Tuesday, February 21, 2012

കപ്പല്‍ വെടിവയ്പ്: ഇന്ത്യയുമായി കാര്യമായ തര്‍ക്കമെന്ന് ഇറ്റലി

റോം: ഇന്ത്യയിലെ രണ്ടു മത്സ്യത്തൊഴിലാളികള്‍ , ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സൈനികരുടെ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇന്ത്യയുമായി കാര്യമായ തര്‍ക്കമുണ്ടെന്ന് ഇറ്റാലിയന്‍ വിദേശമന്ത്രി ജ്യൂലിയോ ടെര്‍സി. നിയമസ്വഭാവം സംബന്ധിച്ചാണ് തര്‍ക്കം. ഇക്കാര്യത്തില്‍ വേഗത്തില്‍ പരിഹാരത്തിന് സഹായകമായ സഹകരണം ഇരുരാജ്യങ്ങളും തമ്മില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ടെര്‍സി പറഞ്ഞു.

കടലിലെ വെടിവെപ്പ്; കപ്പലുടമകള്‍ തടസഹര്‍ജി നല്‍കി

കൊച്ചി: നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച ഇറ്റാലിയന്‍ കപ്പലിന്റെ ഉടമകള്‍ ഹൈക്കോടതിയില്‍ തടസഹര്‍ജി നല്‍കി. കേസില്‍ കപ്പലുടമകളുടെ വാദം കേട്ടശേഷമേ ഉത്തരവ് പുറപ്പെടുവിക്കാവൂ എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അഡ്വ. വി ജെ മാത്യു മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കപ്പലിപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഇറ്റാലിയന്‍ നാവികരുടെ തോക്ക് കണ്ടെുക്കാന്‍ സെര്‍ച്ച് വാറണ്ട്

കൊല്ലം: നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊല്ലാന്‍ ഇറ്റാലിയന്‍ നാവികര്‍ ഉപയോഗിച്ച തോക്ക് കണ്ടെടുക്കാന്‍ കോടതി സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചു. കൊല്ലം ജുഡീഷ്യല്‍ ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നാവികസേനാംഗങ്ങള്‍ കുറ്റം സമ്മതിച്ചതായി സൂചന

കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കപ്പലിലെ പിടിയിലായ രണ്ട് നാവികസേനാംഗങ്ങള്‍ കുറ്റം സമ്മതിച്ചതായി സൂചന. പ്രാഥമിക ചോദ്യംചെയ്യലിലാണ് തങ്ങള്‍ വെടിയുതിര്‍ത്തതായി ഇവര്‍ സമ്മതിച്ചത്. സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരില്‍ സീനിയറായ നാവികന്‍ ചീഫ് മാസ്റ്റര്‍ സര്‍ജന്റ് ലസ്റ്ററോ മാസി മിലാനോ ഉതിര്‍ത്ത വെടിയുണ്ടയാണ് മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തതെന്നാണ് നിഗമനം. കൂടെയുണ്ടായിരുന്ന സേനാംഗം സാല്‍വത്തോറ ജിറോണും വെടിയുതിര്‍ത്തെങ്കിലും ഇത് ബോട്ടിനുസമീപം കടലിലാണ് പതിച്ചത്. ചോദ്യംചെയ്യലിനോട് ആദ്യം ഇരുവരും നിസ്സഹകരണമാണ് പുലര്‍ത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിന്നീട് പൊലീസ് സമ്മര്‍ദത്തിനുവഴങ്ങി ഇവര്‍ അല്‍പ്പാല്‍പ്പം സഹകരിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന കൊല്ലം കമീഷണറുടെ ചുമതലവഹിക്കുന്ന സാം ക്രിസ്റ്റി ഡാനിയലിന്റെ നേതൃത്വത്തില്‍ സിഐഎസ്എഫ് ഗസ്റ്റ്ഹൗസിലായിരുന്നു ചോദ്യം ചെയ്യല്‍ . അതേസമയം ഇവര്‍ ഉപയോഗിച്ച തോക്കുകള്‍ പരിശോധിക്കാനോ കസ്റ്റഡിയില്‍ എടുക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. കപ്പലിലെ ക്യാപ്റ്റന്‍ ഇത് സീല്‍ചെയ്ത് സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം. കോടതി ഉത്തരവിന്റെ സഹായത്തോടെ ഇത് കസ്റ്റഡിയില്‍ എടുക്കാനാണ് നീക്കം. തിങ്കളാഴ്ച പകല്‍ രണ്ടോടെ സിഐഎസ്എഫ് ഗസ്റ്റ്ഹൗസില്‍ നിന്ന് ഇവരെ സാം ക്രിസ്റ്റി ഡാനിയലിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് ബന്തവസില്‍ കൊല്ലത്തേക്ക് കൊണ്ടുപോയി. രണ്ടു പേരെയും വെവ്വേറെ വാഹനങ്ങളിലാണ് കയറ്റിയത്. കപ്പലിന്റെ ക്യാപ്റ്റന്‍ ഉമ്പര്‍ട്ടോ വിറ്റേലി, ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

deshabhimani 210212

1 comment:

  1. ഇന്ത്യയിലെ രണ്ടു മത്സ്യത്തൊഴിലാളികള്‍ , ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സൈനികരുടെ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇന്ത്യയുമായി കാര്യമായ തര്‍ക്കമുണ്ടെന്ന് ഇറ്റാലിയന്‍ വിദേശമന്ത്രി ജ്യൂലിയോ ടെര്‍സി. നിയമസ്വഭാവം സംബന്ധിച്ചാണ് തര്‍ക്കം. ഇക്കാര്യത്തില്‍ വേഗത്തില്‍ പരിഹാരത്തിന് സഹായകമായ സഹകരണം ഇരുരാജ്യങ്ങളും തമ്മില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ടെര്‍സി പറഞ്ഞു.

    ReplyDelete