Thursday, February 16, 2012

ഉല്‍പ്പാദനം നിര്‍ത്തി; ട്രാവന്‍കൂര്‍ സിമന്റ്സിലെ സിമന്റ്വില്‍പ്പനയും നിലയ്ക്കുന്നു

രണ്ടാഴ്ച മുമ്പ് ഉല്‍പ്പാദനം നിര്‍ത്തിവച്ചതോടെ ട്രാവന്‍കൂര്‍ സിമന്റ്സിലെ സിമന്റ് വില്‍പ്പനയും നിലയ്ക്കുന്നു. ഫാക്ടറിയില്‍ ബുധനാഴ്ച വൈകിട്ട് വില്‍പ്പനയ്ക്ക് ബാക്കിയുള്ളത് നാല്‍പ്പത് ടണ്ണോളം സിമന്റാണ്. ബുധനാഴ്ച 19 ടണ്‍ സിമന്റ് വില്‍പ്പന നടന്നു. രണ്ടു ദിവസത്തിനകം സിമന്റ് വില്‍പ്പന നിലയ്ക്കും. ഗുരുതര സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് സിമന്റ് ഉല്‍പ്പാദനം നിര്‍ത്തിവച്ചത്. ഉല്‍പ്പാദനത്തിന് ആവശ്യമായ കക്കയുടെ ലഭ്യതയും കുറഞ്ഞു. വൈക്കത്തെ സൈറ്റില്‍നിന്നാണ് കക്ക ഇപ്പോള്‍ ലഭിക്കുന്നത്. അതിന്റെ ലഭ്യതയും കുറഞ്ഞു. അതോടൊപ്പം കക്ക വാരുന്ന ഡ്രഡ്ജറുകള്‍ ഇടയ്ക്കിടയ്ക്ക് കേടു വരുന്നതും ഉല്‍പ്പാദനത്തെ ബാധിക്കുന്നു. ഡ്രഡ്ജറുകളുടെ അറ്റകുറ്റപണികള്‍ക്ക് ആവശ്യമായ സംവിധാനങ്ങളും ഇല്ല.

ഒരു ബാര്‍ജില്‍ നാല്‍പ്പത് ടണ്ണോളം കക്കയാണ് ശേഖരിക്കാന്‍ കഴിയുക. ദിവസവും 150 ടണ്ണോളം കക്ക ലഭ്യമായാലേ നഷ്ടമില്ലാതെ ഉല്‍പ്പാദനം നടത്താന്‍ സാധിക്കു. ഇന്നത്തെ നിലയില്‍ ഇതും ബുദ്ധിമുട്ടാണ്. സിമന്റ് ഉല്‍പ്പാദനത്തിന് യന്ത്രം പ്രവര്‍ത്തിക്കാനാവശ്യമായ ഫര്‍ണസ് ഓയിലും കമ്പനിയില്‍ ഇല്ല. വാങ്ങാന്‍ പണവുമില്ല. ദിവസവും 17 ലക്ഷം രൂപയുടെ ഫര്‍ണസ് ഓയിലാണ് വേണ്ടത്. 30,000 ലിറ്റര്‍ വീതം. രണ്ടാഴ്ചയായി ഇതും ലഭ്യമല്ല. കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ എംഡിയടക്കം യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം രാജിവച്ച് പോയി. പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും ലക്ഷങ്ങള്‍മുടക്കി ചെയര്‍മാന് പുത്തന്‍ വാഹനം വാങ്ങാന്‍ സാമ്പത്തിക പ്രയാസം ഇല്ലായിരുന്നു.

അതിനിടെ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതല യോഗത്തിലും കാര്യമായ തീരുമാനം ഇല്ല. വീണ്ടും ചര്‍ച്ചകള്‍ നടത്താനാണ് ധാരണ. ഇതിന്റെ ഭാഗമായി റിയാബ് (പൊതുമേഖല നവീകരണ സമിതി) സെക്രട്ടറി ചെയര്‍മാനായുള്ള വിദഗ്ധസമിതി 17ന് ട്രാവന്‍കൂര്‍ സിമന്റ്സ് സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഉല്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ക്ളിങ്കര്‍ ലഭ്യമാക്കാനുളള റിപ്പോര്‍ട്ടും ഇതോടൊപ്പം സമര്‍പ്പിക്കും. വെള്ള സിമന്റിന്റെ ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുവിന്റെ ലഭ്യത ഉറപ്പാക്കുമെന്നും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡില്‍ ലഭ്യമാകുന്ന സ്ളഡ്ജ് ലൈം ഉപയോഗിക്കുന്നതു സംബന്ധിച്ച് സാമ്പത്തികസാങ്കേതിക വശങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ട്രേഡ്യൂണിയന്‍ പ്രതിനിധികളെ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലേക്ക് വിളിച്ചിട്ടില്ല.

ട്രാവന്‍കൂര്‍ സിമന്റ്സില്‍ അസംസ്കൃത വസ്തു ലഭ്യമാക്കും

നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സില്‍ വെള്ള സിമന്റിന്റെ ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്കൃ വസ്തുവിന്റെ ലഭ്യതയ്ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡില്‍ ലഭ്യമാകുന്ന സ്ലഡ്ജ് ലൈം ഉപയോഗം സംബന്ധിച്ച സാമ്പത്തിക- സാങ്കേതികവശങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. റിയാബ് സെക്രട്ടറി ചെയര്‍മാനായുള്ള വിദഗ്ധസമിതി 17ന് ട്രാവന്‍കൂര്‍ സിമന്റ്സ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.

deshabhimani 160212

1 comment:

  1. രണ്ടാഴ്ച മുമ്പ് ഉല്‍പ്പാദനം നിര്‍ത്തിവച്ചതോടെ ട്രാവന്‍കൂര്‍ സിമന്റ്സിലെ സിമന്റ് വില്‍പ്പനയും നിലയ്ക്കുന്നു. ഫാക്ടറിയില്‍ ബുധനാഴ്ച വൈകിട്ട് വില്‍പ്പനയ്ക്ക് ബാക്കിയുള്ളത് നാല്‍പ്പത് ടണ്ണോളം സിമന്റാണ്. ബുധനാഴ്ച 19 ടണ്‍ സിമന്റ് വില്‍പ്പന നടന്നു. രണ്ടു ദിവസത്തിനകം സിമന്റ് വില്‍പ്പന നിലയ്ക്കും. ഗുരുതര സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് സിമന്റ് ഉല്‍പ്പാദനം നിര്‍ത്തിവച്ചത്. ഉല്‍പ്പാദനത്തിന് ആവശ്യമായ കക്കയുടെ ലഭ്യതയും കുറഞ്ഞു. വൈക്കത്തെ സൈറ്റില്‍നിന്നാണ് കക്ക ഇപ്പോള്‍ ലഭിക്കുന്നത്. അതിന്റെ ലഭ്യതയും കുറഞ്ഞു. അതോടൊപ്പം കക്ക വാരുന്ന ഡ്രഡ്ജറുകള്‍ ഇടയ്ക്കിടയ്ക്ക് കേടു വരുന്നതും ഉല്‍പ്പാദനത്തെ ബാധിക്കുന്നു. ഡ്രഡ്ജറുകളുടെ അറ്റകുറ്റപണികള്‍ക്ക് ആവശ്യമായ സംവിധാനങ്ങളും ഇല്ല.

    ReplyDelete