Wednesday, May 29, 2013

ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം:രമേശ് ചെന്നിത്തല

സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണ പരാജയമെന്ന് കെപിസിസി പ്രിസിഡന്റ് രമേശ് ചെന്നിത്തല. കാസര്‍കോട് ജില്ലയില്‍ മതസൗഹാര്‍ദത്തിന് പോറലേറ്റത് നാടിന്റെ സാംസ്കാരികത്തനിമ തകര്‍ത്തു. ഇത് പരിഹരിക്കാന്‍ നടപടി വേണം. സംസ്ഥാനത്തെ നികുതിചോര്‍ച്ച തടയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരള യാത്രയ്ക്കുശേഷം തയ്യാറാക്കിയ നയരേഖയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചെന്നിത്തലയുടെ നിരീക്ഷണങ്ങള്‍. കെപിസിസി ഓഫീസിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നയരേഖയുടെ പകര്‍പ്പ് ചെന്നിത്തല കൈമാറി.

ആദിവാസി ജനജീവിതത്തിലെ ദുരിതങ്ങള്‍ മനസ്സിനെ പിടിച്ചുലയ്ക്കുന്നതാണെന്ന് നയരേഖയില്‍ ചെന്നിത്തല പറഞ്ഞു. മേഖലയിലെ ഇടപെടലുകള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നെന്ന് പഠിക്കണം. ഇവര്‍ക്ക് നീക്കിവയ്ക്കുന്ന തുകയില്‍ ഒരു പൈസപോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യസ്ഥതയുണ്ട്. വിദ്യാഭ്യാസ രംഗം അടിമുടി പൊളിച്ചെഴുതണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാഭ്യാസ നയം രൂപീകരിക്കാന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെ ചുമതലപ്പെടുത്തണം. ആഗസ്ത് മുതല്‍ മെയ്വരെയുള്ള കാലങ്ങളിലേക്ക് വിദ്യാഭ്യാസ കലണ്ടര്‍ പുനഃക്രമീകരിക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിതവും മതസൗഹാര്‍ദത്തിനേറ്റ പോറലും കാസര്‍കോടിന്റെ സാംസ്കാരികത്തനിമ കുറച്ചതായും കുറ്റപ്പെടുത്തി. ഇത് വീണ്ടെടുക്കാന്‍ അടിയന്തര നടപടി വേണം. നികുതിചോര്‍ച്ച തടയാന്‍ നടപടി വേണം. വിലക്കയറ്റം മൂലമുള്ള ജനജീവിതദുരിതം ഒഴിവാക്കാന്‍ കുടുംബ ബജറ്റ് നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണം. വിലനിര്‍ണയ നിയന്ത്രണാധികാര സമിതി രൂപീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment