Monday, June 4, 2012

സിപിഐ എമ്മിനെതിരെ മനോരമയുടെ ക്വട്ടേഷന്‍


ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഷെര്‍ലക്ക്ഹോംസ് കഥകളെ വെല്ലുന്ന ഊഹക്കഥകള്‍ അച്ചടിച്ചുവിടുന്നതില്‍ പരസ്പരം മത്സരിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍. കൊല നടന്നതിന്റെ പിറ്റേന്നുമുതലുള്ള പത്രവാര്‍ത്തകള്‍ അത് സൂചിപ്പിക്കുന്നു. ഇക്കാര്യത്തില്‍ മത്സരിക്കാന്‍ തങ്ങളെക്കഴിഞ്ഞ് മറ്റാരുമില്ലെന്ന് മനോരമ തെളിയിച്ചു. ടി പി ചന്ദ്രശേഖരന്‍ വധം നടന്നയുടനെതന്നെ മുഖ്യമന്ത്രിയും, മുല്ലപ്പള്ളി രാമചന്ദ്രനും ആഭ്യന്തരമന്ത്രിയും തീരുമാനിച്ചു. കൊന്നത് സിപിഎംകാര്‍ തന്നെ. ആ തിരക്കഥയനുസരിച്ചാണ് അന്നുമുതല്‍ ഇന്നുവരെയുള്ള അന്വേഷണത്തിന്റെ നീക്കം. ഒരു കൊലപാതകത്തിനുപിന്നില്‍ രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ കാരണങ്ങളുണ്ടായിരിക്കാം. അത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ചുമതല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ്. അവരെ നയിക്കേണ്ടത് ഭരണകൂടമോ രാഷ്ട്രീയമോ പകപോക്കല്‍ രാഷ്ട്രീയമോ അല്ല. ചന്ദ്രശേഖരന്റെ കൊലപാതകം അത്തരമൊരു "ചൂണ്ടിക്കാണിക്കല്‍" അന്വേഷണത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ കൊലപാതകം രാഷ്ട്രീയമല്ല സ്വകാര്യ ലാഭത്തിനുവേണ്ടിയുള്ളതാണ് എന്ന ഡിജിപിയുടെ പ്രാഥമികവും പരമപ്രധാനവുമായ കണ്ടെത്തലിനെ അട്ടിമറിച്ചുകൊണ്ടാണ് ഉമന്‍ചാണ്ടി സര്‍ക്കാര്‍ കൊലപാതകികളെല്ലാം സിപിഐ(എം)കാര്‍ തന്നെയായിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയുുടെ വഴിയിലേക്ക് നിഷ്പക്ഷമായി നടക്കേണ്ട അന്വേഷണത്തെ വഴിതിരിച്ചു വിട്ടത്.

മാര്‍ഗ്ഗമേതെന്നറിയാതെ ലക്ഷ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വഴിമുട്ടിയ അന്വേഷണത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അന്വേഷണസംഘത്തില്‍നിന്നും സിപിഐ(എം) അനുഭാവികളെ ഒഴിവാക്കിയിട്ടുണ്ടെന്ന് മലയാള മനോരമ ആദ്യമേ ആഭ്യന്തരമന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുചെയ്തിരുന്നു. അതിന്റെ അര്‍ത്ഥം പിടിക്കപ്പെടേണ്ടവര്‍ മാര്‍ക്സിസ്റ്റുകാര്‍ ആയിരിക്കണം എന്ന് ഉറപ്പുവരുത്തലാണ്. കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കണമെന്ന നാട്ടാചാരവഴിയിലൂടെ കടന്നുപോവുകയും അറസ്റ്റുചെയ്യപ്പെടുന്നത് സിപിഐ(എം) ബന്ധമുള്ളവരായിരിക്കണമെന്നുമുള്ള മന്ത്രിമാരുടെ വാശിയും അന്വേഷണത്തെ എങ്ങുമെത്തിക്കില്ല. കേരള രാഷ്ട്രീയത്തില്‍ എന്നും ചതിയുടെയും വഞ്ചനയുടെയും ചരിത്രം രചിച്ചിട്ടുള്ള മലയാള മനോരമ കൊലപാതകത്തെക്കാളും വലിയ ഹീനകൃത്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും തങ്ങള്‍തന്നെ പ്രസിദ്ധീകരിച്ച മുന്‍ വാര്‍ത്തകളെ തള്ളിപ്പറഞ്ഞും നട്ടാല്‍ കുരുക്കാത്ത നുണപറഞ്ഞും അതിവിദഗ്ധമായി സര്‍ക്കസുകാരന്റെ മെയ്വഴക്കത്തോടെ കരണംമറിയുന്ന വിദ്യ പണ്ടേ മനോരമയുടെ അടവാണ്. ആ വിദ്യക്ക് തെളിവ് 6-ാം തീയതിമുതലുള്ള പത്രങ്ങളില്‍ കാണാം.

6-ാം തീയതി: തലക്കെട്ട് ഇങ്ങനെ-കൊന്നത് കണ്ണൂര്‍ സംഘം. ഇതിലൂടെ മനോരമ ആദ്യത്തെ അമ്പ് തൊടുത്തുവിട്ടു. പക്ഷേ ആ അമ്പ് 25 ദിവസം പിന്നിട്ടപ്പോള്‍ മാഹി, കോഴിക്കോട്, പത്തനംതിട്ട തുടങ്ങി പലതായി പിരിഞ്ഞു. അറസ്റ്റുചെയ്യപ്പെട്ടവര്‍ വിവിധ സ്ഥലക്കാരാണെന്ന് ബോധ്യപ്പെട്ടു. കണ്ണൂര്‍ സംഘത്തിന്റെ അര്‍ത്ഥം ഏവര്‍ക്കുമറിയാം. ആ പെരും നുണബോംബാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നഞ്ഞ പടക്കമായത്.

7-ാം തീയതി: രാഷ്ട്രീയ പകപോക്കലിനായി നിയോഗിക്കപ്പെട്ട രണ്ടു ക്വട്ടേഷന്‍ ഗുണ്ടകളാണ് കൊലയ്ക്കുപിന്നല്‍. ന്യൂ മാഹിയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെയും എന്‍ഡിഎഫ് പ്രവര്‍ത്തകനെയും കൊന്നതടക്കം കേസുകളില്‍ പ്രതിയായ കൊടിസുനി, വായപ്പടച്ചി റഫീക്ക് എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നു. അതിനുപിന്നാലെ കൊലയ്ക്കുപിന്നില്‍ സ്വകാര്യ ലാഭമെന്ന് ഡിജിപി പ്രസ്താവിച്ചു. അന്വേഷണം 25-ാം നാള്‍ പിന്നിടുമ്പോഴും മനോരമ കര്‍ണ്ണാടകത്തിലേക്ക് ഒളിച്ചുകടത്തിയ കൊടി സുനിയെയും വായപ്പടച്ചി റഫീക്കിനെയും കണ്ടുകിട്ടിയിട്ടില്ല. സിപിഐ (എം) കാരനെന്ന് മനോരമ അവകാശപ്പെട്ട വായപ്പടച്ചി റഷീദിനെ കണ്ടവരുണ്ടോ എന്ന് ഇപ്പോള്‍ മനോരമയോട് ആരെങ്കിലും ചോദിച്ചാല്‍ മനോരമ വായടച്ച് അന്തംവിട്ടു നില്‍ക്കും. കാരണം എന്‍ഡിഎഫ് പ്രവര്‍ത്തകനായ റഫീഖിനെ മീശവടിച്ച നിലയില്‍ പലരും വടകര കോടതി പരിസരത്ത് കണ്ടെത്തിയത്രെ. കര്‍ണാടകത്തില്‍ നിന്നു തുടങ്ങി പാര്‍ടി ഗ്രാമങ്ങളിലാകെ അരിച്ചു പെറുക്കിയ അന്വേഷണസംഘത്തിന് ഇനി തലയില്‍ മുണ്ടിട്ടു നടക്കാം. ""22ന് നാദാപുരത്തെ ഒരു വിവാഹവീട്ടില്‍ വെച്ച് വടകരയിലെ ചില സിപിഐ (എം) നേതാക്കള്‍ ഗൂഢാലോചന നടത്തി. വിവാഹച്ചടങ്ങുകളുടെ വീഡിയോ സിഡി പൊലീസ് ശേഖരിച്ചു"". പൊലീസിനു കൈമാറിയ ഈ സിഡിയെക്കുറിച്ച് മനോരമ പിന്നെ മിണ്ടിയിട്ടില്ല.

8-ാം തീയതി: വാര്‍ത്ത-""കൊലയ്ക്കുപിന്നാലെ കണ്ണൂര്‍ ജയിലിലേക്ക് വിളിക്കപ്പെട്ട ഫോണ്‍കോള്‍ വിരല്‍ ചൂണ്ടുന്നത് പരോള്‍ തടവുകാരിലേക്കാണ്. കൊലപാതകത്തിനുപയോഗിച്ച ഇന്നോവ കാറില്‍നിന്ന് മൂന്നു വിരലടയാളങ്ങള്‍ കിട്ടി. ഇത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മുഴുവന്‍ തടവുകാരുടെയും ഫിംഗര്‍ പ്രിന്റുമായി ഒത്തുനോക്കുന്നുണ്ട്"". മനോരമയുടെ ഈ വാര്‍ത്ത വായിച്ചാല്‍ കൊല നടത്തിയവര്‍ സെന്‍ട്രല്‍ ജയില്‍ ചാടി കൊലനടത്തി തിരികെ ജയിലിലെത്തി എന്നു കരുതേണ്ടിവരും.

9-ാം തീയതി: ടി പി ചന്ദ്രശേഖരനെ ഒന്‍പതു തവണ അപായപ്പെടുത്താന്‍ ശ്രമിച്ചതായി വാര്‍ത്തയുണ്ട്. ഇത് മുല്ലപ്പള്ളിയും മുഖ്യമന്ത്രിയും സമ്മതിച്ചതാണ്. ഇത്തരത്തില്‍ അപകട ഭീഷണിയുണ്ടായ ഒരാളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നത് ഗുരുതരമായ അനാസ്ഥയാണ്. അന്നത്തെ വാര്‍ത്തയില്‍ കൊടിസുനിയും റഫീക്കും പാര്‍ടി ഗ്രാമങ്ങളിലാണെന്ന് പറയുന്നു. അതേ വാര്‍ത്തയില്‍തന്നെ ക്വട്ടേഷന്‍ സംഘങ്ങള്‍ മാഹിയാണ് ഒളിത്താവളമാക്കിയിരിക്കുന്നുവെന്നും പറയുന്നു. കേട്ടാല്‍ തോന്നും, പ്രതികളുടെ ഒളിത്താവളങ്ങള്‍ മനോരമ നിശ്ചയിക്കുംപ്രകാരമാണെന്ന്.

10-ാം തീയതി: കൊന്നവര്‍ ആരാണെന്ന് വ്യക്തമായെന്നും കൊല്ലിച്ചവരെയാണ് ഇനി അറിയാനുള്ളതെന്നും ഡിജിപി ജേക്കബ് പുന്നൂസ് പറയുന്നു. അപ്പോഴാണ് പരല്‍മീനുകളാണ് പിടിയിലായത് വമ്പന്‍ സ്രാവുകള്‍ വീഴാനിരിക്കുന്നതേയുള്ളു എന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളിയുടെ പ്രസ്താവന. കൊലയാളിയെന്ന് കണ്ടെത്തിയ വായപ്പടച്ചി റഷീദ് പിന്നീട് മനോരമയ്ക്ക് വെറും വാടകക്കാറുകാരനായി.

11-ാം തീയതി: പ്രധാന വാര്‍ത്തയില്‍ ഇങ്ങനെയൊരു പരാമര്‍ശമുണ്ട്; കൊടി സുനിയുടെ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയതില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ലെന്ന സൂചനയുണ്ട്. ആരും പെട്ടെന്ന് ഈ വരികള്‍ ശ്രദ്ധിക്കില്ല. കൊലപാതകികള്‍ സിപിഎം കാരാണെന്ന് ആണയിട്ട് ആവര്‍ത്തിക്കുന്ന മനോരമ ക്വട്ടേഷനുപിന്നില്‍ രാഷ്ട്രീയേതര ബന്ധമുള്ളവരുണ്ട് എന്ന് എഴുതുന്നു. അതേ വാര്‍ത്തയില്‍ പാര്‍ടി ഗ്രാമങ്ങളിലെ ഒളി ഇടങ്ങളില്‍നിന്നും പ്രതികളെ പുറത്തു ചാടിക്കുന്നതിനാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നും പറയുന്നു. വാര്‍ത്തയുടെ അവസാനം ക്വട്ടേഷന്‍ സംഘം മാഹി ഒളിത്താവളമാക്കിയെന്നും മനോരമയ്ക്ക് അന്വേഷണസംഘത്തില്‍നിന്നും "നേരിട്ട്" ലഭിച്ച അറിവ് വായനക്കാര്‍ക്ക് പകര്‍ന്നുതരുന്നു.

13-ാം തീയതി: മാഹി ഇരട്ടകൊലക്കേസിന് സമാനമാണ് ഈ കൊലയും. ഇതില്‍ പ്രതികളായവര്‍ക്കെതിരെ ഇവരെ ഭയം മൂലം ആരും സാക്ഷി പറയില്ലെന്നും പാര്‍ടി സംരക്ഷിക്കുമെന്ന ഉറപ്പില്‍ എന്ത് കുറ്റകൃത്യത്തിനും ഇവര്‍ തയ്യാറാകുമത്രെ. പിന്നീട്, മനോരമ ക്രിമിനോളജിസ്റ്റുകളെ കടത്തിവെട്ടുന്ന രീതിയില്‍ പ്രതികളെക്കുറിച്ച് മനഃശാസ്ത്ര നിരീക്ഷണം നടത്തുന്നു. ""പൊലീസിന്റെ ചോദ്യം ചെയ്യലുകളോട് പ്രതികരിക്കാതെ ദിവസങ്ങളോളം പിടിച്ചുനില്‍ക്കാന്‍ ശേഷിയുള്ളവരാണ് കൊടി സുനിയുടെ സംഘത്തില്‍ പെട്ടവര്‍"". ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ അല്ല മനോരമ 10 മുഴം മുമ്പേ എറിയും. ആ എറിയലുകള്‍ മനോരമയുടെ "അന്വേഷണ നിരീക്ഷണ"ങ്ങളിലുടനീളം കാണാം. കൊലയുമായി ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റിലായവര്‍ക്ക് സിപിഐ എമ്മുമായി വിദൂര ബന്ധമുണ്ടെങ്കില്‍ അവര്‍ പ്രതപട്ടികയിലാണെന്ന് മനോരമ വരുത്തിത്തീര്‍ക്കും. സിപിഐ (എം) ബന്ധമില്ലാത്തവരാരെങ്കിലുമാണെങ്കില്‍ അവരുടെ രാഷ്ട്രീയമോ തീവ്രവാദബന്ധമോ മാഫിയാ ബന്ധമോ ഒന്നുംതന്നെ മനോരമയുടെ "അന്വേഷണാത്മക" റിപ്പോര്‍ട്ടില്‍ കാണില്ല. വ്യാജ നമ്പര്‍പ്ലേറ്റ് നല്‍കിയതിന് അറസ്റ്റിലായവര്‍ക്ക് പ്രതികളുടെ ഉദ്ദേശം അറിയില്ലായിരുന്നത്രെ. വ്യാജ നമ്പര്‍പ്ലേറ്റു നിര്‍മ്മിക്കുന്നത് കുറ്റകൃത്യമാണ്. അതിനായി സമീപിക്കുന്നവരുടെ ഉദ്ദേശശുദ്ധി നല്ലതായിരിക്കില്ലെന്നു മനസ്സിലാക്കാനുള്ള അന്വേഷണബുദ്ധി മനോരമ കാണിച്ചില്ല.

16-ാം തീയതി: പറയങ്കണ്ടി രവീന്ദ്രന്‍ ടി പി ചന്ദ്രശേഖരനെ ക്വട്ടേഷന്‍ സംഘത്തിന് കാട്ടിക്കൊടുത്തു എന്ന് വാര്‍ത്ത. വടകരനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുള്ള നിരവധി വര്‍ഷങ്ങളായി വടകര മേഖലയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന ടി പി ചന്ദ്രശേഖരനെ ആ പ്രദേശവുമായി ബന്ധമുള്ള കുപ്രസിദ്ധിയാര്‍ജ്ജിച്ച ക്വട്ടേഷന്‍ സംഘത്തിന് കാട്ടിക്കൊടുക്കേണ്ടി വന്നു എന്നു പറയുന്നതിലെ യുക്തിരാഹിത്യം തിരിച്ചറിയാനുള്ള സെന്‍സ് മനോരമയ്ക്ക് ഇല്ലാതെ പോയല്ലോ. ടി പിയെ അവസാനമായി ഫോണ്‍ചെയ്ത ടി പിയുടെ സുഹൃത്തും ആര്‍എംപി പ്രവര്‍ത്തകനുമായ ആളെക്കുറിച്ച് ആദ്യമെഴുതിയ മനോരമ പിന്നീട് അത് മുക്കി. മറ്റു ഫോണ്‍കോളുകള്‍ ഇല്ലാത്ത ടവറുകള്‍ തേടി കണ്ടുപിടിക്കുന്ന മനോരമയ്ക്ക് ഈ ഫോണ്‍കോളിനെക്കുറിച്ച് മിണ്ടാട്ടമേയില്ല. അതു സിപിഐ (എം) കാരനല്ലല്ലോ.

