Tuesday, February 21, 2012

ജനസമ്പര്‍ക്കപരിപാടിയുടെ മറവില്‍ അഴിമതിയും പണപ്പിരിവും

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ഇടുക്കിയില്‍ വന്‍ പണപ്പിരിവിനും അഴിമതിക്കും വേദിയൊരുക്കുന്നു. പരിപാടി ആഘോഷമാക്കാനെന്ന പേരില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പണപ്പിരിവ്. വില്ലേജ് ഓഫീസുകള്‍ക്കുവരെ വിഹിതം നിശ്ചയിച്ചാണ് പിരിവ്. കഴിഞ്ഞദിവസം കലക്ടറേറ്റില്‍ തഹസില്‍ദാര്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയാണ് ഓരോ വില്ലേജ് ഓഫീസിനും വിഹിതം നിശ്ചയിച്ചത്. 50,000 രൂപ മുതല്‍ നാലുലക്ഷം രൂപവരെയാണ് ഓരോ ഓഫീസുകള്‍ക്കും നിശ്ചയിച്ചിട്ടുള്ളത്. കൈയേറ്റക്കാരില്‍നിന്നും ഭൂമാഫിയകളില്‍നിന്നും വന്‍തോതിലുള്ള പണപ്പിരിവ് നടത്തിക്കഴിഞ്ഞു.

20 ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ബൃഹത്തായ പന്തലാണ് പരിപാടിക്ക് തയ്യാറാക്കുന്നത്. വാഴത്തോപ്പ് ഗവ. സ്കൂളിന്റെ ഒരു പ്രദേശമാകെ പന്തല്‍ ഇട്ടിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന ചെലവിലുള്ള ഡ്രസ്വര്‍ക്ക് പന്തലാണ് നിര്‍മിച്ചിരിക്കുന്നത്. ജനസമ്പര്‍ക്കത്തിനെത്തുന്ന അരലക്ഷത്തോളം പേര്‍ക്ക് ഭക്ഷണവും ക്രമീകരിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വേറെയും പൊതുജനങ്ങള്‍ക്ക് വേറെയുമാണ് ഭക്ഷണക്രമീകരണം. ജില്ലാ സപ്ലൈ ഓഫീസര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്.

ഒരു നൂറ്റാണ്ട് പിന്നിലേക്ക് കേരളത്തെ തള്ളിവിട്ടുകൊണ്ട് ജന്മി -കുടിയാന്‍ വ്യവസ്ഥയുടെ ഓര്‍മ പുതുക്കലാണ് ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പ്രഹസനത്തിലൂടെ വെളിച്ചത്തുവരുന്നത്. അടിമ-ഉടമ സമ്പ്രദായം നിലനിന്ന കാലത്ത് പാടത്ത് പണിയെടുക്കുന്ന ചെറുമര്‍ക്കും കുറവര്‍ക്കും കവലയില്‍നിന്ന് പണമെറിഞ്ഞുകൊടുക്കുന്ന കരപ്രമാണിയുടെ വേഷത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വേഷമിടുന്നത്. 55 വര്‍ഷത്തെ കേരളചരിത്രത്തില്‍ ഒരു ഭരണാധികാരിയും ചെയ്യാന്‍ തയ്യാറാകാത്ത ലജ്ജിപ്പിക്കുന്ന തറവേലയാണ് 23 ന് ഇടുക്കിയില്‍ അരങ്ങേറുന്നത്. 36,000 അപേക്ഷകളില്‍ 32,000 പേര്‍ക്കും പരിപാടിയിലൂടെ ഒരു പ്രയോജനവും ലഭിക്കില്ല. ചികിത്സാ സഹായത്തിനായി അപേക്ഷ നല്‍കിയവര്‍ 5000 പേരാണ്. ഇതില്‍ 1000 പേരുടെ അപേക്ഷ നിരസിച്ചു. ബാക്കി അപേക്ഷകള്‍ പട്ടയത്തിനുവേണ്ടിയുള്ളതും എപിഎല്‍ കാര്‍ഡ്, ബിപിഎല്‍ ആക്കണമെന്നുമുള്ളതും ബാങ്ക് ലോണുകള്‍ എഴുതിതള്ളണമെന്നുള്ളതുമാണ്. ഇപ്പോള്‍ സ്കമീല്ല, സര്‍ക്കാര്‍ നടപടി ഉണ്ടാകുന്ന മുറക്ക് പിന്നീട് അറിയിക്കാം എന്ന ഒറ്റവാക്ക് മറുപടി തയ്യാറാക്കിയിട്ടുണ്ട്. കാര്യം നടക്കില്ലെന്ന മറുപടി മുഖ്യമന്ത്രിയില്‍നിന്ന് നേരിട്ട് വാങ്ങാമെന്ന പ്രത്യേകതയാണ് ജനസമ്പര്‍ക്കത്തിനുള്ളത്. മുമ്പ് ഇതേ ആവശ്യത്തിന് ഓഫീസുകളില്‍ അപേക്ഷ നല്‍കിയവര്‍ക്ക് മുമ്പ് ലഭിച്ച മറുപടിതന്നെയാണ് ഇപ്പോഴും നല്‍കുന്നത്.

deshabhimani 210212

1 comment:

  1. ഒരു നൂറ്റാണ്ട് പിന്നിലേക്ക് കേരളത്തെ തള്ളിവിട്ടുകൊണ്ട് ജന്മി -കുടിയാന്‍ വ്യവസ്ഥയുടെ ഓര്‍മ പുതുക്കലാണ് ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പ്രഹസനത്തിലൂടെ വെളിച്ചത്തുവരുന്നത്. അടിമ-ഉടമ സമ്പ്രദായം നിലനിന്ന കാലത്ത് പാടത്ത് പണിയെടുക്കുന്ന ചെറുമര്‍ക്കും കുറവര്‍ക്കും കവലയില്‍നിന്ന് പണമെറിഞ്ഞുകൊടുക്കുന്ന കരപ്രമാണിയുടെ വേഷത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വേഷമിടുന്നത്. 55 വര്‍ഷത്തെ കേരളചരിത്രത്തില്‍ ഒരു ഭരണാധികാരിയും ചെയ്യാന്‍ തയ്യാറാകാത്ത ലജ്ജിപ്പിക്കുന്ന തറവേലയാണ് 23 ന് ഇടുക്കിയില്‍ അരങ്ങേറുന്നത്. 36,000 അപേക്ഷകളില്‍ 32,000 പേര്‍ക്കും പരിപാടിയിലൂടെ ഒരു പ്രയോജനവും ലഭിക്കില്ല.

    ReplyDelete