Friday, February 17, 2012

മനുഷ്യനെപ്പോലെ നടക്കാനും ജീവിക്കാനും....

കണ്ണെഴുതി പൊട്ടുംതൊട്ട് എന്നു കേട്ടാല്‍ മഞ്ജുവാര്യരുടെ അഭിനയമികവും സിനിമയുമാണ് ഓര്‍മയിലേക്കു വരിക. എന്നാല്‍ കേരളത്തിന്റെ ചരിത്രത്തില്‍ കണ്ണെഴുതാനും പൊട്ടുകുത്താനും സാധിക്കാതിരുന്ന, അവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലമുണ്ടെന്ന് അറിയാമോ. അതു നേടിയെടുക്കാനായത്, സുന്ദരനും സുന്ദരിയുമായി വേഷംധരിച്ച് നടക്കാനും ജീവിക്കാനുമായത് സമരങ്ങളുടെ ഫലമാണെന്നു പറഞ്ഞാല്‍ പുതുതലമുറ മൂക്കത്തു വിരല്‍വെച്ചേക്കാം. മീശവെക്കാന്‍ , മീശവടിക്കാന്‍ , മുടിനീട്ടാന്‍ , പൊട്ട്തൊടാന്‍ ഒന്നും സാധാരണ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമില്ലാതിരുന്ന ഇരുണ്ടകാലം, 19-ാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ കേരളത്തിന്റെ പ്രാകൃതവും പഴഞ്ചനുമായ സാമൂഹ്യാവസ്ഥയുടെ ഈ ചിത്രങ്ങള്‍ , കഥകള്‍ കാണാനും അറിയാനുമുള്ള അവസരം ചരിത്രപ്രദര്‍ശനത്തില്‍ ഒരുക്കുന്നു. നിരന്തരമായ സാമൂഹ്യ ഇടപെടലും നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭവും വഴിയാണ് മനുഷ്യരായി ജീവിക്കാന്‍ ലക്ഷോപലക്ഷം കീഴാളര്‍ക്കു സാധിച്ചത്. ഈ സാമൂഹ്യ പുരോഗതിയുടെ ചരിത്ര സന്ദര്‍ഭങ്ങളാണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ ചരിത്രപ്രദര്‍ശനം വിശദീകരിക്കുന്നത്.

വ്യക്തിപരമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞത് കേവലം ഭരണ-രാഷ്ട്രീയ മാറ്റത്താലല്ല, പുരോഗമന-നവോത്ഥാന ശക്തികളുടെ നിരന്തര സമരങ്ങളിലൂടെയാണെന്നതിലേക്കാണ് പ്രദര്‍ശനം വെളിച്ചം വീശുന്നത്. സ്വര്‍ണമൂക്കുത്തി ധരിച്ച ഈഴവസ്ത്രീയുടെ മൂക്ക് പറിച്ചെടുത്ത ക്രൂരമായ സംഭവത്തിലേക്ക് പ്രദര്‍ശനം ശ്രദ്ധക്ഷണിക്കുന്നുണ്ട്. പന്തളം ചന്തയില്‍ 1904-05 കാലത്താണ് സമുദായ സവര്‍ണപ്രമാണിമാരുടെ ജാതിവിരോധം പ്രകടമായ സംഭവം. ആറാട്ടുപുഴ വേലായുധപണിക്കരുടെ നേതൃത്വത്തില്‍ ഈ ജാതിഭ്രാന്തന്മാര്‍ക്കെതിരെ രംഗത്തുവന്നതും ഈഴവസ്ത്രീകളെ ജാഥയായി കൊണ്ടുവന്ന് സ്വര്‍ണമൂക്കുത്തി ധരിപ്പിച്ചതുമായ തിളച്ചുമറിഞ്ഞ പ്രതികരണം പ്രദര്‍ശനത്തിലുണ്ട്. ജാതിപിശാചുക്കള്‍ നിറഞ്ഞ ജന്മി-നാടുവാഴിത്ത കാലത്തിനെതിരെ ശ്രീനാരായണ ഗുരുവും ഇഎംഎസും വി ടിയും സഹോദരന്‍ അയ്യപ്പനും അയ്യങ്കാളിയുമടങ്ങുന്ന നവോത്ഥാന പ്രതിഭകളും കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ടിയുമെല്ലാം ചേര്‍ന്നാണ് പടനയിച്ച് ഇന്നത്തെ കേരളം സൃഷ്ടിച്ചത്. സ്മൃതികളും ശ്രുതികളും ഭരിച്ച വര്‍ഗീയ കോമരങ്ങളുടെ നാടിനെ മതനിരപേക്ഷ ജനാധിപത്യ കേരളമാക്കി വളര്‍ത്തിയതിനു പിന്നിലെ ഉജ്വലമായ ജനകീയ ഇടപെടലുകളും ചെറുത്തുനില്‍പുകളും വായിച്ചറിയാനും കാണാനുമുള്ള അപൂര്‍വ്വാവസരമാണ് കോഴിക്കോട്ട് സജ്ജമാകുന്നത്.