മെയ് 17നുശേഷം രണ്ടുദിവസത്തെ വാര്‍ത്തകള്‍, കൈമാറിയ ക്വട്ടേഷന്‍ തുകകളെക്കുറിച്ചായിരുന്നു 10,000 മുതല്‍ 1,10,000 വരെ മനോരമയ്ക്ക് കണക്കുണ്ട്. 68,500െന്‍റ കണക്ക് വേറെയുമുണ്ട്. ചില ദിവസങ്ങള്‍ ചന്ദ്രശേഖരന്‍ വാര്‍ത്ത ഉള്‍പേജിലെ ചെറിയ കോളത്തിലൊതുങ്ങിയിരുന്നു. അപ്പോഴൊക്കെ മനോരമ "സ്വകാര്യ ലാഭ"ത്തിനുവേണ്ടിയുള്ള മറ്റു വാര്‍ത്തകള്‍ക്കു പിറകേയായിരുന്നു. പിന്നീടുവന്ന വാര്‍ത്തകളിലെല്ലാം കൊടി സംഘത്തില്‍നിന്നും പിരിഞ്ഞ് മറ്റെങ്ങോ ഒളിവില്‍ കഴിയുന്ന ടി കെ രജീഷായി പ്രധാനി. കൊടിസുനിയുടെ നിറം മങ്ങുകയും റഫീക്ക് ചിത്രത്തില്‍നിന്നേ ഇല്ലാതാവുകയും ചെയ്തു.

22-ാം തീയതി സിപിഐ (എം) പാനൂര്‍ ഏരിയാകമ്മിറ്റിഅംഗം പി കെ കുഞ്ഞനന്ദെന്‍റ നിര്‍ദ്ദേശമനുസരിച്ചാണത്രെ കാര്യങ്ങള്‍ നടന്നത് എന്ന കഥ വളരെ തന്‍മയത്തോടെ വിവരിക്കുന്നു.

23-ാം തീയതി: മാഹി സ്വദേശി ശ്രീജേഷ് അറസ്റ്റിലായി. അക്രമത്തിനിടെ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സതേടാന്‍ രണ്ടു സിപിഐ (എം) നേതാക്കളുടെ സഹായം വേണ്ടിവന്നത്രെ. ശ്രീജേഷ് പിന്നെ സിജിത്തായി. മനോരമ പിന്നീട് അതിനു ന്യായീകരണവും കണ്ടെത്തി. 19 ദിവസത്തിനകം 14 പേരെ പിടികൂടിയത് അന്വേഷണസംഘത്തിന്റെ വൈദഗ്ധ്യമാണെന്ന് മനോരമ ഊറ്റംകൊള്ളുന്നു. പ്രധാന പ്രതിയെന്നു മനോരമ ആദ്യം വിശേഷിപ്പിച്ച വായപ്പടച്ചി റഷീദ് 31ന് കോടതിയില്‍ സ്വയം കീഴടങ്ങി. സിപിഐ (എം)കാരനല്ലാത്തതിനാല്‍ നേരത്തേ ലിസ്റ്റില്‍ അപ്രത്യക്ഷനായ റഫീക്ക് കാര്‍ വാടകയ്ക്ക് നല്‍കിയ ആള്‍ മാത്രമായി.

25-ാം തീയതിയിലെ വാര്‍ത്തയില്‍ അറസ്റ്റുചെയ്യപ്പെട്ട ഒഞ്ചിയം ഏര്യാസെക്രട്ടറി സി എച്ച് അശോകന്‍ കുറ്റസമ്മതം നടത്തി എന്നു പറയുന്നു. ഒന്നരവര്‍ഷം മുമ്പേ നടന്ന ഗൂഢാലോചനയില്‍ 7 മാസം മുന്‍പ് ഏരിയാസെക്രട്ടറിയായ സി എച്ച് അശോകന്‍ പങ്കെടുത്തത്രെ. അത് അദ്ദേഹം പൊലീസിനോട് സമ്മതിച്ചതായി കഥ ചമയ്ക്കാനും മനോരമയ്ക്ക് മടിയുണ്ടായിലയില്ല. ഈ കുറ്റസമ്മതം മനോരമ നേരിട്ടു കണ്ടതുപോലെയാണ് വിവരിക്കുന്നത്. ഉള്‍പേജില്‍ പൊലീസ് നീക്കങ്ങള്‍ ചോരുന്നു എന്നൊരു വാര്‍ത്തയുണ്ട്. അന്വേഷണസംഘത്തില്‍നിന്നും സിപിഐ (എം)കാരെ ഒഴിച്ചുനിര്‍ത്തുന്നുവെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി ആദ്യമേ പറഞ്ഞതാണ്. പോരാഞ്ഞ് കേസന്വേഷണസംഘത്തില്‍ കോണ്‍ഗ്രസിനോടു കൂറുള്ള എസ് പി രാജ്മോഹനെ ഉള്‍പെടുത്തുകയുണ്ടായി. റഫീക്ക് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ടി ഗ്രാമങ്ങളില്‍ ഒളിച്ചു താമസിക്കുന്നുവെന്ന് കണ്ടെത്തിയ മനോരമ റഫീക്ക് കീഴടങ്ങിയ വഴി ഒന്നു കണ്ടുപിടിച്ച് പാര്‍ടി ഗ്രാമങ്ങളിലേക്കുള്ള വഴി അന്വേഷണ സംഘത്തിനും കാട്ടിക്കൊടുക്കണം. മാലൂര്‍, മങ്ങാട്ടിടം ചാറ്റാരിപ്പറമ്പ് പഞ്ചായത്തുകളില്‍ പ്രതികളുണ്ടെന്നും പാര്‍ട്ടി ഗ്രാമങ്ങളില്‍ മാറി മാറി താമസിക്കുന്നുവെന്നും അവകാശപ്പെട്ട മനോരമ കാട്ടിയ വഴിയേ പോയ അന്വേഷണസംഘത്തിന് അരിച്ചുപറക്കിയിട്ടും അവിടെനിന്നൊന്നും കണ്ടെടുക്കാനായില്ല.

