Thursday, February 16, 2012

മേയര്‍ക്ക് നേരെ ഗ്ലാസ് എറിഞ്ഞത് ആരെന്ന് യുഡിഎഫ് വ്യക്തമാക്കണം

കോഴിക്കോട് മേയര്‍ക്ക് നേരെ ഗ്ലാസ് എറിഞ്ഞത് കൗണ്‍സിലര്‍സത്യഭാമ അല്ലെങ്കില്‍ വേറെ ആരാണ് അത് ചെയ്തതെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭാ നടപടികള്‍ അവസാനിപ്പിച്ച് മേയര്‍ ചേംബറിലേക്ക് പോകുമ്പോള്‍ പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദാലിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞത്. അവരുടെ രോഷപ്രകടനത്തിനുള്ളില്‍ നിന്നാണ് മേയര്‍ക്ക് നേരെ ഗ്ലാസ് വന്നത്.മേയര്‍ ഒഴിഞ്ഞ് മാറിയതിനാല്‍ അത് ചുമരില്‍ തട്ടി പൊട്ടിച്ചിതറി. സത്യഭാമ അത് എറിഞ്ഞതായാണ് മേയര്‍ക്ക് അനുഭവപ്പെട്ടത്. സത്യഭാമ മേയറുടെ മുന്‍ വിദ്യാര്‍ത്ഥിയാണെന്നും അവരത് ചെയ്തിട്ടില്ലെന്നുമാണ് യുഡിഎഫുകാര്‍ പറയുന്നത്. ഇതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ എറിഞ്ഞതാരാണെന്ന് തുറന്ന് പറയാന്‍ നേതൃത്വം തയ്യാറാവണം. മേയറെ കൈയേറ്റം ചെയ്തതില്‍ മാപ്പ് പറയുകയും വേണം.

കോഴിക്കോടിെന്‍റ ചരിത്രത്തില്‍ ആദ്യമായാണ് മേയര്‍ക്കെതിരെ ഇത്തരമൊരു കൈയേറ്റം ഉണ്ടാകുന്നത്. മേയറുടെ നടപടിയില്‍ അഭിപ്രായ വിത്യാസമുണ്ടെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ട് വരുന്നതടക്കം യുഡിഎഫിന് പരിഗണിക്കാം. അതൊന്നും ചെയ്യാതെ അവരെ കൈയേറ്റം ചെയ്യുന്നത് ജനാധിപത്യമല്ല. ഇന്ത്യയിലാകെ ബഹുമാനിക്കുന്ന പദവിയാണ് മേയറുടെത്. ആ പദവിയെയാണ് യുഡിഎഫ് അപമാനിച്ചത്.

ശുചീകരണ തൊഴിലാളികളെ എംപ്ലോയ്മെന്റ് വഴി താല്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അജണ്ട പരിഗണനക്ക് വന്നപ്പോഴാണ് യുഡിഎഫ് അംഗങ്ങള്‍ ബഹളം തുടങ്ങിയത്. നഗരത്തിലെ ഗുചീകരണം അട്ടിമറിച്ച് ബഹുജനങ്ങളെ കോര്‍പറേഷനെതിരാക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഈ നടപടി. ഈ കൗണ്‍സില്‍ അധികാരത്തില്‍ വന്നശേഷം വികസനപ്രശ്നങ്ങളാകെ അലങ്കോലപ്പെടുത്തുന്ന നടപടികളാണ് യുഡിഎഫ് സ്വീകരിക്കുന്നത്. അതിന്റെ തുടര്‍ച്ചയായി മേയറെയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നു. ഇതിനെതിരെ വ്യാപകമായ ജനരോഷം ഉയരണമെന്നും നേതാക്കള്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ പാര്‍ട്ടി ലീഡര്‍ എം മോഹനന്‍ , സിപിഐ എം നേതാക്കളായ പി ലക്ഷ്മണന്‍ , കാനങ്ങോട്ട് ഹരിദാസന്‍ ,ഡപ്യൂട്ടി മേയര്‍ പിടി അബ്ദുള്‍ ലത്തീഫ്, ജനതാദള്‍ നേതാവ് പിടി ആസാദ്, എന്‍സിപി നേതാവ് അഡ്വ. എംപി സൂര്യനാരായണന്‍ , സിപിഐ നേതാവ് പികെ നാസര്‍ , ജനതാദള്‍ നേതാവ് കെഎന്‍ അനില്‍ കുമാര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

