Monday, June 4, 2012

ഷുക്കൂര്‍ വധക്കേസ് അറസ്റ്റിലായവര്‍ക്കുനേരെ മൂന്നാംമുറ


 പട്ടുവം അരിയിലെ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായവര്‍ക്ക് ലോക്കപ്പില്‍ മൂന്നാംമുറ. ഭീകരമായ പൊലീസ് പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവിന് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ കണ്ണപുരത്തെ വീടുകളില്‍നിന്ന് കസ്റ്റഡിയിലെടുത്ത കെ വി സുമേഷ് (27), ഇ അനൂപ് (32) എന്നിവരെയാണ് മൂന്ന് ദിവസം കണ്ണൂര്‍ സിറ്റിസ്റ്റേഷന്‍ ലോക്കപ്പില്‍ ക്രൂര പീഡനത്തിനിരയാക്കിയത്. സുമേഷിനാണ് കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. ഇരുമ്പ് പൈപ്പില്‍ കിടത്തി ഉരുട്ടല്‍, തലകീഴായും മറ്റും തൂക്കിക്കിടത്തി കാല്‍വെള്ളയില്‍ അടിക്കല്‍, കൈ പിന്നില്‍ക്കെട്ടി ഉയര്‍ത്തിപ്പിടിച്ച് വാരിയെല്ലുകള്‍ക്കിടയില്‍ കൈകൊണ്ട് വെട്ടല്‍, ഇരുമ്പു വടികൊണ്ട് ഇടുപ്പെല്ലിനും അണപ്പല്ലിനും കുത്തല്‍ എന്നീ പ്രാകൃത പീഡന മുറകളാണ് അരങ്ങേറിയത്. ഷുക്കൂറിനെ ഒറ്റക്കുത്തിന് കൊന്ന പ്രൊഫഷണല്‍ കൊലയാളിയാണെന്ന് സമ്മതിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മര്‍ദനത്തിന് വീര്യമേറി. കൊലക്കുപയോഗിച്ച ആയുധം ഒളിപ്പിച്ച സ്ഥലവും ഉത്തരവിട്ട നേതാക്കളെയും ചോദിച്ച് പീഡനം തുടര്‍ന്നു. ഇതിനിടെയാണ് അനൂപിനും മര്‍ദനമേറ്റത്. കണ്ണൂര്‍ ടൗണ്‍ ഡിവൈഎസ്പി പി സുകുമാരനാണ് അതിക്രൂരമായി പീഡിപ്പിച്ചത്. മര്‍ദനമേറ്റതുമൂലം സുമേഷിന് നടക്കാനാകുന്നില്ല. ദേഹത്താകെ പാടുകളുമുണ്ട്.

കോടതിയില്‍ ഹാജരാക്കാറായപ്പോഴാണ് മൂന്നാംമുറയുടെ ഗൗരവം ബന്ധപ്പെട്ടവര്‍ക്ക് വ്യക്തമായത്. തുടര്‍ന്ന് ശനിയാഴ്ച രാത്രി ഒമ്പതിനു ശേഷം കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് സി മുജീബ് റഹ്മാന്‍ മുമ്പാകെ ഹാജരാക്കി. അതിനുമുമ്പ് അഭിഭാഷകനെയോ ബന്ധുക്കളെയോ കാണാന്‍ സമ്മതിച്ചില്ല. മര്‍ദനവിവരം പറഞ്ഞാല്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും ഭീഷണിപ്പെടുത്തി. സുമേഷിന്റെ പരിക്ക് ശ്രദ്ധയില്‍പെട്ട മജിസ്ട്രേറ്റ് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ ഉത്തരവിടുകയായിരുന്നു. മൂന്നാംമുറ സംബന്ധിച്ച് വിശദമായ മൊഴി രേഖപ്പെടുത്താന്‍ അവസരമൊരുക്കാമെന്നും കോടതി അറിയിച്ചു.

deshabhimani 040612

No comments:

Post a Comment