Sunday, September 9, 2012

ലീഗ്-സംഘപരിവാര്‍ ആക്രമണങ്ങള്‍


ലീഗ് അക്രമത്തില്‍ 5 സിഐടിയു തൊഴിലാളികള്‍ക്ക് പരിക്ക്

അടിമാലി: ഇരുമ്പുപാലത്ത് ലീഗ് അക്രമത്തില്‍ അഞ്ച് സിഐടിയു ചുമട്ടുത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇരുമ്പുപാലം വലിയവീട്ടില്‍ ബഷീര്‍ (32), പൊന്നുരുത്തിയില്‍ ഷാജി (36), പുളിക്കപ്പറമ്പില്‍ സുധീഷ് (28), തകിടിയേല്‍ ഷൈന്‍ (30), പൂതയില്‍ മുത്തു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പകല്‍ പതിനൊന്നോടെ ഇരുമ്പുപാലം ടൗണില്‍നിന്ന ബഷീറിനെ മൂലേത്തൊട്ടിയില്‍ അജാസ്, പൊട്ടയ്ക്കല്‍ സദാംഇര്‍ഷാദ്, സിബി, കല്ലേലില്‍ ജലാല്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പന്ത്രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ മറ്റ് തൊഴിലാളികളെയും ലീഗുകാര്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ബഷീറിനെയും ഷാജിയെയും അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈന്‍, മുത്തു എന്നിവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.

ലീഗിന്റെയും യുഡിഎഫ് നേതൃത്വത്തിന്റെയും സമ്മര്‍ദത്തെ തുടര്‍ന്ന് അക്രമത്തിന് നേതൃത്വം കൊടുത്ത അജാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് സിഐടിയു തൊഴിലാളികളുടെ പേരില്‍ പൊലീസ് കേസ് എടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റ സിഐടിയു യൂണിയനില്‍പ്പെട്ട തൊഴിലാളി ബഷീറിന്റെ മൊഴിയില്‍ ദുര്‍ബലമായ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്്. ഇരുമ്പുപാലം ടൗണിലെ സിഐടിയു തൊഴിലാളികളെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് ഇവിടുത്തെ തൊഴില്‍ തട്ടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്്്. യുഡിഎഫിന്റെ സമ്മര്‍ദത്തിന് വഴങ്ങി സിഐടിയു ചുമട്ടുത്തൊഴിലാളികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസെടുത്ത പൊലീസ് നടപടിയില്‍ ഹെഡ് ലോഡ് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) അടിമാലി ഏരിയ സെക്രട്ടറി കെ ആര്‍ ജയനും പ്രസിഡന്റ് സി ഡി ഷാജിയും പ്രതിഷേധിച്ചു.

ആര്‍എസ്എസിലെ ഭിന്നത: ഘോഷയാത്ര അലങ്കോലമായി

കൊടുമണ്‍: സംഘപരിവാര്‍ സംഘടിപ്പിച്ച കൊടുമണിലെ ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആര്‍എസ്എസിലെ ചേരിതിരിവ് കാരണം അലങ്കോലപ്പെട്ടു. പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി കൊടുമണ്‍ വൈകുണ്ഠപുരംക്ഷേത്രത്തില്‍ ഘോഷയാത്ര സമാപിക്കുമെന്നായിരുന്നു നടത്തിപ്പുകാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഘോഷയാത്ര തുടങ്ങി കുറെ കഴിഞ്ഞപ്പോഴേക്കും ഒരുവിഭാഗം വൈകുണ്ഠപുരം ക്ഷേത്രത്തില്‍ ഘോഷയാത്ര സമാപിക്കുന്നതിനെ എതിര്‍ക്കുകയായിരുന്നു. വാക്തര്‍ക്കം മൂര്‍ച്ഛിച്ച് സംഘര്‍ഷത്തിലെത്തി. കുറെ ആളുകള്‍ സമാപനത്തിനുമുമ്പുതന്നെ പിരിഞ്ഞുപോയി. ഒരുവിഭാഗമാളുകള്‍ മാത്രമാണ് ക്ഷേത്രത്തിലേക്ക് പോയത്. ഏറെനാളായി കൊടുമണിലെ ആര്‍എസ്എസിനുള്ളില്‍ രൂക്ഷമായ ചേരിതിരിവ് നിലനില്‍ക്കുകയാണ്.

പുത്തൂരില്‍ ആര്‍എസ്എസ്-ബിജെപി അക്രമം ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് പരിക്ക്

എഴുകോണ്‍: ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ ഡിവൈഎഫ്ഐ നേതാക്കളെ ആക്രമിച്ചു. ഡിവൈഎഫ്ഐ പുത്തൂര്‍ വില്ലേജ് ജോയിന്റ് സെക്രട്ടറി പ്ലാവിള പുത്തന്‍വീട്ടില്‍ രഞ്ജിത് (27), വില്ലേജ്കമ്മിറ്റി അംഗം ഷിബു ഭവനില്‍ ഷിബു (27) എന്നിവരെയാണ് ദണ്ഡ് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സംഘം ആക്രണലച്ചത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുത്തൂര്‍ കാരിക്കല്‍ ജങ്ഷനിലെ സ. കെ കെ ബാബു രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ചതിനെ എതിര്‍ത്തതിനായിരുന്നു അക്രമം. പതാക ഉയര്‍ത്തുന്നത് വിലക്കിയ പ്രദേശത്തെ സിപിഐ എം -ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസ് ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രാവിലെ ഒമ്പതിന് പതിനഞ്ചോളം ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ വീണ്ടും രക്തസാക്ഷിമണ്ഡപത്തിന് മുന്നില്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ചു. ധീരരക്തസാക്ഷി കെ കെ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചന്ദ്രനിവാസില്‍ മോഹനചന്ദ്രന്റെ മകന്‍ നിധീഷ്ചന്ദ്രന്റെ നേതൃത്വത്തില്‍ രഞ്ജിത് രവി, മിഥുന്‍ എന്നിവര്‍ ഉള്‍പ്പെട്ട ആര്‍എസ്എസ് ഗുണ്ടാസംഘം കാരിക്കലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അടുത്തിടെയായി പ്രദേശത്ത് നടക്കുന്ന ആര്‍എസ്എസ്-ബിജെപി ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ പുത്തൂര്‍ പൊലീസില്‍ നിരന്തരം പരാതി നല്‍കിയിട്ടും എസ്ഐ അക്രമികളെ സംരക്ഷിക്കുന്നതായി പരാതിയുണ്ട്. അക്രമികളെ ഉടന്‍ അറസ്റ്റ്ചെയ്യാത്തപക്ഷം പൊതുജനങ്ങള അണിനിരത്തി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് സിപിഐ എം പുത്തൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ അറിയിച്ചു.

deshabhimani 090912

No comments:

Post a Comment