വാഗ്ഭടാനന്ദ ഗുരുദേവനും കേരളീയ നവോത്ഥാനവും സെമിനാര്‍ 19ന്

വടകര: "വാഗ്ഭടാനന്ദ ഗുരുദേവനും കേരളീയ നവോത്ഥാനവും" വിഷയത്തില്‍ സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ 19ന് നാദാപുരം റോഡില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 ജാതി വ്യവസ്ഥക്കും വിഗ്രഹാരാധനക്കും മദ്യപാനത്തിനുമെതിരായ പ്രവര്‍ത്തനങ്ങളിലൂടെയാണ് വാഗ്ഭടാനന്ദ ഗുരുദേവന്‍ രംഗത്തു വരുന്നത്. വാഗ്ഭടാനന്ദന്റെ അനുയായികള്‍ക്ക് തൊഴിലും വിദ്യാഭ്യാസ സൗകര്യങ്ങളും നിഷേധിച്ചപ്പോള്‍ ഊരാളുങ്കല്‍ കൂലിവേലക്കാരുടെ സഹകരണ സംഘം ആരംഭിച്ചു. അതാണ് ഇന്നത്തെ പ്രശസ്തമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. മലബാറിലെ തൊഴിലാളി കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ വാഗ്ഭടാനന്ദന്റെ സംഭാവനകളെ ആഴത്തിലും സമഗ്രതയിലും പഠിക്കാനാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

വൈകിട്ട് നാലിന് ആരംഭിക്കുന്ന സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രഫ. എം കെ സാനു, ഡോ. കെ കെ എന്‍ കുറുപ്പ്, ഡോ. കെ ടി ജലീല്‍ , സ്വാമി}ഋതാംബരാനന്ദ, എം എസ് നായര്‍ , പി വി ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. ആത്മവിദ്യാസംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകരെ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പാലേരി രമേശന്‍ , ജനറല്‍ കണ്‍വീനര്‍ സി എച്ച് അശോകന്‍ , ആര്‍ ഗോപാലന്‍ , ഇ എം ദയാനന്ദന്‍ , പി ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

വര്‍ഗീയവിരുദ്ധ സെമിനാര്‍ നാളെ വളയത്ത്

കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുളള ഏരിയാ സെമിനാര്‍ 18ന് വളയത്ത് നടക്കും. നേരത്തെ കല്ലാച്ചിയില്‍ നടത്താന്‍ തീരുമാനിച്ച സെമിനാര്‍ നാദാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞയുള്ളതിനാലാണ് വളയത്തേക്ക് മാറ്റിയത്. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരായ സെമിനാര്‍ പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ടീസ്റ്റ സെതല്‍വാദ്, ഡോ. ഹുസൈന്‍ രണ്ടത്താണി, എളമരം കരീം എം എല്‍എ, ഡോ. കെ ടി ജലീല്‍ എംഎല്‍എ, ആര്‍ രാംകുമാര്‍ എന്നിവര്‍ സംസാരിക്കും.

deshabhimani 170212

1 comment:

  1. കണ്ണെഴുതി പൊട്ടുംതൊട്ട് എന്നു കേട്ടാല്‍ മഞ്ജുവാര്യരുടെ അഭിനയമികവും സിനിമയുമാണ് ഓര്‍മയിലേക്കു വരിക. എന്നാല്‍ കേരളത്തിന്റെ ചരിത്രത്തില്‍ കണ്ണെഴുതാനും പൊട്ടുകുത്താനും സാധിക്കാതിരുന്ന, അവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലമുണ്ടെന്ന് അറിയാമോ. അതു നേടിയെടുക്കാനായത്, സുന്ദരനും സുന്ദരിയുമായി വേഷംധരിച്ച് നടക്കാനും ജീവിക്കാനുമായത് സമരങ്ങളുടെ ഫലമാണെന്നു പറഞ്ഞാല്‍ പുതുതലമുറ മൂക്കത്തു വിരല്‍വെച്ചേക്കാം. മീശവെക്കാന്‍ , മീശവടിക്കാന്‍ , മുടിനീട്ടാന്‍ , പൊട്ട്തൊടാന്‍ ഒന്നും സാധാരണ മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമില്ലാതിരുന്ന ഇരുണ്ടകാലം, 19-ാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ കേരളത്തിന്റെ പ്രാകൃതവും പഴഞ്ചനുമായ സാമൂഹ്യാവസ്ഥയുടെ ഈ ചിത്രങ്ങള്‍ , കഥകള്‍ കാണാനും അറിയാനുമുള്ള അവസരം ചരിത്രപ്രദര്‍ശനത്തില്‍ ഒരുക്കുന്നു. നിരന്തരമായ സാമൂഹ്യ ഇടപെടലും നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രക്ഷോഭവും വഴിയാണ് മനുഷ്യരായി ജീവിക്കാന്‍ ലക്ഷോപലക്ഷം കീഴാളര്‍ക്കു സാധിച്ചത്. ഈ സാമൂഹ്യ പുരോഗതിയുടെ ചരിത്ര സന്ദര്‍ഭങ്ങളാണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ ചരിത്രപ്രദര്‍ശനം വിശദീകരിക്കുന്നത്.

    ReplyDelete