Tuesday, February 21, 2012

പ്രവാചകന്റെ വാക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്: പിണറായി

തിരുകേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാഗ്ഭടാനന്ദനെക്കുറിച്ചുള്ള സെമിനാറിലാണ് സാന്ദര്‍ഭികമായി തിരുകേശം വിവാദം പരാമര്‍ശിച്ചത്. പ്രവാചകന്റെ വാക്കുകള്‍ അനുസരിക്കാനും നടപ്പിലാക്കാനുമാണ് പ്രാധാന്യം നല്‍കേണ്ടത്. മുടികത്തുമെന്ന് പറയുന്നത് ഒരു മതത്തിനും എതിരല്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടിയ്ക്ക് താല്‍പര്യമില്ലെന്നും പിണറായി പറഞ്ഞു.

സിപിഐ എമ്മിന്റെ പ്രസ്താവനമൂലം സമൂഹത്തില്‍ വര്‍ഗീയതയുണ്ടാകില്ല. വര്‍ഗീയതക്കെതിരെ എക്കാലത്തും ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയാണ് സിപിഐ എം. വര്‍ഗീയതയോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്നും പിണറായി പറഞ്ഞു. ക്രിസ്തുവിനെക്കുറിച്ച് സിപിഐ എം നല്ല കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. ഇത്തരം ചര്‍ച്ചകക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. കണ്ണൂരില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. കണ്ണൂരില്‍ ഇപ്പോള്‍ നടക്കുന്നത് മുസ്ലീം ലീഗിന്റെ അതിക്രമമാണെന്നും ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

തിരുകേശം: അഭിപ്രായം പറയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്ന് കാന്തപുരം

കോഴിക്കോട്: ഇസ്ലാം മതത്തെക്കുറിച്ച് പറയാന്‍ മറ്റു മത വിശ്വാസികള്‍ക്ക് അവകാശമില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ . തിരുകേശം സംബന്ധിച്ച് അഭിപ്രായം പറയാന്‍ രാഷ്ട്രീയക്കാര്‍ക്കും മറ്റ് മതവിശ്വാസികള്‍ക്കും മതമില്ലാത്തവര്‍ക്കും അവകാശമില്ല. അങ്ങനെ വരുമ്പോള്‍ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല. അത് ഛിദ്രതക്കും വര്‍ഗീയതക്കും കാരണമാകും. മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നാണ് രാഷ്ട്രീയക്കാര്‍ പറയുന്നത്. അതുപോലെ മതത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടരുതെന്ന ആവശ്യമാണ് തിരിച്ചു പറയാനുള്ളതെന്നും കാന്തപുരം മര്‍ക്കസില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

കേശത്തിന്റെ ആധികാരികത കത്തിച്ച് തെളിയിക്കണം: ഇകെ സുന്നി യുവജന സംഘം

കോഴിക്കോട്: തിരുകേശത്തിന്റെ ആധികാരികത കത്തിച്ച് തെളിയിക്കണമെന്ന് മുസ്ലിംലീഗ് അനുകൂല ഇകെ സുന്നി വിഭാഗം യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തിരുകേശത്തിന്റെ ശക്തി ബോധ്യപ്പെടുത്താനായാല്‍ സമുദായത്തിനകത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതാക്കാനും പൊതു സമൂഹത്തിന്റെ വിശ്വാസ്യത ആര്‍ജിക്കാനും സാധിക്കും. മതത്തില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്ന അഭിപ്രായത്തോട് യോജിക്കാനാകില്ലെന്നും മാന്യമായ രീതിയില്‍ ജനാധിപത്യ സമൂഹത്തിന് മതത്തില്‍ ഇടപെടാമെന്നും ഇരുവരും പറഞ്ഞു.

deshabhimani news

1 comment:

  1. തിരുകേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാഗ്ഭടാനന്ദനെക്കുറിച്ചുള്ള സെമിനാറിലാണ് സാന്ദര്‍ഭികമായി തിരുകേശം വിവാദം പരാമര്‍ശിച്ചത്. പ്രവാചകന്റെ വാക്കുകള്‍ അനുസരിക്കാനും നടപ്പിലാക്കാനുമാണ് പ്രാധാന്യം നല്‍കേണ്ടത്. മുടികത്തുമെന്ന് പറയുന്നത് ഒരു മതത്തിനും എതിരല്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടിയ്ക്ക് താല്‍പര്യമില്ലെന്നും പിണറായി പറഞ്ഞു.

    ReplyDelete