26-ാം തീയതിയിലെ വാര്‍ത്തയില്‍ അതുവരെ ക്വട്ടേഷന്‍ സംഘ തലവന്‍ കൊടി സുനിയെന്നു പറഞ്ഞവര്‍ക്ക് കിര്‍മാണി മനോജിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ എന്ന് മലക്കംമറിയാന്‍ 24 മണിക്കൂര്‍പോലും വേണ്ടിവന്നില്ല. 28-ാം തീയതിയിലെ വാര്‍ത്ത: ടി കെ രജീഷിനെതിരായി അന്വേഷണസംഘം മുംബൈയിലേക്ക് തിരിക്കുന്നു. രജീഷിനെക്കുറിച്ച് സിജിത്തിനു മാത്രമേ അറിയാവൂ എന്നും കാഴ്ചയില്‍ 45 വയസ്സും ആറടിയോളം ഉയരവും ഉറച്ച ശരീര പ്രകൃതിയുമാണെന്നാണ് അയാളെക്കുറിച്ചുള്ള വിവരം.

27-ാം തീയതിയിലെ വാര്‍ത്ത വായിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടാകുന്ന ന്യായമായ ചില സംശയങ്ങളുണ്ട്.

1990കള്‍ക്കുശേഷം രാഷ്ട്രീയ കൊലകളില്‍ പങ്കാളിയായ ഇന്ത്യന്‍ സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട, തലശ്ശേരി പൊന്ന്യം സ്വദേശിയാണ് എന്നൊക്കെ അറിയാവുന്ന മനോരമയ്ക്ക് ടി കെ രാജേഷ് ഒരു ഫോട്ടോപോലുമില്ലാത്തവിധം അജ്ഞാതനായ ആളാണത്രെ. ഇത്തരത്തില്‍ മനോരമ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്താ പ്രചാരണത്തിന്റെ വക്താക്കളായ "പ്രത്യേക അന്വേഷണ മാധ്യമസംഘ"ത്തിന് മിനിമം കോമണ്‍സെന്‍സില്ലാതെ പോയത് ജനവൈകല്യംകൊണ്ടുണ്ടായ കുബുദ്ധിതന്നെ. ഉര്‍ദ്ധ്വംവലിക്കുന്നവന് ഓക്സിജന്‍ കിട്ടിയപോലെയാണ് ഭരണം കൈവിട്ടുപോകാറായ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ടി പി വധം. കോണ്‍ഗ്രസിന് വീണുകിട്ടിയ ആ നിധിയെ നെയ്യാറ്റിന്‍കരയോളമേ കൈവെള്ളയില്‍ സൂക്ഷിക്കൂ എന്ന് തിരിച്ചറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. കമ്യൂണിസ്റ്റുകാരെ കൊന്ന് അധികാരലാഭം കൊയ്ത കോണ്‍ഗ്രസിന്റെ ചരിത്രം താളുകളില്‍ എഴുതുമ്പോള്‍ വിരലുകളെപ്പോലും വിറകൊളളിക്കും. ഒഞ്ചിയത്തു വീണ ടി പി ചന്ദ്രശേഖരന്റെ ചോരക്കറകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷം കേരള ജനതയെ വഞ്ചിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രതിഛായ മിനുക്കാന്‍ നടത്തിയ ശ്രമം നാണക്കേടുകളുടെ ചരിത്രത്തിലിടം നേടും.

കെ ആര്‍ മായ chintha

4 comments:

  1. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഷെര്‍ലക്ക്ഹോംസ് കഥകളെ വെല്ലുന്ന ഊഹക്കഥകള്‍ അച്ചടിച്ചുവിടുന്നതില്‍ പരസ്പരം മത്സരിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍. കൊല നടന്നതിന്റെ പിറ്റേന്നുമുതലുള്ള പത്രവാര്‍ത്തകള്‍ അത് സൂചിപ്പിക്കുന്നു. ഇക്കാര്യത്തില്‍ മത്സരിക്കാന്‍ തങ്ങളെക്കഴിഞ്ഞ് മറ്റാരുമില്ലെന്ന് മനോരമ തെളിയിച്ചു. ടി പി ചന്ദ്രശേഖരന്‍ വധം നടന്നയുടനെതന്നെ മുഖ്യമന്ത്രിയും, മുല്ലപ്പള്ളി രാമചന്ദ്രനും ആഭ്യന്തരമന്ത്രിയും തീരുമാനിച്ചു. കൊന്നത് സിപിഎംകാര്‍ തന്നെ. ആ തിരക്കഥയനുസരിച്ചാണ് അന്നുമുതല്‍ ഇന്നുവരെയുള്ള അന്വേഷണത്തിന്റെ നീക്കം. ഒരു കൊലപാതകത്തിനുപിന്നില്‍ രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ കാരണങ്ങളുണ്ടായിരിക്കാം. അത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ചുമതല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ്. അവരെ നയിക്കേണ്ടത് ഭരണകൂടമോ രാഷ്ട്രീയമോ പകപോക്കല്‍ രാഷ്ട്രീയമോ അല്ല. ചന്ദ്രശേഖരന്റെ കൊലപാതകം അത്തരമൊരു "ചൂണ്ടിക്കാണിക്കല്‍" അന്വേഷണത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ കൊലപാതകം രാഷ്ട്രീയമല്ല സ്വകാര്യ ലാഭത്തിനുവേണ്ടിയുള്ളതാണ് എന്ന ഡിജിപിയുടെ പ്രാഥമികവും പരമപ്രധാനവുമായ കണ്ടെത്തലിനെ അട്ടിമറിച്ചുകൊണ്ടാണ് ഉമന്‍ചാണ്ടി സര്‍ക്കാര്‍ കൊലപാതകികളെല്ലാം സിപിഐ(എം)കാര്‍ തന്നെയായിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയുുടെ വഴിയിലേക്ക് നിഷ്പക്ഷമായി നടക്കേണ്ട അന്വേഷണത്തെ വഴിതിരിച്ചു വിട്ടത്.

    ReplyDelete
  2. ‘മനോരമീയന്‍’ കഥകള്‍ തീര്‍ന്നില്ലല്ലോ ജാഗ്രതേ...!

    ടി പിയുടെ ഫോണിലേക്കു വന്ന അവസാന വിളിയെക്കുറിച്ച് മെയ് 7-ന്റെ റിപ്പോര്‍ട്ടില്‍ നിന്ന്:

    (ചന്ദ്രശേഖരനെ അവസാനമായി വിളിച്ച) ‘... ഇയാളുടെ പേര് ടി പിയുടെ മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ആളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല. എന്നാല്‍ അക്രമവുമായി ഇയാള്‍ക്ക് എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നോ ഇല്ലെന്നോ പറയാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.‘

    എന്നു വെച്ചാല്‍ ബന്ധം ‘ഉണ്ടില്ല’...!

    ‘പാര്‍ട്ടിയുടെ പതാക വാങ്ങാനുണ്ടെന്നും അതിനാല്‍ ടി പി ഉടന്‍ വടകരയിലെത്തണമെന്നുമാണ് ഇയാള്‍ ഫോണില്‍ അറിയിച്ചതെന്നാണ് സൂചന.’

    ഒരു പതാക വാങ്ങാന്‍ പാര്‍ട്ടിയുടെ നേതാവ് ‘ഉടന്‍ എത്തണ’മത്രേ...! വിഴുങ്ങാന്‍ ഒരു ലോഡ് ഉപ്പു കൂടി വേണം സാര്‍...!

    ReplyDelete
  3. മേല്‍പ്പറഞ്ഞ അതേ വാര്‍ത്തയില്‍ നിന്നുതന്നെ:

    ‘ഓര്‍ക്കാട്ടേരിയില്‍ നിന്ന് ഒഞ്ചിയത്തേക്കു പോകേണ്ട ചന്ദ്രശേഖരന്‍ മറ്റൊരു പാതയായ വടകരയിലേക്ക് പോയത് എന്തിനാണെന്ന സംശയം പോലീസിനെ ഇപ്പോഴും അലട്ടുന്നുണ്ട്.’

    ഈ ‘അലട്ടുന്ന സംശയ’ത്തിനുള്ള ഉത്തരം പോലീസിന് കിട്ടിയതായി ഇതുവരെ വിവരമൊന്നുമില്ല...! തൊട്ടുമുന്‍പ് പറഞ്ഞ ആ ഫോണ്‍ കോള്‍ അല്ലേ കാരണം എന്ന് ആരും ചോദിക്കില്ലല്ലോ!

