Tuesday, February 21, 2012

ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്: വി എസ്

കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ബോഫോഴ്സ് കേസിലെ പ്രതി ക്വട്ട്റോച്ചിയെ രക്ഷപ്പെടുത്തിയപോലെ രക്ഷപ്പെടുത്തുമോയെന്നും ഇപ്പോള്‍ നടന്നത് അറസ്റ്റ് നാടകമാണോയെന്നും സംശയിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രതികളെ പിടികൂടാനുണ്ടായ കാലതാമസം ഈ സംശയത്തിനു വഴിവയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാകമ്മിറ്റി ചിന്നക്കട പ്രസ്ക്ലബ് മൈതാനത്തു സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയെ ഭയക്കുന്നതുപോലെ ഇറ്റലിയെയും കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് പ്രതികളെ പിടികൂടാന്‍ വൈകിയത്. ജീവന്‍ പണയപ്പെടുത്തി മീന്‍ പിടിക്കാന്‍ കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ക്കു മതിയായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണം. വെടിയേറ്റു മരിച്ച തൊഴിലാളികളുടെ കുടുംബത്തിനു നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. തൊഴിലാളികളുടെ ജീവന്‍ അപഹരിച്ചവരില്‍നിന്നുള്ള നഷ്ടപരിഹാരവും ഈ കുടുംബങ്ങള്‍ക്കു കിട്ടുമെന്നുറപ്പാക്കണം. മരിച്ച തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ പൂര്‍ണമായി വഹിക്കണം. അവര്‍ക്കു ഭാവിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുമെന്നും പ്രഖ്യാപിക്കണം- വി എസ് ആവശ്യപ്പെട്ടു.

പി കെ ഗുരുദാസന്‍

നമ്മുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നടന്ന കൊലപാതകമായിട്ടും പ്രതികളെ പിടികുടുന്നതില്‍ ഉണ്ടായ കാലതാമസം നീതീകരിക്കാനാവില്ലെന്നു സത്യഗ്രഹികളെ അഭിവാദ്യം ചെയ്ത സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ പറഞ്ഞു. അതിര്‍ത്തി കടന്നാണ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചുവെന്നതു സമ്മതിച്ചാല്‍പോലും വെടിവയ്ക്കുകയാണോ വേണ്ടത്. കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണം. മരിച്ചവരുടെ കുടുംബത്തിനു ന്യായമായ നഷ്ടപരിഹാരം നല്‍കണം. മത്സ്യതൊഴിലാളികള്‍ക്കു മതിയായ സംരക്ഷണം നല്‍കണമെന്നും ഗുരുദാസന്‍ ആവശ്യപ്പെട്ടു.

എം എ ബേബി

സ്വന്തം വീടിനുള്ളില്‍ ജോലിയെടുത്തുകൊണ്ടിരുക്കുന്ന ആളെ പുറത്തുനിന്നു വന്നവര്‍ കൊലപ്പെടുത്തുന്നതിനു സമാനമാണ് ഈ സംഭവമെന്നും പ്രതികള്‍ ഇറ്റലിക്കാരായതിനാല്‍ രക്ഷപ്പെടുത്താന്‍ കേന്ദ്രഭരണാധികാരികള്‍ക്കു താല്‍പര്യമുണ്ടാകുമെന്നും യോഗത്തില്‍ സംസാരിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ബേബി പറഞ്ഞു. ബോഫോഴ്സ്് കേസിലെ പ്രതി ക്വട്ട്റോച്ചിയെയും ഭോപ്പാല്‍ വാതകദുരന്തക്കേസിലെ പ്രതി ആന്‍ഡേഴ്സണയെയും രക്ഷപ്പെടാന്‍ അനുവദിച്ചവരാണ് കേന്ദ്രസര്‍ക്കാര്‍ . അതുപോലെ മത്സ്യതൊഴിലാളികളെ വെടിവച്ചുകൊന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും ബേബി പറഞ്ഞു.

deshabhimani 210212

1 comment:

  1. കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ബോഫോഴ്സ് കേസിലെ പ്രതി ക്വട്ട്റോച്ചിയെ രക്ഷപ്പെടുത്തിയപോലെ രക്ഷപ്പെടുത്തുമോയെന്നും ഇപ്പോള്‍ നടന്നത് അറസ്റ്റ് നാടകമാണോയെന്നും സംശയിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രതികളെ പിടികൂടാനുണ്ടായ കാലതാമസം ഈ സംശയത്തിനു വഴിവയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete