Sunday, May 19, 2013

ജനവഞ്ചനയുടെ രണ്ടാണ്ട്; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാതായി


യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തില്‍ സ്ത്രീപീഡനങ്ങളുടെയും ശിശുപീഡനങ്ങളുടെയും പരമ്പര. മനഃസാക്ഷിയെ നടുക്കുംവിധമാണ് സംസ്ഥാനത്ത് പീഡനം വര്‍ധിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്ന് കണക്കുകള്‍ പറയുന്നു. ഉമ്മന്‍ചാണ്ടി അധികാരമേറ്റശേഷം സ്ത്രീകള്‍ക്കെതിരെ 23,773 അതിക്രമങ്ങളാണ് നടന്നത്. ഇതില്‍ 9072 എണ്ണം ലൈംഗിക പീഡനക്കേസുകളാണ്. 1976 എണ്ണം ബലാത്സംഗവും. അതിക്രമങ്ങളില്‍ 186 സ്ത്രീകള്‍ കൊല്ലപ്പെട്ടു. അഞ്ചു വയസ്സിനു താഴെയുളള പിഞ്ചുകുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് 30 കേസ് രജിസ്റ്റര്‍ ചെയ്തു. ലൈംഗികാതിക്രമങ്ങളില്‍പ്പെട്ട് എട്ട് സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. കണക്കുകള്‍ നീളുമ്പോഴും വിചാരണ പൂര്‍ത്തിയായ പീഡനക്കേസുകള്‍ 207 മാത്രം. കേസുകളില്‍ 27,089 പേരെ അറസ്റ്റുചെയ്തിട്ടും വിരലിലെണ്ണാവുന്നവര്‍ പോലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. സ്ത്രീ പീഡനക്കേസുകളിലെ 4989 പേരെ ഇനിയും പിടികൂടിയിട്ടില്ല. ഇവര്‍ ഒളിവിലാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

പ്രായപൂര്‍ത്തിയാകാത്ത 2115 പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം നടന്നു. ഇതില്‍ 1326 കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. 302 കുട്ടികളെ ഇക്കാലയളവിനുള്ളില്‍ തട്ടിക്കൊണ്ടു പോയി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തലസ്ഥാനജില്ലയിലാണ്- 288 കേസുകള്‍. പത്തനംതിട്ടയാണ് ഏറ്റവും കുറവ്- 57 കേസുകള്‍. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളില്‍ 40 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ എട്ട് കേസില്‍ സര്‍ക്കാര്‍ ജീവനക്കാരാണ് പ്രതികള്‍. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് കണക്കുകള്‍ തന്നെ ഞെട്ടിക്കുന്നത്. ട്രെയിന്‍ യാത്രയ്ക്കിടെ സംസ്ഥാനത്ത് 104 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു. ബസ് യാത്രയ്ക്കിടയില്‍ 60 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായാണ് കണക്കുകള്‍. സ്ത്രീധനപീഡനത്തിനിരയായി സംസ്ഥാനത്ത് 48 യുവതികള്‍ മരിച്ചു. തലസ്ഥാനജില്ലയ്ക്കാണ് ഒന്നാം സ്ഥാനം-16 മരണം.

എയര്‍ കേരളയും സ്വാഹ

തിരു: യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും വീരവാദം മുഴക്കുന്ന എയര്‍ കേരള പദ്ധതിയും നടക്കില്ലെന്ന് ഉറപ്പായി. നിര്‍ദിഷ്ട പദ്ധതിയുടെ ഒരു നിര്‍ദേശവും കേരളം ഇതുവരെയും സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതോടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പ്രചാരണവും പൊള്ളയാണെന്ന് തെളിയുന്നു. പദ്ധതിപോലും തയ്യാറാക്കാതെ ജനങ്ങളെയും പ്രവാസികളെയും നിരന്തരം കബളിപ്പിക്കുന്ന മുഖ്യമന്ത്രി രണ്ടാം വാര്‍ഷികത്തിന്റെ ഉദ്ഘാടനവേദിയിലും പത്രസമ്മേളനത്തിനും എയര്‍കേരള പദ്ധതി തുടങ്ങിയെന്ന മട്ടിലാണ് പ്രതികരിച്ചത്. എയര്‍ കേരളയ്ക്ക് സംസ്ഥാന ബജറ്റില്‍ തുകപോലും വകകൊള്ളിച്ചിട്ടില്ല.

കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് മേഖലയിലേക്കടക്കം വിമാനസര്‍വീസ് തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ചുമതലയിലാണ് എയര്‍ കേരള വിഭാവനംചെയ്തത്. നിലവിലുള്ള കേന്ദ്രവ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത്തരം പദ്ധതി തുടങ്ങാനാകില്ല. നടത്തിപ്പുകാരുടെ കൈവശം 20 വിമാനം വേണം. അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം ഉണ്ടാകണം. ഇതൊന്നും ഇല്ലാതെയാണ് പദ്ധതി വാഗ്ദാനം. അതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സീപ്ലെയിന്‍ പദ്ധതിയും കടലാസില്‍ ഒതുങ്ങുകയാണ്. പദ്ധതി കഴിഞ്ഞ ജനുവരിയില്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല

എമര്‍ജിങ് കച്ചവടം മീറ്റര്‍ കമ്പനിയെ മൃതപ്രായമാക്കിയ ശേഷം

എഴുനൂറിലധികം ജീവനക്കാരുണ്ടായിരുന്ന കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് മീറ്റര്‍ കമ്പനിയില്‍ ഇപ്പോഴുള്ളത് 116 പേര്‍. യുഡിഎഫ് സര്‍ക്കാരിന്റെ പൊതുമേഖല തകര്‍ക്കല്‍ നയം ഇത്തവണ പൂര്‍വാധികം വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ മികച്ച ഉദാഹരണമാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്. ആറുപതിറ്റാണ്ടുമുമ്പ് പ്രവര്‍ത്തനമാരംഭിച്ച കമ്പനിയില്‍ ഇപ്പോള്‍ മീറ്റര്‍ ഉല്‍പ്പാദനം നിലച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നുമാസമായപ്പോഴേക്കും മീറ്റര്‍ വാങ്ങിയിരുന്ന കെഎസ്ഇബി ഇനി വേണ്ടെന്ന് അറിയിക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനമായതിനാല്‍ അഞ്ചു പൈസപോലും കമീഷനായി ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും വീതംവച്ചെടുക്കാന്‍ പഴുതില്ലാത്തതിനാല്‍ മീറ്റര്‍ വാങ്ങാന്‍ സ്വകാര്യ കമ്പനിയെ തേടുകയാണ് കെഎസ്ഇബി ചെയ്തത്. ഉല്‍പ്പന്നത്തിന് വിപണിയില്ലാതായതോടെ മീറ്റര്‍ കമ്പനിയുടെ അസ്ഥിവാരം തന്നെയാണ് ഇളകിയത്. ട്രാന്‍സ്ഫോര്‍മറിന്റെ ഭാഗമായി ഘടിപ്പിക്കുന്ന എ ബി സ്വിച്ചുമാത്രമാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പ് എല്‍ഡിഎഫ് ഭരണത്തില്‍ 1,63,000 മീറ്റര്‍ വരെ ഉല്‍പ്പാദിപ്പിച്ചിടത്തുനിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്. മുമ്പൊരിക്കലും ഉണ്ടാകാത്തവിധം തകര്‍ച്ചയിലേക്ക് എടുത്തെറിയപ്പെട്ട കമ്പനി അടുത്തമാസത്തെ ശമ്പളവും ആനുകൂല്യവും എങ്ങനെ നല്‍കുമെന്നറിയാതെ നട്ടംതിരിയുകയാണ്. ഇതിനിടെയാണ് എമര്‍ജിങ് കേരള കച്ചവടം കമ്പനിയുടെ അവസാനശ്വാസം കൂടി ഇല്ലാതാക്കുന്നത്. തൊഴിലാളികളുമായി ചര്‍ച്ചപോലും നടത്താതെയാണ് സൗരോര്‍ജ ഉപകരണ നിര്‍മാണത്തിനെന്ന പേരില്‍ കൊറിയന്‍ കമ്പനിക്ക് മീറ്റര്‍ കമ്പനിയുടെ സ്ഥലവും സൗകര്യങ്ങളും കൈമാറുന്നത്.

deshabhimani

No comments:

Post a Comment