Monday, February 20, 2012

മിനിമം വേതനം 10,000 ആക്കണം: ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡ.

മിനിമം വേതനം 10,000 രൂപയായി ഉയര്‍ത്തി നിശ്ചയിച്ച് കര്‍ശനമായി നല്‍കണമെന്ന് കേരള സ്റ്റേറ്റ് ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാനതല രൂപീകരണ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ക്ഷേമനിധി ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തി എല്ലാ തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഷോപ്പുകളിലെയും കമേഴ്സ്യല്‍ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ജില്ലാ സംഘടനകളെ ഏകോപിപ്പിച്ച് കേരള സ്റ്റേറ്റ് ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ എന്ന സംഘടനയ്ക്ക് സംസ്ഥാന തലത്തില്‍ രൂപംകൊടുത്തു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്തു.

ഇന്ത്യയില്‍ അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്ന 93 ശതമാനംവരുന്ന തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷാപദ്ധതികള്‍ നല്‍കാനുള്ള തീരുമാനം നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി മൂന്നുവര്‍ഷങ്ങളിലായി നല്‍കിയിട്ടുള്ള 3000 കോടി രൂപ അപര്യാപ്തമാണ്. കോണ്‍ട്രാക്ട് തൊഴിലാളികള്‍ക്ക് സ്ഥിരംജോലിക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം എസ് കൃഷ്ണമൂര്‍ത്തി അധ്യക്ഷനായി. സംസ്ഥാന വൈസ്പ്രസിഡന്റ് കെ പി സഹദേവന്‍ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് പോറ്റി, എം ശിവരാമന്‍ , പി പി ചിത്തരഞ്ജന്‍ , എം വി അച്യുതന്‍ , എ പി ലൗലി എന്നിവര്‍ സംസാരിച്ചു. കെ എ അലി അക്ബര്‍ സ്വാഗതവും അഡ്വ. മേഴ്സി ജോര്‍ജ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : പി കെ ഗുരുദാസന്‍ (പ്രസിഡന്റ്), കെ പി സഹദേവന്‍ (ജനറല്‍ സെക്രട്ടറി), എസ് കൃഷ്ണമൂര്‍ത്തി (ട്രഷറര്‍), എസ് എസ് പോറ്റി, എം ശിവരാമന്‍ , എ രാഘവന്‍ , സി എച്ച് ആഷിക്, കരിങ്ങന്നൂര്‍ മുരളി (വൈസ്പ്രസിഡന്റുമാര്‍), അഡ്വ. മേഴ്സി ജോര്‍ജ്, പി പി ചിത്തരഞ്ജന്‍ , ജി വിജയകുമാര്‍ , ടി പി ജോണി, വി കെ സുബ്രഹ്മണ്യം (സെക്രട്ടിമാര്‍). 35 അംഗ സംസ്ഥാനസമിതിയെയും തെരഞ്ഞെടുത്തു. 28ന്റെ ദേശീയ പണിമുടക്കില്‍ ഫെഡറേഷനും പങ്കുചേരും.

കംപ്യൂട്ടര്‍ മേഖലയില്‍ സംഘടന രൂപീകരിച്ചു

കണ്ണൂര്‍ : കംപ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ അധ്യാപകരും ജീവനക്കാരും കേരള കംപ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എംപ്ലോയിസ് അസോസിയേഷന്‍ എന്ന സംഘടനക്ക് രൂപം നല്‍കി. പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എം സന്തോഷ്, എം സുനില്‍കുമാര്‍ , ആര്‍ രാഗേഷ്, വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
ആയിരത്തോളം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി പതിനായിരത്തോളം അധ്യാപകരും ജീവനക്കാരും സംസ്ഥാനത്തുണ്ട്. പല സ്ഥാപനങ്ങളും മിനിമം വേതനവും ആനുകൂല്യങ്ങളും നല്‍കുന്നില്ല. തൊഴില്‍ സുരക്ഷയില്ല. അമിതജോലി മറ്റൊരു മുഖ്യ പ്രശ്നം. കൃത്യമായ ജോലി സമയം ഈ മേഖലയിലുള്ളവര്‍ക്ക് ബാധകമല്ല. പൊതുഅവധികളില്‍പോലും ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. പിഎഫ്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. ഏഴും എട്ടും വര്‍ഷം സര്‍വീസുള്ളവര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത് കുറഞ്ഞ വേതനം. ജില്ലകളില്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും നീതി നിഷേധത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കാനും രൂപീകരണ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. 28ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും കംപ്യൂട്ടര്‍ വിദ്യാഭ്യാസ മേഖലയില്‍ മിനിമം വേതനം അനുവദിക്കാനും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഭാരവാഹികള്‍ : എം സുനില്‍കുമാര്‍ (വര്‍ക്കിങ് പ്രസിഡന്റ്), എം സന്തോഷ് (സെക്രട്ടറി), സി പി മോഹനന്‍ (ട്രഷറര്‍).

deshabhimani 200212

1 comment:

  1. മിനിമം വേതനം 10,000 രൂപയായി ഉയര്‍ത്തി നിശ്ചയിച്ച് കര്‍ശനമായി നല്‍കണമെന്ന് കേരള സ്റ്റേറ്റ് ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാനതല രൂപീകരണ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ക്ഷേമനിധി ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തി എല്ലാ തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഷോപ്പുകളിലെയും കമേഴ്സ്യല്‍ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ജില്ലാ സംഘടനകളെ ഏകോപിപ്പിച്ച് കേരള സ്റ്റേറ്റ് ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ എന്ന സംഘടനയ്ക്ക് സംസ്ഥാന തലത്തില്‍ രൂപംകൊടുത്തു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്തു.

    ReplyDelete