    തീര്‍ന്നില്ല,

    ‘നേരത്തെ പദ്ധതിയിട്ടതില്‍ നിന്ന് വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ചാല്‍ ക്വൊട്ടേഷന്‍ സംഘത്തിന് ഇത്ര കൃത്യമായി കൊല നടപ്പാക്കാന്‍ കഴിയില്ലെന്ന് പോലീസ് കരുതുന്നു. അങ്ങനെയെങ്കില്‍ ടി പിയെ വടകര ഭാഗത്തേക്ക് വിളിച്ചുവരുത്തിയ ഫോണ്‍ കോള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതേണ്ടിവരും.’

    എന്നുവെച്ചാല്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെ ടി പിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായെന്ന്...? എന്നിട്ട് ‘അന്വേഷണാത്മകന്മാര്‍‘ ആ വഴിക്കൊന്നും പോയില്ലേ എന്നു ചോദിക്കരുത്...!

    ReplyDelete
  4. എട്ടാം തീയതിയിലെ വാര്‍ത്ത:

    ‘ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കൊല നടന്ന വള്ളിക്കാടിനു സമീപത്തെ മൊബൈല്‍ ടവര്‍ പരിധിയില്‍ നിന്ന് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിനടുത്ത ടവറിലേക്ക് ഫോണ്‍വിളിയുണ്ടായതായി കണ്ടെത്തി. ജയില്‍ പുള്ളികള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടാകാമെന്നതിന്റെ സൂചനയായി പോലീസ് ഇതിനെ കാണുന്നു.’

    ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്ത് വള്ളിക്കാട് പ്രദേശത്ത് കൊലയാളികളും അവരുമായി ബന്ധമുള്ളവരും മാത്രമേ ഉണ്ടായിരുന്നുള്ളോ എന്നും സെന്‍‌ട്രല്‍ ജയില്‍ പരിസരത്തെ മൊബൈല്‍ ടവര്‍ ജയിലിലെ തടവുകാര്‍ക്കു മാത്രമായി സേവനം നല്‍കുന്നതിനുള്ളതാണോ എന്നുമൊന്നും ചോദിക്കരുത്...!

    പതിനാലാം തീയതിയായപ്പോഴേക്കും കൊലയാളികളുമായി ഫോണ്‍ ബന്ധമുള്ള തടവുകാര്‍ വിയ്യൂര്‍ ജയിലിലായി...! ‘ജയിലിലേക്കു വിളിച്ചു’ എന്ന വാദം ‘ക്ലച്ചുപിടിക്കാ’ഞ്ഞതു കൊണ്ടാണോ എന്തോ, ഇത്തവണ ജയിലില്‍ നിന്ന് കൊലയാളികള്‍ക്കാണ് ഫോണ്‍. ജയിലിലെ കോയിന്‍ ബൂത്തില്‍ നിന്നാണത്രേ വിളികള്‍. പക്ഷേ സംശയാസ്പദമായ കോളുകള്‍ ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ജയില്‍ അധികൃതര്‍ തന്നെ പറയുന്നു എന്നും വാര്‍ത്തയിലുണ്ട്.

    (എന്നുവെച്ചാല്‍ സംശയകരമായ കോളുകളൊന്നും ഇല്ല. എന്നാലും 'ഞങ്ങള്‍ക്ക്' സംശയമുണ്ട്...!)

    വാര്‍ത്തയിലെ ഏറ്റവും 'മനോഹര'മായ വാക്യം വരുന്നതേയുള്ളൂ:

    'ക്വൊട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ടുവെന്നു കരുതുന്ന ഗുണ്ടയ്ക്ക് സിപിഎമ്മുമായല്ല, മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായാണ് ബന്ധം.'

    ഏതാണ് ഈ 'മറ്റൊരു രാഷ്ട്രീയപാര്‍ട്ടി' എന്നത് 'ഞങ്ങളുടെ' വിഷയമല്ല...! ഞങ്ങള്‍ സി പി എമ്മിനെക്കുറിച്ചു മാത്രം അന്വേഷിക്കാനായി നിയോഗിക്കപ്പെട്ട ഇന്‍വെസ്റ്റിഗേറ്റീവ് സ്പെഷ്യലിസ്റ്റൂ'കളാണ്...!

    --------------------------

    പിന്‍ കുറിപ്പ്: മുകളില്‍ പരാമര്‍ശിച്ച വാര്‍ത്തകളുടെ ലിങ്കുകള്‍ ഇപ്പോള്‍ നിലവിലില്ലാതിരിക്കാന്‍ സാധ്യതയുണ്ട്.

    ReplyDelete