ്രതിവര്‍ഷം ഒരുലക്ഷം കോടി രൂപയാണ് ചെലവ്. ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്‍ടേക് സിങ് അലുവാലിയ ബില്‍ തിരക്കിട്ട് പാസാക്കേണ്ടെന്ന അഭിപ്രായക്കാരനാണ്. എന്നാല്‍ , സോണിയ ഗാന്ധി പ്രഖ്യാപിച്ച പരിപാടിയായതിനാല്‍ നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസിലെ പ്രബലവിഭാഗത്തിന്റെ അഭിപ്രായം.

രാജ്യത്തെ 64 ശതമാനം ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന് നിയമപരമായ ഉറപ്പുനല്‍കാനാണ് ഭക്ഷ്യസുരക്ഷാ ബില്‍ . പൊതുവിഭാഗം, മുന്‍ഗണനാ വിഭാഗം എന്നിങ്ങനെ രണ്ടാക്കി തിരിച്ച് സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണം നടത്താനാണ് ബില്ലിലെ ശുപാര്‍ശ. ഗ്രാമങ്ങളിലെ 75 ശതമാനം ജനങ്ങള്‍ ആനുകൂല്യത്തിന് അര്‍ഹരാകുമെന്നാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കണക്ക്. ഇതില്‍ 46 ശതമാനം മുന്‍ഗണനാ ലിസ്റ്റ് പ്രകാരമുള്ളവരുണ്ടാകും. നഗരങ്ങളില്‍ 50 ശതമാനം പേര്‍ ആനുകൂല്യത്തിന് അര്‍ഹരാകും. ഇതില്‍ 28 ശതമാനം മുന്‍ഗണനാ ലിസ്റ്റില്‍ വരും. മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് പ്രതിമാസം 7 കിലോ അരിയും ഗോതമ്പും യഥാക്രമം മൂന്നു രൂപയ്ക്കും രണ്ടു രൂപയ്ക്കും ബില്‍ യാഥാര്‍ഥ്യമായാല്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പദ്ധതിയില്‍ ആനുകൂല്യമുണ്ട്. ബില്ലില്‍ പറയുന്ന ആനുകൂല്യം ഭക്ഷ്യധാന്യമായി നല്‍കാന്‍ സര്‍ക്കാര്‍ പരജയപ്പെട്ടാല്‍ അത് പണമായി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ദരിദ്രരെ രണ്ടായി തിരിക്കുന്ന ഭക്ഷ്യസുരക്ഷാബില്ലില്‍ ഇടതുപക്ഷമടക്കം ഒട്ടേറെ സംഘടനകള്‍ തിരുത്തല്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. സാര്‍വത്രികമായി സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്.

deshabhimani 191211

1 comment:

  1. വിവാദമായ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ഞായറാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ല. പ്രധാനമന്ത്രിയെയും സി ക്ലാസ് ഉദ്യോഗസ്ഥരെയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും സിബിഐയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്. തിങ്കളാഴ്ച ലോക്പാല്‍ ബില്‍ ചര്‍ച്ച ചെയ്യാനായി മാത്രം മന്ത്രിസഭായോഗം ചേരാനും ചൊവ്വാഴ്ച സഭയില്‍ വയ്ക്കാനുമാണ് ആലോചന. അതേസമയം ഭക്ഷ്യസുരക്ഷാബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

    ReplyDelete