മേയറെ കൈയേറ്റം ചെയ്തതിനെതിരെ പ്രതിഷേധമിരമ്പി

കോഴിക്കോട്: മേയറെ കൈയേറ്റം ചെയ്ത യുഡിഎഫ് കൗണ്‍സിലര്‍മാരുടെ കാടത്തത്തിനെതിരെ നഗരത്തില്‍ പൗരാവലിയുടെ പ്രതിഷേധമിരമ്പി. നഗരത്തെ നിശ്ചലമാക്കിയ പ്രതിഷേധവുമായി മുതലക്കുളത്ത് നിന്ന് ആരംഭിച്ച റാലി പബ്ലിക്ക് ലൈബ്രറിക്ക് സമീപം സമാപിച്ചു. തെറ്റ് തിരുത്തിയില്ലെങ്കില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് ഖേദിക്കേണ്ടിവരുമെന്ന ആഹ്വാനവുമായി മുന്നേറിയ റാലിയില്‍ ആയിരങ്ങള്‍ മുദ്രാവാക്യവുമായെത്തി. സ്ത്രീകളടക്കമുള്ളവര്‍ അണിനിരന്ന റാലിയില്‍ പ്രതിഷേധാഗ്നി ആളിക്കത്തി. എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന റാലിക്ക് മുന്‍ മേയര്‍മാരായ എം ഭാസ്കരന്‍ , ഒ രാജഗോപാല്‍ , തോട്ടത്തില്‍ രവീന്ദ്രന്‍ , എം എം പത്മാവതി, എ പ്രദീപ്കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുള്‍ ലത്തീഫ്, ടി ദാസന്‍ , പി ടി രാജന്‍ , പി ലക്ഷ്മണന്‍ , കാനങ്ങോട്ട് ഹരിദാസ്, പി എ മുഹമ്മദ് റിയാസ്, എം മോഹനന്‍ , എം രാധാകൃഷ്ണന്‍ , സി പി മുസാഫര്‍ അഹമ്മദ്, ജാനമ്മ കുഞ്ഞുണ്ണി, പി കെ നാസര്‍ , എം പി സൂര്യനാരായണന്‍ , പി ടി ആസാദ്, പി കെ കബീര്‍ , പി എം ഫിറോസ്, പി ഹമീദ്, എ വി സുല്‍ഫിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമാപന പൊതുയോഗം എം ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. പി കെ നാസര്‍ അധ്യക്ഷനായി. എ പ്രദീപ് കുമാര്‍ എംഎല്‍എ, സി പി ഹമീദ്, പി കെ കബീര്‍ , എം പി സൂര്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു. പി ടി രാജന്‍ സ്വാഗതവും പി വി മാധവന്‍ നന്ദിയും പറഞ്ഞു.

deshabhimani 160212

1 comment:

  1. കോഴിക്കോട് മേയര്‍ക്ക് നേരെ ഗ്ലാസ് എറിഞ്ഞത് കൗണ്‍സിലര്‍സത്യഭാമ അല്ലെങ്കില്‍ വേറെ ആരാണ് അത് ചെയ്തതെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭാ നടപടികള്‍ അവസാനിപ്പിച്ച് മേയര്‍ ചേംബറിലേക്ക് പോകുമ്പോള്‍ പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദാലിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞത്. അവരുടെ രോഷപ്രകടനത്തിനുള്ളില്‍ നിന്നാണ് മേയര്‍ക്ക് നേരെ ഗ്ലാസ് വന്നത്.മേയര്‍ ഒഴിഞ്ഞ് മാറിയതിനാല്‍ അത് ചുമരില്‍ തട്ടി പൊട്ടിച്ചിതറി. സത്യഭാമ അത് എറിഞ്ഞതായാണ് മേയര്‍ക്ക് അനുഭവപ്പെട്ടത്. സത്യഭാമ മേയറുടെ മുന്‍ വിദ്യാര്‍ത്ഥിയാണെന്നും അവരത് ചെയ്തിട്ടില്ലെന്നുമാണ് യുഡിഎഫുകാര്‍ പറയുന്നത്. ഇതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ എറിഞ്ഞതാരാണെന്ന് തുറന്ന് പറയാന്‍ നേതൃത്വം തയ്യാറാവണം. മേയറെ കൈയേറ്റം ചെയ്തതില്‍ മാപ്പ് പറയുകയും വേണം.

    ReplyDelete